ബെംഗളൂരു: കോണ്‍ഫിഡന്‍റ് ഗ്രൂപ്പ് ഉടമ ഡോക്ടർ സി ജെ റോയ് ജീവനൊടുക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു എന്ന് സൂചന.മരണത്തിന് മുൻപ് തന്നെ അദ്ദേഹം തയ്യാറാക്കി വച്ചിരുന്ന കുറിപ്പ് ബന്ധുക്കള്‍ക്ക് ലഭിച്ചു. വിദേശ നിക്ഷേപങ്ങളില്‍ തിരിച്ചടി നേരിട്ടിരുന്നു എന്ന വിവരം കുറിപ്പില്‍ ഉണ്ട്. കൊച്ചിയില്‍ നിന്നെത്തിയ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ ഡിസംബർ മൂന്നിന് നടത്തിയ റെയ്ഡിനെതിരെ കർണാടക ഹൈക്കോടതിയില്‍ നല്‍കിയ ഹർജി റോയ് അപ്രതീക്ഷിതമായി പിൻവലിച്ചത് എന്തിനായിരുന്നുവെന്ന ചോദ്യവും ഉയരുകയാണ്.സ്വന്തം ഓഫീസ് മുറിയില്‍ ഡോക്ടർ സിജെ റോയ് സ്വയം വെടിയുതിർത്ത് മരിച്ച് നാലാം ദിവസമാണ്, അദ്ദേഹം ജീവനൊടുക്കാൻ ചെയ്യാൻ നേരത്തെ തീരുമാനിച്ചിരുന്നു എന്ന സൂചന പുറത്തുവരുന്നത്. മരണത്തിനു മുൻപ് തയ്യാറാക്കി വെച്ചിരുന്ന 9 പേജുകള്‍ അടങ്ങിയ കുറിപ്പാണ് കുടുംബാംഗങ്ങള്‍ക്ക് ലഭിച്ചത്. കുടുംബാംഗങ്ങളോട് മാപ്പ് ചോദിച്ച് തയ്യാറാക്കിയ കുറിപ്പില്‍ വിദേശ നിക്ഷേപവുമായി ബന്ധപ്പെട്ട് നേരിട്ട തിരിച്ചടികളെ കുറിച്ച് അദ്ദേഹം വിവരിക്കുന്നുണ്ട്. പരിശോധനയുമായി ബന്ധപ്പെട്ട് നേരിട്ട സമ്മർദ്ദങ്ങളെക്കുറിച്ച് പരാമർശമുണ്ട്. മുന്നോട്ട് എങ്ങനെ പോകണമെന്ന നിർദ്ദേശങ്ങളും ഈ കുറിപ്പില്‍ അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. തന്നെ വിശ്വസിച്ച നിക്ഷേപകരെ ഒരു ഘട്ടത്തിലും കയ്യൊഴിയരുത് എന്നും റോയ് ആവശ്യപ്പെടുന്നു.കുറിപ്പ് ലഭിച്ചതിന് പിന്നാലെ ആണോ കൊച്ചിയില്‍ നാളെ വിളിച്ച വാർത്താസമ്മേളനം കുടുംബം നീട്ടി വച്ചത് എന്ന് വ്യക്തമല്ല.
ഡിസംബർ മൂന്നിന് കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ബെംഗളൂരുവിലെ ആസ്ഥാന ഓഫീസില്‍ കൊച്ചിയില്‍ നിന്നെത്തിയ ആദായാ നികുതി വകുപ്പ് സംഘം റെയ്ഡ് നടത്തി ചില രേഖകള്‍ പിടിച്ചെടുത്തിരുന്നു. തൊട്ടുപിന്നാലെ കൊച്ചിയില്‍ നിന്നുള്ള സംഘത്തിന് ബെംഗളൂരുവില്‍ പരിശോധനയ്ക്ക് അധികാരമില്ലെന്നും റെയ്ഡ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണം എന്നും ആവശ്യപ്പെട്ട് റോയ് കർണാടക ഹൈക്കോടതിയിലെത്തി. സ്വന്തം പേരിലും ഗ്രൂപ്പിലെ മറ്റ് 8 കന്പനികളുടെ പേരിലുമാണ് ഡിസംബർ 16ന് ഹർജി നല്‍കിയത്. എന്നാല്‍ ഡിസംബർ 18ന് റോയ് ഈ ഹർജി പിൻവലിച്ചു. വാദം കേള്‍ക്കും മുന്നേ ഹർജി പിൻവലിച്ചത് എന്തിനെന്ന ചോദ്യവും ഉയരുകയാണ്. ദുരൂഹതകള്‍ ഏറുമ്പോഴും അന്വേഷണവുമായി മുന്നോട്ടു പോവുകയാണ് പ്രത്യേക സംഘം. കോണ്‍ഫിഡൻസ് ഗ്രൂപ്പിന്റെ ആസ്ഥാന ഓഫീസില്‍ ഇന്നും ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് എത്തി. സംഭവം പുനരാവിഷ്കരിക്കാനും ആലോചിക്കുന്നുണ്ട്.സിജെ റോയ് ബംഗളൂരുവില്‍ ചികിത്സ തേടിയിരുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡോക്ടറുടെ മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തി. ആദായ നികുതി വകുപ്പുദ്യോഗസ്ഥരുടെ വിശദമായ മൊഴിയും വീണ്ടും രേഖപ്പെടുത്തും. റോയിയുടെ ഫോണ്‍വിളികളുടെ വിശദംശങ്ങളും സാമ്പത്തിക ഇടപാടുകളുടെ രേഖകളും അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്. സംഭവം ഇന്ന് ലോകസഭയിലും ചർച്ചയായി. പാർലമെന്റില് അടിയന്തര ചർച്ചയാവശ്യപ്പെട്ട് ഹൈബി ഈഡൻ നല്‍കിയ നോട്ടീസ് സ്പീക്കർ തള്ളി. റോയിയുടെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമന് കത്തയച്ചു.