മംഗളൂരു: മംഗളൂരു കോടികർ ബാങ്ക് കവർച്ചാക്കേസിലെപ്രതികൾ പിടിയിൽ. അന്തർസംസ്ഥാന മോഷ്ടാക്കളുടെ സംഘത്തിലെ മൂന്നുപേരാണ് പിടിയിലായത്. മുരുഗാണ്ടി തേവർ, പ്രകാശ് എന്ന ജോഷ്വ, മണിവർണ്ണൻ എന്നിവരെ തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ നിന്നാണ് പിടികൂടിയത്.തിരുനെൽവേലി പദ്മനേരി സ്വദേശി മുരുഗാണ്ടി തേവരാണ് കൊള്ള ആസൂത്രണം ചെയ്തതെന്നാണ് വിവരം. പ്രതികളിൽ നിന്ന് കവർച്ചയ്ക്ക് ഉപയോഗിച്ച തോക്കുകൾ, വാളുകൾ എന്നിവയെല്ലാം കണ്ടെടുത്തിട്ടുണ്ട്. ബാക്കിയുള്ള രണ്ട് പ്രതികൾക്കായുള്ള തിരച്ചിൽ തുടരുകയാണ്.
മംഗളൂരു ഉള്ളാൾ താലൂക്കിലെ കെ.സി.റോഡിലുള്ള കോടികർ കോ.-ഓപ്പറേറ്റീവ് സൊസൈറ്റിയിൽ ജനുവരി 17-നാണ് കവർച്ച നടന്നത്. ബാങ്ക് ജീവനക്കാരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയാണ് കവർച്ച. സ്വർണവും പണവും ഉൾപ്പെടെ 12 കോടിയോളം രൂപ നഷ്ടപ്പെട്ടതായാണ് ബാങ്ക് അധികൃതർ അറിയിച്ചത്.ഒരു കറുത്ത ഫിയറ്റ് കാറിലാണ് കവർച്ചക്കാർ എത്തിയത്. തോക്കുചൂണ്ടി അഞ്ച് ചാക്കുകളിലായാണ് മോഷണമുതലുമായി ഇവർ രക്ഷപ്പെട്ടത്. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് പ്രദേശത്ത് ഒന്നടങ്കം സുരക്ഷ ഒരുക്കിയിരുന്നെങ്കിലും ഇതെല്ലാം ഭേദിച്ചാണ് കവർച്ചാസംഘം കൃത്യം നിർവഹിച്ച് മടങ്ങിയത്
ബാങ്കിലെ സിസിടിവി ക്യാമറകൾ കേടായതിനാൽ നന്നാക്കാൻ ടെക്നീഷ്യൻ ബാങ്കിലെത്തിയിരുന്നു. ക്യാമറകളുടെ അറ്റകുറ്റപ്പണി നടന്നുകൊണ്ടിരിക്കേയാണ് കവർച്ച നടത്തിയത്. ബാങ്കിനകത്തെ ക്യാമറകൾ പ്രവർത്തിക്കുന്നില്ലെന്ന് മനസിലാക്കിയാവാം സംഘം കവർച്ചയ്ക്കെത്തിയതെന്നാണ് വിലയിരുത്തൽ.
വിദ്യാർഥികളെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച കേസ്: യൂട്യൂബർ മണവാളൻ കസ്റ്റഡിയിൽ
യൂട്യൂബർ മണവാളൻ എന്നറിയപ്പെടുന്ന മുഹമ്മദ് ഷഹീൻ ഷാ (26) പൊലീസ് കസ്റ്റഡിയിൽ. തൃശൂർ കേരള വർമ്മ കോളജ് വിദ്യാർഥികളെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച കേസിലാണ് കസ്റ്റഡിയിലെടുത്തത്. ഒളിവിലായിരുന്ന മുഹമ്മദ് ഷഹീൻ ഷാക്കെതിരെ തൃശൂർ വെസ്റ്റ് പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
കഴിഞ്ഞ ഏപ്രിൽ 19നായിരുന്നു കേസിനാസ്പദമായ സംഭവം. തൃശ്ശൂർ എരനല്ലൂർ സ്വദേശിയാണ് മുഹമ്മദ് ഷാൻ ഷാ. യൂട്യൂബിൽ 15 ലക്ഷം സബ്സ്ക്രൈബേഴ്സുള്ള മണവാളൻ മീഡിയ എന്ന യൂട്യൂബ് ചാനലിെൻറ ഉടമയാണ്. കേരളവർമ്മ കോളജിന് സമീപത്തുണ്ടായ മദ്യപാന തർക്കത്തിലാണ് വിദ്യാർഥികളെ പിന്തുടർന്നെത്തി അപായപ്പെടുത്താൻ ശ്രമിച്ചത്.