തത്കാൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിൽ മാറ്റങ്ങൾ വരുത്തി ഇന്ത്യൻ റെയിൽവേ മന്ത്രാലയം. 2025 ജൂലൈ 1 മുതൽ അംഗീകൃത ആധാർ ഉപയോക്താക്കൾക്ക് മാത്രമേ തത്ക്കാൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയൂ. തത്കാൽ പദ്ധതിയുടെ ആനുകൂല്യങ്ങൾ സാധാരണ അന്തിമ ഉപയോക്താക്കൾക്ക് ലഭ്യമാക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിൽ മാറ്റം വരുത്തിയതെന്നാണ് സർക്കുലറിൽ പറയുന്നത്.
2025 ജൂലൈ 15 മുതൽ തത്കാൽ ബുക്കിങ്ങുകൾക്ക് ആധാർ അടിസ്ഥാനമാക്കിയുള്ള ഒടിപി നിർബന്ധമാക്കും. ഇന്ത്യൻ റെയിൽവേയുടെ കമ്പ്യൂട്ടർവത്കൃത പിആർഎസ് കൗണ്ടറുകൾ വഴിയും അംഗീകൃത ഏജൻ്റുമാർ മുഖേനയും ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്. സിസ്റ്റം-ജനറേറ്റഡ് ഒടിപിയുടെ ആധികാരികത ഉറപ്പാക്കിയതിനുശേഷം മാത്രമേ ഇത് ലഭ്യമാകൂ.
ഇന്ത്യൻ റെയിൽവേയുടെ അംഗീകൃത ടിക്കറ്റിങ് ഏജൻ്റുമാർക്ക് തത്കാൽ ബുക്കിങ് വിൻഡോയുടെ ആദ്യ 30 മിനിറ്റിനുള്ളിൽ ഉദ്ഘാടന ദിവസത്തെ തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ അനുവാദമില്ലെന്ന് സർക്കുലറിൽ പറയുന്നുണ്ട്. രാവിലെ 10 മുതൽ 10:30 വരെ എയർ കണ്ടീഷൻ ചെയ്‌ത ക്ലാസുകൾക്കും 11 മുതൽ 11:30 വരെ എയർ കണ്ടീഷൻ ചെയ്യാത്ത ക്ലാസുകൾക്കും തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ അനുവാദമില്ല.
സിസ്റ്റത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താനും ഈ മാറ്റങ്ങൾ എല്ലാ സോണൽ റെയിൽവേകളെയും അറിയിക്കാനും റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസ് (സിആർഐഎസ്) സെൻ്റർ, ഐആർസിടിസി എന്നിവയോട് മന്ത്രാലയം നിർദേശിച്ചു. കൂടാതെ, പൊതുജനങ്ങളെ അറിയിക്കുന്നതിനായി ലഭ്യമായ എല്ലാ മാർഗങ്ങളിലൂടെയും ഈ പരിഷ്‌കാരങ്ങൾക്ക് വ്യാപകമായ പ്രചാരണം നൽകുമെന്നും സർക്കുലറിൽ പറഞ്ഞു.