ബെംഗളൂരു: ബെംഗളൂരുവിൽ നിന്ന് കണ്ണൂരേക്ക് പുറപ്പെട്ട കർണാടക ആർടിസിയുടെ ബസ് അപകടത്തിൽപ്പെട്ട് ഒരാൾ മരിച്ചു. വീരാജ് പേട്ട പെരുമ്പാടിക്ക് സമീപത്ത് ചുരത്തിൽ പുലർച്ചെ 4.30 ഓടെയാണ് അപകടം നടന്നത്. ബസ് ഡ്രൈവർ സ്വാമി(42) ആണ് മരണപ്പെട്ടത്. പെരുമ്പാടി ചെക്ക് പോസ്റ്റ് കഴിഞ്ഞ് മെതിയടി പാറ ഹനുമാൻ സ്വാമി ക്ഷേത്രം കഴിഞ്ഞ ഉടനെ നിയന്ത്രണം വിട്ട് റോഡരികിലെ കൂറ്റൻ മരത്തിൽ ഇടിക്കുകയായിരുന്നു. ബെംഗളൂരു ശാന്തി നഗർ ഡിപ്പോയിൽ നിന്നും പുറപ്പെട്ട സ്ലീപർ ഐരാവത് ബസാണ് അപകടത്തിൽപെട്ടത്. നിയന്ത്രണം വിട്ട ബസ് മരത്തിലിടിച്ച് നിന്നതിനാൽ താഴ്ചയിലേക്ക് മറിഞ്ഞില്ല. അതിനാൽ തന്നെ വൻ ദുരന്തം ഒഴിവായി. ഇടിയുടെ ആഘാതത്തിൽ ബസിൻറ മുൻഭാഗം പൂർണമായും തകർന്നു.
വിവരമറിഞ്ഞത്തിയ പോലീസും കേരള ഫയർഫോമാണ് നാല് മണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. ഡ്രൈവറുടെ മൃതദേഹം വീരാജ് പേട്ട സർക്കാർ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇദ്ദേഹം ബെംഗളൂരു സ്വദേശിയാണ്. യാത്രക്കാരിൽ 15 പേർക്ക് പരിക്കേറ്റതായി വിവരമുണ്ട്. അപകടം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.