കൊച്ചി/ തൃക്കാക്കര: ഒരു മാസത്തോളം നീണ്ട ഹൈ വോൾട്ടേജ് പ്രചാരണത്തിന് ശേഷം തൃക്കാക്കരയിൽ ജയിച്ചു കയറിയത് ഉമ തോമസ് തന്നെ. അഞ്ചാം റൗണ്ടിൽത്തന്നെ ലീഡ് നില അഞ്ചക്കം കടത്തിയ ഉമ, ഏഴാം റൗണ്ടിൽ പി.ടി. തോമസിന്‍റെ കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം മറികടന്നു.
പന്ത്രണ്ട് റൗണ്ടുകളും എണ്ണിത്തീർന്നപ്പോൾ 72767 വോട്ടുകൾ നേടിയാണ് പി ടി തോമസിന്‍റെ പിൻഗാമിയായി മത്സരിച്ച ഉമ തോമസിന്‍റെ മിന്നുംവിജയം. 25,015 വോട്ടുകളുടെ, അതായത് കാൽലക്ഷം പിന്നിട്ട വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഉമ തോമസിന്‍റെ വിജയം. എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫ് 47752 വോട്ടുകൾ നേടി. ബിജെപി സ്ഥാനാർത്ഥി എ എൻ രാധാകൃഷ്ണന് 12955 വോട്ടുകളാണ് കിട്ടിയത്.
ഉപതെരഞ്ഞടെുപ്പിന്‍റെ വോട്ടണ്ണല്‍ നാല് റൗണ്ട് പിന്നിടുകയും ഉമതോമസിന്‍റെ ലീഡ് പതിനായിരം കടക്കുകയും ചെയ്തതോടെ പരാജയം സമ്മതിച്ച് സിപിഎം ജില്ലാ സെക്രട്ടറി സി.എന്‍.മോഹനന്‍ രംഗത്ത്. അപ്രതീക്ഷിതമാണ് ഈ തെരഞ്ഞെടുപ്പ് ഫലം. തൃക്കാക്കരയില്‍ തോല്‍ക്കുന്നത് ക്യാപ്റ്റനല്ല, ജില്ലാ കമ്മറ്റിയാണ് തെരഞ്ഞെടുപ്പ് നയിച്ചതെന്നും അദ്ദേഹം പറഞ്ഞു. തൃക്കാക്കര ഫലം ഭരണത്തിന്‍റെ വിലയിരുത്തലാകുമെന്ന് കോടിയേരി പറഞ്ഞിട്ടില്ലെന്നും സി.എന്‍.മോഹനന്‍ ന്യായീകരിച്ചു