ബെംഗളൂരു: അധികാരത്തിലേറി അധിക നാള്‍ പിന്നിടും മുമ്ബ് കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാറിനെതിരെയും അഴിമതി ആരോപണം.കൃഷിമന്ത്രി എൻ ചലുവരയ്യസ്വാമി ആറുലക്ഷം മുതല്‍ എട്ടുലക്ഷം രൂപ വരെ കൈക്കൂലി ആവശ്യപ്പെട്ടെന്നാരോപിച്ച് മാണ്ഡ്യ ജില്ലയിലെ അസിസ്റ്റന്റ് അഗ്രികള്‍ച്ചര്‍ ഡയറക്ടര്‍മാര്‍ ഉന്നയിച്ച ആരോപമാണ് കോണ്‍ഗ്രസിനെയും സര്‍ക്കാറിനെയും പ്രതിസന്ധിയിലാക്കിയത്. ആരോപണത്തിന് പിന്നാലെ കത്ത് വിവാദം അന്വേഷിക്കാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ സിഐഡി വിഭാഗത്തോട് ഉത്തരവിട്ടു. കൃഷി മന്ത്രി ചെലുവരായസ്വാമിക്കെതിരെയാണ് ആരോപണമുയര്‍ന്നത്. കൃഷിമന്ത്രി കൈക്കൂലി ആവശ്യപ്പെട്ടെന്നും തങ്ങള്‍ക്കും ജീവനക്കാര്‍ക്കും മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുവെന്നും ആരോപിച്ച് മാണ്ഡ്യ ജില്ലയിലെ ഏഴ് അസിസ്റ്റന്റ് കൃഷി ഡയറക്ടര്‍മാര്‍ ഗവര്‍ണര്‍ താവര്‍ചന്ദ് ഗെലോട്ടിന് പരാതി അയച്ചിരുന്നു.
പരാതിക്ക് പിന്നാലെ, വിഷയം പരിശോധിച്ച് നടപടിയെടുക്കാൻ ഗവര്‍ണര്‍ ചീഫ് സെക്രട്ടറി വന്ദിത ശര്‍മയ്ക്ക് നിര്‍ദേശം നല്‍കി. അതേസമയം, കത്ത് വ്യാജമാണെന്നും സര്‍ക്കാറിനെ അപകീര്‍ത്തിപ്പെടുത്താൻ പ്രതിപക്ഷം ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ ആരോപിച്ചു. ആരോപണവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ എഴുതിയ പരാതിയോ കത്തോ ഇല്ലെന്നും ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും പ്രചരിച്ച കത്ത് സര്‍ക്കാരിന് അപകീര്‍ത്തി വരുത്താൻ സൃഷ്ടിച്ചതാണെന്നുമാണ് സിദ്ധരാമയ്യയുടെ നിലപാട്.
ബിജെ.പി നേതാക്കളോ മുൻ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയോ ആയിരിക്കും കത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. കത്തിനെക്കുറിച്ച് അന്വേഷിക്കാൻ പൊലീസിന് നിര്‍ദേശം നല്‍കി. കൃഷി ജോയിന്റ് ഡയറക്ടറും ഇത് വ്യാജമാണെന്ന് അറിയിച്ച് പൊലീസില്‍ പരാതിപ്പെട്ടെന്ന് സിദ്ധരാമയ്യ പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രതിപക്ഷ ആരോപണങ്ങളെ തള്ളി ജെഡി (എസ്) നേതാവ് കുമാരസ്വാമി രംഗത്തെത്തി. കൃഷി മന്ത്രിക്കെതിരായ അഴിമതി ആരോപണങ്ങളെ ന്യായീകരിച്ചതിന് സിദ്ധരാമയ്യയെ കുറ്റപ്പെടുത്തി കുമാരസ്വാമി രംഗത്തെത്തി. മന്ത്രിമാരുടെ നാണംകെട്ട പ്രവൃത്തികളെ ന്യായീകരിക്കുന്ന നാണംകെട്ട മുഖ്യമന്ത്രിയായി സിദ്ധരാമയ്യ മാറി. മന്ത്രിയുടെ കൊള്ളയെ ന്യായീകരിക്കുന്ന പ്രവണത വെറുപ്പുളവാക്കുന്നതാണെന്നും കുമാരസ്വാമി ട്വീറ്റ് ചെയ്തു.
തക്കാളിക്ക് പിന്നാലെ ഉള്ളിക്കും വില കുതിക്കുന്നു
തക്കാളിക്ക് പിന്നാലെ ഉള്ളിക്കും വില വര്‍ദ്ധിക്കുന്നു. ആഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളിലെ ഉത്സവ സീസണുകളില്‍ വില കുതിച്ചുയരുമെന്നാണ് വിവരം.സീസണില്‍ ഉള്ളി കൃഷി നടത്തുന്ന കൃഷിയിടങ്ങളുടെ വിസ്തൃതി കുറവായതിനാല്‍ ഉദ്പാദനം കുറയുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇതോടെ ഉള്ളിവില കിലോക്ക് 70 രൂപ വരെ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സാധാരണക്കാരന് താങ്ങാനാവുന്നതിലും വില ഉള്ളിക്ക് വര്‍ദ്ധിക്കുന്ന സാഹചര്യം സര്‍ക്കാര്‍ വിരുദ്ധവികാരം ഉയര്‍ത്തിയേക്കാമെന്നും വിശകലനമുണ്ട്. ഇത് വര്‍ഷാവസാനം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പ്രതിഫലിക്കുമെന്നാണ് വിദഗ്ദര്‍ വിലയിരുത്തുന്നത്.