കർണാടകയിലെ കലബുറഗി ജില്ലയിലുണ്ടായ അപകടത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് തെലങ്കാന സർക്കാർ വെള്ളിയാഴ്ച മൂന്ന് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. അപകടത്തിൽ പരിക്കേറ്റ എല്ലാവർക്കും 50,000 രൂപ ധനസഹായവും പ്രഖ്യാപിച്ചു.വെള്ളിയാഴ്ച രാവിലെ കലബുറഗി ജില്ലയിലെ കംലാപുര ടൗണിൽ ചരക്ക് വാഹനവുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴ് പേർ വെന്തുമരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഹൈദരാബാദ് സ്വദേശിയായ അർജുൻ കുമാർ കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പം മകളുടെ ജന്മദിനം ആഘോഷിക്കാൻ ഗോവയിലേക്ക് പോയിരുന്നു. ഗോവയിൽ നിന്ന് ഹൈദരാബാദിലെ വീടുകളിലേക്ക് മടങ്ങുകയായിരുന്നു ബസിലെ യാത്രക്കാരെല്ലാം.
ഞെട്ടലും ദുഃഖവും പ്രകടിപ്പിച്ച മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു, ഉദ്യോഗസ്ഥരുമായി ഏകോപിപ്പിച്ച് മൃതദേഹങ്ങൾ സ്വദേശത്തേക്ക് മാറ്റുന്നതിന് മേൽനോട്ടം വഹിക്കാൻ ആരോഗ്യമന്ത്രി ടി ഹരീഷ് റാവുവിനും മന്ത്രി ടി ശ്രീനിവാസ് യാദവിനും നിർദ്ദേശം നൽകി.