മംഗ്ളുറു:കുന്താപുരം ഗവ. പി യു കോളജില്‍ ഹിജാബ് ധരിച്ചെത്തിയ മുസ്ലിം വിദ്യാര്‍ഥിനികളെ കോളജ് ക്യാംപസിലേക്ക് പ്രവേശിക്കുന്നത് അധികൃതര്‍ തടഞ്ഞു. കോളേജ് ഗേറ്റിന് മുന്നില്‍ പ്രിന്‍സിപല്‍ രാമകൃഷ്ണ തന്നെ വിദ്യാര്‍ഥിനികളെ നേരിട്ട് തടഞ്ഞുനിര്‍ത്തി. ഹിജാബ് ധരിച്ച് കൊണ്ട് ക്ലാസ് മുറികളിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് പ്രിന്‍സിപല്‍ പറഞ്ഞു.
ഹിജാബ് ധരിക്കുന്നതിനെതിരെ കഴിഞ്ഞ ദിവസം ഒരു സംഘം വിദ്യാര്‍ഥികള്‍ കാവി ഷാള്‍ അണിഞ്ഞ് ക്ലാസുകളില്‍ എത്തി പ്രതിഷേധിച്ചിരുന്നു. ഇതിന്റെ തുടര്‍ചയായാണ് വ്യാഴാഴ്ച നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. കോളജ് ഗേറ്റിനു മുന്നില്‍ വിദ്യാര്‍ഥിനികളും പ്രിന്‍സിപലും തമ്മില്‍ രൂക്ഷമായ വാക്കുതര്‍ക്കങ്ങളുണ്ടായി.
പെട്ടെന്ന് ഹിജാബ് ധരിക്കുന്നത് എന്തുകൊണ്ട് നിരോധിച്ചുവെന്ന് വിദ്യാര്‍ഥിനികള്‍ ചോദിച്ചു. മുമ്ബ് അത്തരം നിയമങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഏറെ നാളായി ഹിജാബ് ധരിച്ചാണ് കോളജില്‍ വരുന്നതെന്നും തങ്ങളെ അതിന് അനുവദിക്കണമെന്നും വിദ്യാര്‍ഥിനികള്‍ ആവശ്യപ്പെട്ടു. ചിലര്‍ കാവി ഷാള്‍ ധരിച്ചെത്തിയത് മുതലാണ് പ്രശ്‌നം തുടങ്ങിയതെന്നും വിദ്യാഭ്യാസം നിഷേധിക്കുകയായെന്നും വിദ്യാര്‍ഥിനികള്‍ പറഞ്ഞു. പരീക്ഷയ്ക്ക് രണ്ട് മാസം മാത്രമാണ് അവശേഷിക്കുന്നതെന്നും ഭാവിയെ ബാധിക്കുമെന്നും അവര്‍ പറഞ്ഞു.
എന്നാല്‍ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസത്തിനുള്ള അവകാശം താന്‍ നിഷേധിക്കുന്നില്ലെന്നും എന്നാല്‍ കോളജ് വികസന സമിതി പ്രസിഡന്റും കുന്താപുരം എംഎല്‍എയുമായ ഹലാഡി ശ്രീനിവാസ് ഷെട്ടിയുടെ നിര്‍ദേശപ്രകാരമാണ് താന്‍ പ്രവര്‍ത്തിക്കുന്നതെന്ന് രാമകൃഷ്ണ വിദ്യാര്‍ഥിനികളോട് പറഞ്ഞു. യൂനിഫോം അല്ലാതെ മറ്റ് തരത്തിലുള്ള അധിക വസ്ത്രങ്ങള്‍ അനുവദിക്കരുതെന്ന് ഷെട്ടി തന്നോട് നിര്‍ദേശിച്ചതായും പ്രിന്‍സിപല്‍ പറഞ്ഞു. അതേസമയം കഴിഞ്ഞ ദിവസം കവി ഷാള്‍ ധരിച്ച് പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ അവ ഒഴിവാക്കിയാണ് വ്യാഴാഴ്ച ക്ലാസുകളില്‍ എത്തിയത്.