ബെംഗളൂരു: ചതിക്കില്ല എന്ന വിശ്വാസത്തിന്മേല്‍ കൂട്ടുകാരന് തന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നല്‍കിയ യുവാവിന് ലഭിച്ചത് മുട്ടൻ പണി.ബാങ്ക് അക്കൗണ്ടില്‍ സൈബർ കുറ്റകൃത്യങ്ങളിലൂടെ തട്ടിയെടുത്ത പണം കുമിഞ്ഞുകൂടിയതോടെ യുവാവ് പൊലീസില്‍ പരാതി നല്‍കി. ബെംഗളരൂവിലെ ഒരു കോളേജ് വിദ്യാർത്ഥിയായ 19കാരനായ യുവാവാണ് പ്രതിസന്ധിയിലായത്.രണ്ട് ദിവസത്തിനുള്ളില്‍ ഏഴ് കോടി രൂപയാണ് യുവാവിന്റെ ബാങ്ക് അക്കൗണ്ടിലേക്കെത്തിയത്. ആയുഷ് എന്ന സുഹൃത്തിന് യുവാവ് തന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ കൈമാറിയിരുന്നു. ബാങ്ക് അക്കൗണ്ട് ബ്ലോക്ക് ആയെന്നും പണമില്ലെന്നും ആയുഷ് പറഞ്ഞതോടെയാണ് അലിവ് തോന്നി യുവാവ് തൻ്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ കൈമാറിയത്. പാസ്‌ബുക്ക് വിവരങ്ങള്‍, എടിഎം കാർഡ്, നെറ്റ്ബാങ്കിങ് വിവരങ്ങള്‍, അക്കൗണ്ട് ലിങ്ക് ചെയ്ത് സിം എന്നിവയാണ് യുവാവ് ആയുഷിന് നല്‍കിയത്.വിവരങ്ങളെല്ലാം ആയുഷിന് കൈമാറിയതിന് പിന്നാലെ രണ്ട് ദിവസത്തിനുള്ളില്‍ ഏഴ് കോടി രൂപയാണ് യുവാവിന്റെ അക്കൗണ്ടിലെത്തിയത്. ഇതോടെ ബാങ്ക് അധികൃതർ യുവാവിന്റെ അക്കൗണ്ട് ബ്ലോക്ക് ചെയ്തു. ഒരു ഷെല്‍ കോർപ്പറേഷൻ കമ്ബനിയില്‍ നിന്നാണ് പണം വന്നതെന്നാണ് കണ്ടെത്തല്‍. ഇതിന് പിന്നാലെ ബാങ്കിന് സർക്കാരില്‍ നിന്നും സുരക്ഷ മുന്നറിയിപ്പ് ലഭിച്ചു. അക്കൗണ്ടുമായി ലിങ്ക് ചെയ്യപ്പെട്ടിരുന്ന ഫോണ്‍ നമ്ബറും ഇതിനിടെ മാറി.സംഭവത്തില്‍ 23കാരനായ ഒരാളെ പൊലീസ് പിടികൂടി. ആയുഷ് ഒളിവിലാണ് എന്നാണ് റിപ്പോർട്ട്. പൊലീസ് ഇയാള്‍ക്കായുള്ള അന്വേഷണം ശക്തമാക്കി. യുവാവിന്റെ അക്കൗണ്ട് വിവരങ്ങള്‍ വാങ്ങിയ ആയുഷ്, അത് മറ്റൊരാള്‍ക്ക് മറിച്ചുവിറ്റു എന്നാണ് പൊലീസിന്റെ നിഗമനം. ടെലഗ്രാമിലൂടെ പ്രവർത്തിക്കുന്ന സൈബർ ക്രിമിനല്‍ സംഘങ്ങള്‍ക്ക് ഈ വിവരങ്ങള്‍ ലഭിക്കുകയും അവർ ആ അക്കൗണ്ട് ദുരുപയോഗം ചെയ്യുകയുമായിരുന്നു എന്നാണ് കണ്ടെത്തല്‍.