ബെംഗളൂരു: കർണാടക സർക്കാരിൻ്റെ പ്രധാന പദ്ധതികളിലൊന്നായ ബെംഗളൂരു – മൈസൂർ ഇൻഫ്രാസ്ട്രക്ചർ കോറിഡോർ (ബിഎംഐസി) പദ്ധതിയില്‍ സുപ്രീം കോടതിയുടെ ഇടപെടല്‍.ബെംഗളൂരു – മൈസൂർ കോറിഡോർ പദ്ധതി ഉപേക്ഷിക്കണമെന്ന കർണാടക ഹൈക്കോടതി നിർദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു. 25 വർഷമായി തുടരുന്ന പദ്ധതിയില്‍ ഒരു കിലോമീറ്റർ മാത്രമാണ് നിർമിച്ചതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതിയുടെ നീക്കമുണ്ടായത്.പദ്ധതി നടപ്പിലാക്കുന്നതിന് ഉത്തരവാദിയായ നന്ദി ഇൻഫ്രാസ്ട്രക്ചർ കോറിഡോർ എന്റർപ്രൈസ് (നൈസ്) സമർപ്പിച്ച അപ്പീല്‍ പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസുമാരായ സഞ്ജയ് കുമാറും കെ വിനോദ് ചന്ദ്രനും ഉള്‍പ്പെട്ട ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.ഐടി നഗരമായ ബെംഗളൂരുവിലെ തിരക്ക് കുറയ്ക്കുന്നതിനായി നിർദേശിക്കപ്പെട്ട ബെംഗളൂരു – മൈസൂർ കോറിഡോർ പദ്ധതി നടപ്പാക്കുന്നത് വൈകുകയാണെന്നും 25 വർഷത്തിനിടെ ഒരു കിലോമീറ്റർ മാത്രമാണ് നിർമിക്കായതെന്നും ചൂണ്ടിക്കാട്ടിയാണ് പദ്ധതി ഉപേക്ഷിക്കാൻ കർണാടക ഹൈക്കോടതി 2026 ജനുവരി ഒൻപതിന് നിർദേശം നല്‍കിയത്. ഇത്രയും വൈകുന്ന പദ്ധതി മുന്നോട്ട് കൊണ്ടുപോകുന്നതില്‍ ഒരു അർഥമില്ലെന്നും കോടതി പറഞ്ഞിരുന്നു. ഹൈക്കോടതിയുടെ ഈ നിർദേശമാണ് സുപ്രീം കോടതി സ്റ്റേ ചെയ്തത്.ബെംഗളൂരുവിനും മൈസൂരുവിനും ഇടയില്‍ നിർമിക്കുന്ന ഇടനാഴി ബെംഗളൂരുവിന്റെ പ്രാന്തപ്രദേശങ്ങളിലെ വിവിധ റോഡുകളുമായി ബന്ധപ്പെട്ടാണ് കടന്നുപോകുന്നത്. 111 കിലോമീറ്റർ ദൈർഘ്യമുള്ള ബെംഗളൂരു – മൈസൂർ ഇൻഫ്രാസ്ട്രക്ചർ കോറിഡോർ ഒരു കിലോമീറ്റർ മാത്രമേ നിർമിച്ചിട്ടുള്ളൂ. ബെംഗളൂരുവിന്റെ ജനസംഖ്യ 1.4 കോടി കവിഞ്ഞെങ്കിലും പദ്ധതി അതിന്റെ പ്രധാന ലക്ഷ്യങ്ങള്‍ നേടിയിട്ടില്ലെന്ന് ജസ്റ്റിസ് ഡികെ സിങ്ങും ജസ്റ്റിസ് വെങ്കിടേഷ് നായിക് ടിയും അടങ്ങുന്ന ഡിവിഷൻ ബെഞ്ച് എടുത്തുപറഞ്ഞിരുന്നു.111 കിലോമീറ്റർ ദൈർഘ്യമുള്ള നിർദിഷ്ട എക്സ്പ്രസ് വേയില്‍ ഒരു കിലോമീറ്റർ മാത്രമേ പണി പൂർത്തിയായിട്ടുള്ളൂ. നൈസ് ഏകദേശം 47 കിലോമീറ്റർ പെരിഫറല്‍ റോഡുകള്‍ വികസിപ്പിക്കുകയും അവയില്‍ നിന്ന് ടോള്‍ പിരിക്കുകയും ചെയ്യുന്നുണ്ടെങ്കിലും പ്രധാന എക്സ്പ്രസ് വേയും ടൗണ്‍ഷിപ്പ് പദ്ധതികളും അപൂർണമായി തുടരുകയാണ്. കഴിഞ്ഞ 35 വർഷത്തിനിടയില്‍ ഒരു ടൗണ്‍ഷിപ്പ് പോലും വികസിപ്പിച്ചിട്ടില്ല.1995ല്‍ തയ്യാറാക്കിയ ബെംഗളൂരു-മൈസൂർ ഇൻഫ്രാസ്ട്രക്ചർ കോറിഡോർ പദ്ധതി റിപ്പോർട്ടില്‍ എക്സ്പ്രസ് വേകള്‍, റസിഡൻഷ്യല്‍, ഇൻഡസ്ട്രിയല്‍ ടൗണ്‍ഷിപ്പുകള്‍, പവർ പ്ലാന്റുകള്‍, ജലശുദ്ധീകരണ യൂണിറ്റുകള്‍, വാണിജ്യ കേന്ദ്രങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന ഒരു സംയോജിത ഇടനാഴി നിർദേശിച്ചിരുന്നു. അഴിമതി, രാഷ്ട്രീയ – ഉദ്യോഗസ്ഥ ഇടപെടല്‍, ഭരണപരമായ കാലതാമസം ഉള്‍പ്പെടെയുള്ള പ്രതിസന്ധികള്‍ മൂലം പദ്ധതിയുടെ താളം തെറ്റുകയായിരുന്നുവെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.