കര്‍ണാടകയിലെ ദുരഭിമാനക്കൊലകളില്‍ ആശങ്ക രേഖപ്പെടുത്തി മുഖ്യമന്ത്രി സിദ്ധരാമയ്യ. ഇത്തരം സംഭവങ്ങളെക്കുറിച്ച് അന്വേഷിച്ചു ശക്തമായ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.മനുഷ്യൻ ചന്ദ്രനില്‍ ഇറങ്ങിയിട്ടും ഇപ്പോഴും ഇന്ത്യയില്‍ ദലിതനു ക്ഷേത്രത്തില്‍ പ്രവേശനമില്ലെന്ന് സിദ്ധരാമയ്യ വിമര്‍ശിച്ചു.നമ്മുടെ സമൂഹത്തില്‍ ചേര്‍ന്നുനില്‍ക്കുന്ന ജാതിവ്യവസ്ഥയുടെയും നിയമങ്ങളുടെയും മോശം ചിന്താഗതിയാണ് ഇത്തരം സംഭവങ്ങള്‍ പ്രതിഫലിപ്പിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ദുരഭിമാനക്കൊലകള്‍ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കും. ഇത്തരം കേസുകളില്‍ അന്വേഷണത്തില്‍ ഒരു വീഴ്ചയും സംഭവിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്യുമെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.ഇപ്പോഴും ജാതിചിന്ത വച്ചുപുലര്‍ത്തുന്ന സമൂഹത്തിനു മാറ്റവും തിരിച്ചറിവുമുണ്ടാകണം.
മനുഷ്യൻ ചന്ദ്രനില്‍ കാലുകുത്തിയിട്ടും ദലിതരെ ക്ഷേത്രത്തിലും വീടുകളിലും കാലുകുത്താൻ അനുവദിക്കാത്ത ആചാരങ്ങളും പാരമ്ബര്യവുമുണ്ട് നമുക്ക്. ജാതിഘടനയുടെ നിയന്ത്രണങ്ങളെ മറികടക്കാനുള്ള വഴി യുക്തിവിചാരവും മനുഷ്യത്വവുമാണ്. ബോധവല്‍ക്കരണമാണ് അതിനുള്ള ആയുധം. ജാതിച്ചങ്ങലയില്‍നിന്നു സമൂഹത്തെ മോചിപ്പിക്കാൻ വേണ്ടി പരിശ്രമിച്ച സാമൂഹിക പരിഷ്‌കര്‍ത്താക്കളുടെ അഭിലാഷങ്ങള്‍ക്കു വ്യാപകമായ പ്രചാരണം നല്‍കേണ്ട സമയമാണിത്. ഇതിനായി സര്‍ക്കാര്‍ നിര്‍മാണാത്മകമായ പരിപാടികള്‍ ആരംഭിക്കുമെന്നും സിദ്ധരാമയ്യ കൂട്ടിച്ചേര്‍ത്തു.ആഗസ്റ്റ് 25ന് കോലാറിലെ തൊട്ട്‌ലിയില്‍ 19കാരിയെ പിതാവ് കൊലപ്പെടുത്തിയിരുന്നു. ദലിത് യുവാവുമായി പ്രണയത്തിലായതിനെ തുടര്‍ന്നാണ് കര്‍ഷകനായ വെങ്കിടേഷ് മകളെ കൊലപ്പെടുത്തിയത്.