ബോളിവുഡ് നിര്‍മ്മാതാവ് ബോണി കപൂറിന്റേതെന്ന് കരുതുന്ന വെള്ളി പാത്രങ്ങള്‍ പിടിച്ചെടുത്ത് തിരഞ്ഞെടുപ്പ് കമ്മീഷന്‍.39 ലക്ഷം രൂപ വില മതിക്കുന്ന പാത്രങ്ങള്‍ 66 കിലോ തൂക്കം വരുന്നതാണ്. കര്‍ണാടകയിലെ ഹെബ്ബലു ചെക്ക് പോസ്റ്റിന് സമീപം ദാവന്‍ഗരെയില്‍ നിന്നാണ് പിടിച്ചെടുത്തത്. ചെന്നൈയില്‍ നിന്നും മുംബൈയിലേക്ക് മതിയായ രേഖകളില്ലാതെ ബിഎംഡബ്ല്യു കാറില്‍ അഞ്ച് പെട്ടികളിലായി സാധനങ്ങള്‍ കൊണ്ടുവരികയായിരുന്നു.വെള്ളികൊണ്ടുള്ള പാത്രങ്ങള്‍, സ്പൂണ്‍, കപ്പ്, പ്ലേറ്റ് എന്നിവയാണ് കാറിലുണ്ടായിരുന്നതെന്ന് അധികൃതര്‍ അറിയിച്ചു.
വാഹനത്തില്‍ യാത്ര ചെയ്തവര്‍ക്കെതിരെ ദാവന്‍ഗരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ബോണി കപൂറിന്റെ ഉടമസ്ഥതയിലുള്ള ബേവ്യൂ പ്രോജക്‌ട്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ പേരിലാണ് വാഹനത്തിന്റെ രജിസ്ട്രേഷന്‍. ചോദ്യം ചെയ്യലില്‍ പാത്രങ്ങള്‍ ബോണി കപൂറിന്റെ കുടുംബത്തിന്റേതാണെന്ന് പ്രതികള്‍ സമ്മതിച്ചു.അതേസമയം, മൊഴിയുടെ ആധികാരികതയും സാധനങ്ങളുടെ ഉടമസ്ഥതയും അന്വേഷിച്ച് ഉറപ്പുവരുത്തുമെന്ന് പൊലീസ് അറിയിച്ചു. അന്തരിച്ച ബോളിവുഡ് നടി ശ്രീദേവിയുടെ ഭര്‍ത്താവും യുവ നടി ജാന്‍വി കപൂറിന്‍റെ പിതാവുമാണ് ബോണി കപൂര്‍.
കര്‍ണാടക തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ സമ്മര്‍ദമെന്ന് ബി.എസ് യെദിയൂരപ്പ
ബംഗളൂരു: മെയ് 10ന് നടക്കുന്ന കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളെ നിര്‍ണയത്തിന് മുമ്ബ് തന്നെ മൂന്ന് ഡസനിലധികം സീറ്റുകളില്‍ ബി.ജെ.പി വിമതശല്യം നേരിടുന്നതായി റിപ്പോര്‍ട്ട്.സ്ഥാനാര്‍ഥി തെരഞ്ഞെടുക്കുന്നതില്‍ വലിയ സമ്മര്‍ദമുണ്ടെന്ന് ബി.ജെ.പി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയംഗം ബി.എസ് യെദിയൂരപ്പ പറഞ്ഞു. ജയസാധ്യതയുള്ള സീറ്റുകളില്‍ മൂന്ന് മുതല്‍ അഞ്ച് വരെ സ്ഥാനാര്‍ഥികളുണ്ട്. ഓരോ മണ്ഡലത്തിലും രണ്ട്, മൂന്ന് പേരുകള്‍ ഉള്‍പ്പെടുന്ന ഷോര്‍ട്ട്‌ലിസ്റ്റ് തയാറാക്കിയിട്ടുണ്ട്.
വിജയസാധ്യതയും കേന്ദ്ര നേതൃത്വത്തിന്‍റെ നിര്‍ദേശവും പരിഗണിച്ച് അന്തിമ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും. രണ്ട് മൂന്ന് ദിവസത്തിനുള്ളില്‍ പട്ടിക പുറത്തുവരുമെന്നും യെദിയൂരപ്പ വ്യക്തമാക്കി.കൂടുതല്‍ ചര്‍ച്ചകള്‍ക്കായി യെദ്യൂരപ്പയും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും ന്യൂഡല്‍ഹിയിലേക്ക് പുറപ്പെട്ടു. ശനിയാഴ്ച ആരംഭിക്കുന്ന യോഗങ്ങളില്‍ സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ അന്തിമ തീരുമാനമാകും. കുറഞ്ഞത് 40 സീറ്റുകളിലെങ്കിലും ബി.ജെ.പിക്ക് ഒന്നിലധികം സ്ഥാനാര്‍ഥികളുണ്ട്.
അവരില്‍ ചിലര്‍ സീറ്റ് നിഷേധിച്ചാല്‍ വിമത ഭീഷണി മുഴക്കും.ബി.ജെ.പിയെ അധികാരത്തിലെത്താന്‍ സഹായിച്ച 2019ലെ കൂറുമാറ്റത്തിന് നിര്‍ണായക പങ്കുവഹിച്ച മുന്‍ മന്ത്രി രമേഷ് ജാര്‍ക്കിഹോളി തന്‍റെ അനുയായികള്‍ക്കായി കഗ്വാദ്, അത്താണി, ബെല്‍ഗാം റൂറല്‍ എന്നീ മൂന്ന് സീറ്റുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തന്റെ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ മത്സരിക്കില്ലെന്ന് ഭീഷണിയും ജാര്‍ക്കിഹോളി ഉയര്‍ത്തിയിട്ടുണ്ട്.സീറ്റ് ലഭിച്ചില്ലെങ്കില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് റാണെബെന്നൂരില്‍ ബി.ജെ.പി എം.എല്‍.എ ആര്‍. ശങ്കര്‍ ഭീഷണിപ്പെടുത്തിയതായി റിപ്പോര്‍ട്ടുണ്ട്.
കുടുംബവാഴ്ചയെ പരിഹസിച്ച ബി.ജെ.പി, ഇപ്പോള്‍ സീറ്റ് ആവശ്യപ്പെട്ട് വരുന്ന സിറ്റിങ് എം.എല്‍.എമാരുടെ സഹോദരങ്ങളുടെ പുറകെയാണ്.ബാഗല്‍കോട്ട് എം.എല്‍.എ വീരണ്ണ ചരന്തിമഠത്തിന്റെ സഹോദരന്‍ മല്ലികാര്‍ജുന്‍ ചരന്തിമഠത്തിനും വ്യവസായ മന്ത്രി മുരുഗേഷ് നിരാണിയുടെ സഹോദരന്‍ സംഘമേഷ് നിരാണിക്കും സിറ്റിങ് എം.എല്‍.എ കല്‍ക്കപ്പ ബന്ദിയുടെ സഹോദരന്‍ സിദ്ധപ്പക്കും സീറ്റ് വേണം.
കോണ്‍ഗ്രസിന്റെ എം.വൈ പാട്ടീലിന്റെ അസ്ഫല്‍പൂര്‍ സീറ്റില്‍ രണ്ട് ബി.ജെ.പി സ്ഥാനാര്‍ഥികളാണ് രംഗത്തുള്ളത്.18 സീറ്റുകളുള്ള ബംഗളൂരുവിന് പുറത്തുള്ള ഏറ്റവും വലിയ ജില്ലയായ ബെലഗാവിയില്‍, അന്തരിച്ച ഉമേഷ് കട്ടിയുടെ സീറ്റ് സഹോദരനോ മകനോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. അതേസമയം, ബി.ജെ.പി എം.എല്‍.എ രാമപ്പ ലാമണിക്ക് എതിര്‍പ്പുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. ലാമണിക്ക് പകരക്കാരനെ കണ്ടെത്താനായി പ്രവര്‍ത്തകര്‍ സേവ് ബി.ജെ.പി കാമ്ബയിന്‍ ആരംഭിച്ചിട്ടുണ്ട്.
കനകഗിരി, ധാര്‍വാഡ്, മുദിഗെരെ, സൊറാബ്, ബ്യാദ്ഗി എന്നിവിടങ്ങളിലും സമാന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഗുണ്ട്‌ലുപേട്ടിലും ഹോസ്ദുര്‍ഗയിലും സിറ്റിങ് എം.എല്‍.എമാര്‍ക്കെതിരെ ഒന്നിലധികം സീറ്റ് മോഹികള്‍ ബി.ജെ.പിയിലുണ്ട്. എം.എല്‍.എമാരായ എസ്.എ രവീന്ദ്രനാഥും ഹാലാഡി ശ്രീനിവാസ് ഷെട്ടിയും വിരമിക്കല്‍ പ്രഖ്യാപിച്ച ദാവംഗരെ നോര്‍ത്തിലും കുന്ദാപുരയിലും സമാന അവസ്ഥയാണുള്ളത്.