ഇന്ത്യക്കാരും ട്രെയിനും തമ്മിലുള്ള ബന്ധം ഇന്നോ ഇന്നലെയോ ഒന്നും തുടങ്ങിയതല്ല. ഒട്ടേറെക്കാലമായി ഇന്ത്യക്കാർ യാത്രകൾക്ക് ട്രെയിനിനെ ആശ്രയിക്കുന്നുണ്ട്. അതുപോലെ തന്നെ വൈകി വരിക എന്നതും ഇന്ത്യൻ റെയിൽവേയുടെ ഒരു വലിയ പ്രത്യേകത തന്നെ ആവും. നേരത്തിനെത്തുന്ന ട്രെയിനുകൾ പലപ്പോഴും വിരളമായിരിക്കും.
ഇപ്പോൾ അതുപോലെ വൈകിയെത്തിയ ട്രെയിനിനെ വ്യത്യസ്തമായി സ്വീകരിക്കുന്ന യുവാക്കളുടെ ഒരു വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുകയാണ്. ഒമ്പത് മണിക്കൂർ വൈകിയാണ് ട്രെയിൻ സ്റ്റേഷനിൽ എത്തിച്ചേർന്നത്. ഇത്രയും മണിക്കൂറുകൾക്ക് ശേഷം ട്രെയിൻ വരുന്നത് കണ്ട യുവാക്കളുടെ പ്രകടനമാണ് വീഡിയോയിൽ.
Hardik Bonthu എന്ന അക്കൗണ്ടിൽ നിന്നുമാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘ഞങ്ങളുടെ ട്രെയിൻ ഒമ്പത് മണിക്കൂർ വൈകി. ഒടുവിൽ ട്രെയിൻ വരുന്നത് കണ്ട ആളുകൾ ഇങ്ങനെയാണ് പ്രതികരിച്ചത്’ എന്നാണ് വീഡിയോയ്ക്ക് അടിക്കുറിപ്പ് നൽകിയിരിക്കുന്നത്.
വീഡിയോയിൽ പ്ലാറ്റ്ഫോമിൽ നിറയെ ആളുകൾ ട്രെയിനിന്റെ വരവും കാത്ത് നിൽക്കുന്നത് കാണാം. വളരെ ആകാംക്ഷയോടെയാണ് ആളുകൾ ട്രെയിനിന്റെ വരവും കാത്ത് നിൽക്കുന്നത്. ഒടുവിൽ ട്രെയിൻ വരുന്നത് കാണുമ്പോൾ മൊത്തത്തിൽ ആളുകളിൽ ഒരു അനക്കം കാണാം. അതിനിടെ കുറച്ച് യുവാക്കൾ തങ്ങളുടെ കാത്തിരിപ്പിന് വിരാമം കുറിച്ച് കൊണ്ട് ട്രെയിൻ വന്നെത്തിയതിൽ ആഹ്ലാദിച്ച് ഡാൻസ് കളിച്ച് അത് ആഘോഷിക്കുന്നതും കാണാം.
ഏതായാലും വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. പലരും യാത്രക്കാരുടെ ക്ഷമ സമ്മതിച്ചു എന്നാണ് പറഞ്ഞത്. ഇന്നും ഇത്രയും വൈകിയെത്തുന്ന ട്രെയിനുകൾ ഉണ്ട് എന്നത് വിശ്വസിക്കാൻ പ്രയാസം തന്നെ എന്നാണ് മറ്റൊരാൾ കുറിച്ചത്. മറ്റ് ചിലർ ഇത്രയും വൈകി എത്തിയിട്ടും ട്രെയിനിനെ ഇങ്ങനെ സ്വീകരിക്കാൻ മനസ് കാണിച്ച യുവാക്കളെ അഭിനന്ദിക്കുകയായിരുന്നു.
സിഗരറ്റ്, കോണ്ടം, മയക്കുമരുന്ന്, വൈറ്റ്നര്…; കുട്ടികളുടെ ബാഗില്‍ നിന്ന് കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്ന വസ്തുക്കള്‍
ബംഗളൂരു: നഗരത്തിലെ സ്കൂളില്‍ പതിവുപരിശോധനക്കിടെ കുട്ടികളുടെ ബാഗില്‍ നിന്ന് കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്ന വസ്തുക്കള്‍.സിഗരറ്റ്, കോണ്ടം, മയക്കുമരുന്ന്, വൈറ്റ്നര് മുതലായവയാണ് കുട്ടികളുടെ ബാഗില്‍ നിന്ന് പതിവായി കണ്ടെത്തുന്നതെന്ന് അസോസിയേറ്റഡ് മാനേജ്മെന്റ് ഓഫ് സ്കൂള്‍സ് ഇന്‍ കര്‍ണാടക ജനറല്‍ സെക്രട്ടറി ഡി. ശശികുമാര്‍ പറഞ്ഞു. കോണ്ടവും മയക്കുമരുന്നും പത്താംക്ലാസിലെ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ബാഗില്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്. ചെറിയ കുട്ടികള്‍പോലും മയക്കുമരുന്ന് ഇടപാടിന് കണ്ണിയാവുകയാണ്. വിഷയം ഉന്നതതല കമ്മിറ്റിയുടെ അടുത്തെത്തിയാല്‍ ആവശ്യമായ മറ്റു വിവരങ്ങള്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. വിഷയം രഹസ്യമാക്കി വെച്ചശേഷം കുട്ടികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും കൗണ്‍സലിങ് നല്‍കാനാണ് മാനേജ്മെന്റ് തീരുമാനിച്ചത്. ബംഗളൂരു നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിലുള്ള സ്കൂളുകളിലാണ് പ്രധാനമായും പരിശോധന നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു.