തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അത്യാഹിത വിഭാഗത്തിലെ ലിഫ്റ്റില്‍ ആറു പേർ കുടുങ്ങി. നിരവധി തവണ കറണ്ട് കട്ടായതാണ് ലിഫ്റ്റ് പ്രവർത്തന രഹിതമാകാൻ കാരണമെന്നാണ് നിഗമനം.

സുരക്ഷാ ജീവനക്കാരെത്തി താക്കോല്‍ ഉപയോഗിച്ച് ലിഫ്റ്റ് തുറന്നു ആറുപേരെയും പുറത്തിറക്കി. പിന്നാലെ അത്യാഹിത വിഭാഗത്തിലെ ലിഫ്റ്റ് ഇപ്പോള്‍ അടച്ചിട്ടിരിക്കുകയാണ്. നേരത്തെ ജനുവരി മാസത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ലിഫ്റ്റില്‍ 42 മണിക്കൂർ രോഗി കുടുങ്ങിയ സംഭവത്തില്‍ അഞ്ച് ലക്ഷം രൂപ സർക്കാർ നഷ്ടപരിഹാരം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സണ്‍ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടിരുന്നു. പോങ്ങുംമൂട് സ്വദേശി രവീന്ദ്രൻ നായർ കഴിഞ്ഞ വർഷം ജൂലൈ 13ന് രാവിലെ 11.15 മുതല്‍ ജൂലൈ 15 രാവിലെ ആറുവരെ മെഡിക്കല്‍ കോളേജിലെ ലിഫ്റ്റില്‍ കുടുങ്ങി പോയ സംഭവത്തിലാണ് നടപടി.