
ബെംഗളൂരു: നഗരാതിർത്തിയിലെ 110 ഗ്രാമങ്ങളിൽ റോഡുകളിലെ കുഴിയടപ്പ് 2 മാസത്തിനകം പൂർത്തിയാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി ബിബിഎംപി ചീഫ് കമ്മിഷണർ ഗൗരവ് ഗുപ്ത. മാസങ്ങൾക്ക് മുൻപ് ബെംഗളൂരു ജലവിതരണ അതോറിറ്റി (ബിഡബ്ല്യുഎസ്എസ്-ബി) ശുദ്ധജലവിതരണത്തിന് പൈപ്പുകൾ സ്ഥാപിക്കാൻ വേണ്ടി വെട്ടിക്കീറിയ റോഡുകളുടെ അറ്റകുറ്റപ്പണികൾ വൈകുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.
നഗരാതിർത്തികളിലെ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ബിബിഎംപി കമ്മിഷണർക്ക് നിർദേശം നൽകിയിരുന്നു. കാവേരി ജലവിതരണ പൈപ്പുകൾ സ്ഥാപിച്ചതിന് ശേഷം റോഡ് പൂർവസ്ഥിതിയിലാക്കുമെന്നായിരുന്നു ജല അതോറിറ്റി നേരത്തെ വാഗ്ദാനം ചെയ്തിരുന്നത്. എന്നാൽ പൈപ്പ് സ്ഥാപിച്ചതിന് ശേഷം മണ്ണിട്ട് മൂടിയതല്ലാതെ ടാറിങ് ഉൾപ്പെടെ പൂർത്തീകരിച്ച് നൽകിയില്ല.
ഇതോടെ മഴക്കാലത്ത് ചെളിയും വേനൽക്കാലത്ത് പൊടിശല്യവും കാരണം കാൽനടയാത്ര പോലും ദുസ്സഹമായി. കുഴികളടയ്ക്കാൻ പൈത്തൺ യന്ത്രങ്ങൾ വീണ്ടും നിരത്തിലിറക്കി ബിബിഎംപി. തകരാറിലായ യന്ത്രങ്ങൾ നന്നാക്കാത്തതിനെ തുടർന്ന് കുഴിയടയ്ക്കാൻ തൊഴിലാളികളെ തന്നെയാണ് നിയോഗിച്ചിരുന്നത്.
കുഴിയടപ്പ് നടപടികൾ നീണ്ടുപോയതോടെ കോടികൾ മുടക്കി വാങ്ങിച്ച ഇത്തരം യന്ത്രങ്ങളുടെ ഉപയോഗം സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി ബിബിഎംപിയോട് ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി 4 യന്ത്രങ്ങൾ കുഴിയടയ്ക്കാൻ കഴിഞ്ഞ ദിവസം കൊണ്ടുവന്നത്. നിശ്ചിത അളവിൽ ടാർ മിശ്രിതം നിറയ്ക്കുന്ന യന്ത്രത്തിൽ റോഡിലെ കുഴിയിൽ നേരിട്ട് നിറയ്ക്കാനും ഇത് പരത്തി ഉറപ്പിക്കാനും സാധിക്കും.
- സത്യമംഗലം പാത രാത്രിയാത്രാ നിരോധനത്തിന് സ്റ്റേ ഇല്ല ;മെഡിക്കൽ ആവശ്യങ്ങൾക്കായി ഗതാഗതം നടത്താനും അനുമതി
- കുറുപ്പില്‍ ദുല്‍ഖറിന്റെ നേട്ടത്തെ മറികടക്കാന്‍ ഭീഷ്മയും; ടീസറില്‍ യൂടൂബില്‍ റിക്കോര്‍ഡുമായി മമ്മൂട്ടി ചിത്രം; കോവിഡ് ഭീതിയെ മലയാള സിനിമ മറികടക്കുമ്ബോള്‍
