ബെംഗളൂരു: പ്രശസ്ത സുഗമ സംഗീത ഗായകൻ ശിവമൊഗ്ഗ സുബ്ബണ്ണ വ്യാഴാഴ്ച രാത്രി അന്തരിച്ചു. 83 വയസ്സായിരുന്നു. ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്ക് പോകുന്നതിനിടെയാണ് ഹൃദയാഘാതം ഉണ്ടായത്. ഭാര്യയും ഒരു മകളും ഒരു മകനുമുണ്ട്.1978-ൽ ‘കാടു കുടു’ എന്ന ചിത്രത്തിലെ ‘കാടു കുദൂരേ ഓടി ബന്ദിട്ട’ എന്ന ഗാനത്തിന് മികച്ച പിന്നണി ഗായകനുള്ള ദേശീയ ചലച്ചിത്ര അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ സുബ്ബണ്ണയ്ക്ക് ലഭിച്ചിട്ടുണ്ട്.
സംഗീതജ്ഞരുടെയും പണ്ഡിതരുടെയും കുടുംബത്തിൽ നിന്നുള്ള, ശിവമൊഗ്ഗ സുബ്ബണ്ണ എന്നറിയപ്പെടുന്ന ജി സുബ്രഹ്മണ്യ അഭിഭാഷകനായും സേവനമനുഷ്ഠിച്ചു. അദ്ദേഹത്തിന്റെ ആദ്യ നാളുകളിൽ, ഗായകൻ എസ്പി ബാലസുബ്രഹ്മണ്യവുമായി അദ്ദേഹത്തിന്റെ പേരിന് സദർശ്യമുള്ളത് കൊണ്ട് ആളുകൾക്ക് ആശയക്കുഴപ്പമുണ്ടാക്കിയിരുന്നു. ഇക്കാരണത്താൽ കവി ലക്ഷ്മീനാരായണ ഭട്ട് അദ്ദേഹത്തിന് ശിവമൊഗ്ഗ സുബ്ബണ്ണ എന്ന പേര് നൽകി.
ശിശുനാല ഷെരീഫ് രചിച്ച ‘കൊടഗണ കോലി നുങ്ങിട്ട ‘അലബോ താങ്ങി അലബേടാ’, ‘ബിഡ്ഡിയ മുടുക്കി തുടങ്ങി നിരവധി ഗാനങ്ങൾ സുബ്ബണ്ണ പാടി ജനപ്രിയമാക്കി. ആകാശവാണിയിൽ ‘എ’ ഗ്രേഡ് ആർട്ടിസ്റ്റ് കൂടിയായിരുന്നു അദ്ദേഹം. യുഎസിലും സിംഗപ്പൂരിലും ഉൾപ്പെടെ നിരവധി രാജ്യങ്ങളിൽ സുബ്ബണ്ണ പരിപാടി അവതരിപ്പിച്ചു. 2008ൽ ശിവമോഗയിലെ കുവെമ്പു സർവകലാശാലയിൽ നിന്ന് ഹോണററി ഡോക്ടറേറ്റ് ലഭിച്ചു.