തിരുവനന്തപുരം: കോവിഡ് വ്യാപനം കുറയ്ക്കാന്‍ ഞായറാഴ്ചകളിലെ നിയന്ത്രണം തുടരും.കോവിഡ് സാഹചര്യങ്ങള്‍ അടുത്തയാഴ്ച വിലയിരുത്തിയശേഷം നിയന്ത്രണം തുടരണോ എന്നു തീരുമാനിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. കൂടുതല്‍ ഇളവുകളില്ല. സി കാറ്റഗറിയില്‍ നിയന്ത്രണങ്ങള്‍ തുടരും.
ഞായറാഴ്ച മാത്രം ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഒരു ദിവസം മാത്രം കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തുന്നതുകൊണ്ട് പ്രയോജനമില്ലെന്നും ചിലര്‍ അഭിപ്രായമുയര്‍ത്തി.
കോവിഡ് കേസുകള്‍ കാര്യമായി കുറയാത്ത സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ തുടരാന്‍ തീരുമാനമായത്. അരലക്ഷത്തിനു മുകളിലാണ് മിക്ക ദിവസവും കോവിഡ് പോസിറ്റീവ് ആകുന്നവരുടെ എണ്ണം. ഭൂരിഭാഗം പേര്‍ക്കും ഓമിക്രോണ്‍ ആണ് ബാധിക്കുന്നതെന്നും കണ്ടെത്തിയിരുന്നു.
അതേസമയം അതിരൂക്ഷ കോവിഡ് വ്യാപനമുണ്ടായിരുന്ന തിരുവനന്തപുരത്ത് കേസുകള്‍ കുറഞ്ഞെന്ന് യോഗം വിലയിരുത്തി. എങ്കിലും തത്കാലം തിരുവനന്തപുരം സി കാറ്റഗറിയില്‍ തന്നെ തുടരും.
രാത്രിക്കാല കര്‍ഫ്യൂ അടക്കമുള്ള നിയന്ത്രണങ്ങളൊന്നും വേണ്ടെന്നാണ് നിലവിലെ ധാരണ. അന്താരാഷ്ട്ര യാത്രാര്‍ക്കുള്ള റാന്‍ഡം പരിശോധന ഇരുപത് ശതമാനമായിരുന്നത് രണ്ട് ശതമാനമാക്കി ചുരുക്കാനും തീരുമാനിച്ചു. സംസ്ഥാനത്ത് ഓമിക്രോണ്‍ വ്യാപനം വ്യക്തമായ സാഹചര്യത്തില്‍ ഇനി വൈറസ് വകഭേദം കണ്ടെത്താനുള്ള പരിശോധന വേണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇത്. ഒമിക്രോണും ഡെല്‍റ്റയുമല്ലാതെ മറ്റേതെങ്കിലുംവകഭേദം പുതുതായി രൂപപ്പെട്ടോ എന്ന നിരീക്ഷണം തുടരാനാണ് രണ്ട് ശതമാനം പേര്‍ക്ക് റാന്‍ഡം പരിശോധന നടത്താന്‍ തീരുമാനിച്ചത്.
അടുത്ത ആഴ്ചയോടെ സംസ്ഥാനത്തെ കോവിഡ് കേസുകള്‍ കുറയുമെന്നും ഫെബ്രുവരി മൂന്നാം വാരത്തോടെ സ്ഥിതിഗതികള്‍ സാധാരണ നിലയിലേക്ക് വരുമെന്നുമാണ് അവലോകന യോഗത്തിലെ പ്രതീക്ഷ.
കോവിഡ് വ്യാപനം അതിരൂക്ഷമായിട്ടും ആശുപത്രികള്‍ നിറഞ്ഞു കവിഞ്ഞില്ല എന്നതും ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ എണ്ണം കുറവാണ് എന്നതും ശുഭസൂചനയായി അവലോകനയോഗം വിലയിരുത്തി.