ബെംഗളൂരു: പെൺമക്കൾക്ക് കൂടി സ്വത്തിന്റെ വിഹിതം നൽകാനുള്ള തീരുമാനത്തിൽ ക്ഷുഭിതനായ യുവാവ് വയോധികരായ മാതാപിതാക്കളെ ഇരുമ്പുവടി കൊണ്ട് അടിച്ച് കൊലപ്പെടുത്തി. ഹൊസകോട്ടെ സുലിബെലെ ഗ്രാമത്തിൽ രാമകൃഷ്‌ണപ്പ (70), ഭാര്യ മണിരമക്ക (65) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ മകൻ നരസിംഹ മൂർത്തിയെ (40) പോലീസ് അറസ്റ്റ് ചെയ്തു.കൊല്ലപ്പെട്ട ദമ്പതികൾക്ക് മകനും നാല് പെൺമക്കളുമാണുള്ളത്. ഭൂമി അഞ്ചു മക്കൾക്കും നേരത്തെ ഭാഗം വെച്ച് നൽകിയിരുന്നു.
ബാക്കിവെച്ച രണ്ടേക്കർ അഞ്ച് മക്കൾക്കും കൂടി നൽകാനുള്ള തീരുമാനം അറിഞ്ഞാണ് മകൻ കൂട്ടക്കൊല നടത്തിയതെന്ന് പോലീസ് പറഞ്ഞു. ബംഗളൂരു നഗരത്തിൽ കോടികൾ വിലയുള്ള ഭാഗത്താണ് രണ്ടേക്കർ.ശനിയാഴ്ച്‌ച രാത്രി മാതാപിതാക്കളെ കൊലപ്പെടുത്തിയ മകൻ വീട് പുറത്തുനിന്ന് പൂട്ടി. തുടർന്ന് ഒന്നുമറിയാത്ത ഭാവത്തിൽ നാട്ടിൽ കഴിഞ്ഞു. മാതാപിതാക്കളെ പതിവായി ഫോണിൽ ബന്ധപ്പെടാറുള്ള പെൺമക്കൾ ഞായറാഴ്ച വിളിച്ചപ്പോൾ കിട്ടാത്തതിനെത്തുടർന്ന് ഒരു മകൾ തിങ്കളാഴ്ച വീട്ടിൽ വന്നുനോക്കിയപ്പോഴാണ് അച്ഛനും അമ്മയും മരിച്ചു കിടക്കുന്നത് കണ്ടത്.