ബെംഗളൂരു ∙ നഗരത്തിൽ കൂടിവരുന്ന അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ പതിവു പട്രോളിങ്ങിനു പുറമേ പൊലീസിന്റെ പ്രത്യേക പരിശോധനയും ആരംഭിക്കുന്നു. ആളുകൾ കൂടുതലായി എത്തുന്ന മാളുകൾ, മാർക്കറ്റുകൾ, ആരാധനാലയങ്ങൾ എന്നിവയ്ക്കു സമീപം രാവിലെയും വൈകിട്ടും എസ്ഐ റാങ്കിലുള്ള ഉദ്യോഗസ്ഥരടക്കം പ്രത്യേക പട്രോളിങ് നടത്തും. വാരാന്ത്യങ്ങളിലും പരിശോധനയുണ്ടാകും. പതിവുപോലെയുള്ള ഹൊയ്സാല വാഹനങ്ങളിലും ചീറ്റ ബൈക്കുകളിലും നടത്തുന്ന റോന്തുചുറ്റലിനു പുറമെയാണിത്.
പൊലീസ് സാന്നിധ്യം ശക്തമാക്കും
ജനങ്ങളുടെ ആത്മവിശ്വാസം കൂട്ടാനും പൊതുസ്ഥലങ്ങളിൽ പൊലീസിന്റെ സാന്നിധ്യം ശക്തിപ്പെടുത്താനും ഇത് ഉപകരിക്കുമെന്നാണ് വിലയിരുത്തൽ. നഗരത്തിൽ വൈകുന്നേരങ്ങളിലും വാരാന്ത്യങ്ങളിലുമാണ് കൂടുതൽ കുറ്റകൃത്യങ്ങൾ നടക്കുന്നതെന്നാണ് പൊലീസിന്റെ നിഗമനം. പൊതുസ്ഥലത്ത് എന്തെങ്കിലും മോശം അനുഭവമുണ്ടായാൽ അപ്പോൾ തന്നെ 112 ഹെൽപ് ലൈൻ നമ്പറിൽ വിളിച്ച് അറിയിക്കാം. നഗരത്തിലെ ഗുണ്ടകളുടെ വിശദ വിവരങ്ങൾ ശേഖരിക്കണമെന്ന് എല്ലാ പൊലീസ് സ്റ്റേഷനുകൾക്കും നിർദേശം നൽകിയിട്ടുണ്ട്. ഗുണ്ടാ ആക്രമണം കൂടുതലുള്ള പ്രദേശങ്ങളിൽ പട്രോളിങ് ശക്തമാക്കാനും നിർദേശമുണ്ട്.
ഈയിടെ നഗരത്തിൽ ഒട്ടേറെ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് നടപടി.കഴിഞ്ഞ ദിവസം ആനെക്കലിൽ യുവതിയെ വഴിയിൽ തടഞ്ഞു നിർത്തി ലൈംഗികാതിക്രമം നടത്തിയതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. രണ്ടാഴ്ച മുൻപ് കോറമംഗലയിലെ പബ്ബിനു മുന്നിൽ മലയാളികളുടെ സംഘം മറ്റൊരു സംഘവുമായി ഏറ്റുമുട്ടിയിരുന്നു. പട്ടാപ്പകൽ പോലും പൊതുസ്ഥലങ്ങളിൽ കുറ്റകൃത്യങ്ങളുണ്ടാകുന്നു.
ക്രൈം വർധിക്കുന്നു
ഓരോ വർഷവും കുറ്റകൃത്യങ്ങൾ കൂടിവരുന്നതായാണ് സിറ്റി പൊലീസിന്റെ കണക്കുകൾ. 2023നെ അപേക്ഷിച്ച് സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ 2024 ൽ 9% വർധിച്ചിരുന്നു. പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലുമായി 1247 ലൈംഗികാതിക്രമ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 2023 ൽ ഇത് 1139 കേസുകളായിരുന്നു. ബലാത്സംഗ കേസുകൾ 3 % കൂടി. 178 കേസുകളാണ് 2024 ൽ റിപ്പോർട്ട് ചെയ്തത്. 2022 ൽ രാജ്യത്തെ പ്രധാന നഗരങ്ങളിൽ സ്ത്രീകൾക്കു നേരെ ഏറ്റവും കൂടുതൽ ആസിഡ് ആക്രമണങ്ങൾ നടന്നത് ബെംഗളൂരുവിലായിരുന്നു.