അര്‍ജന്റീനയ്ക്കെതിരെ അട്ടിമറി ജയം സമ്മാനിച്ച എല്ലാ ഫുട്ബോള്‍ താരങ്ങള്‍ക്കും സൗദി രാജകുമാരന് നല്‍കുന്നത് അത്യാഡംബര വാഹനമായ റോള്‍സ് റോയ്സ് ഫാന്റമെന്ന് റിപ്പോര്‍ട്ട്. ടീം ലോകകപ്പ് മത്സരം കഴിഞ്ഞ് തിരികെ നാട്ടിലെത്തുമ്പോള്‍ സൗദി രാജകുമാരനായ മൊഹമ്മദ് ബിന്‍ സല്മാന് അല്‍ സൗദ് ആകും സമ്മാനം നല്‍കുകയെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വമ്പൻ അട്ടിമറികളിലൊന്നിലൂടെ ലോകഫുട്ബോളില് തുടക്കമിട്ടതിന് പിന്നാലെ സൗദി കിരീടാവകാശി ഒപ്പമുള്ളവരെ കെട്ടിപിടിച്ച് ആഘോഷം പങ്കിട്ടതിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
മത്സരം കാണാന്‍ ഓഫീസുകള്‍ക്ക് ഭാഗിക അവധി നല്കിയ സൗദി അറേബ്യ മത്സര വിജയത്തിന് പിന്നാലെ ദേശീയ അവധി അടക്കം നല്‍കിയാണ് ദേശീയ ടീമിന്റെ വിജയം ആഘോഷിച്ചത്. സ്വകാര്യ പൊതു മേഖല സ്ഥാപനങ്ങൾക്കും സ്കൂളുകൾക്കും അടക്കമായിരുന്നു അവധി പ്രഖ്യാപിച്ചത്. മത്സരത്തില്‍ പ്രതിരോധ ശ്രമത്തിനിടെ പരിക്കേറ്റ ഡിഫന്‍ഡര്‍ യാസർ അൽ സഹ്റാനിയെ എയര്‍ ലിഫ്റ്റ് ചെയ്ത് ജര്‍മനിയിലെത്തിക്കാന്‍ കിരീടവകാശി ഉത്തരവിട്ടതും വാര്‍ത്തയായിരുന്നു. സൗദി ബോക്സിനുള്ളിലേക്ക് വന്ന ലോംഗ് ബോള്‍ പ്രതിരോധിക്കുന്നതിനിടെയില്‍ ഗോള്‍കീപ്പര്‍ മുഹമ്മദ് അല്‍ ഒവൈസിന്റെ മുട്ട് കൊണ്ടാണ് അല്‍ സഹ്റാനിക്ക് പരിക്കേറ്റത്. താരത്തിന്റെ താടിയെല്ലിന് പൊട്ടലുണ്ട്. കൂടാതെ, ഇടത് മുഖത്തെ എല്ലും ഒടിഞ്ഞിരുന്നു.
ലുസൈല്‍ സ്റ്റേഡിയത്തില്‍ ലോകകപ്പ് ഫുട്ബോളില്‍ ആദ്യ പകുതിയില്‍ ഒരു ഗോളിന് മുന്നിലെത്തിയ അര്‍ജന്റീനയെ രണ്ടാം പകുതിയില്‍ രണ്ട് ഗോളടിച്ചാണ് സൗദി അട്ടിമറിച്ചത്. പത്താം മിനിറ്റില്‍ ലിയോണല്‍ മെസിയുടെ പെനല്‍റ്റി ഗോളില്‍ മുന്നിലെത്തിയ അര്‍ജന്റീനയെ 48ാം മിനിറ്റില്‍ സാലെഹ് അല്‍ഷെഹ്രിയിലൂടെ സൗദി ഒപ്പം പിടിച്ചു.സമനില ഗോളിന്റെ ആവേശത്തില്‍ അലമാലപോലെ ആക്രമിച്ചു കയറിയ സൗദി അര്‍ജന്റീന പ്രതിരോധത്തെ കാഴ്ചക്കാരാക്കി സാലേം അല്‍ദ്വസാരി അര്‍ജന്റീനയുടെ ഹൃദയം തുളച്ച് രണ്ടാം ഗോളും നേടി. പിന്നീട് പകുതി സമയം കളി ബാക്കിയുണ്ടായിരുന്നെങ്കിലും മുന്നേറാന്‍ ശ്രമിച്ച അര്‍ജന്റീന താരങ്ങളെ മെരുക്കിയ സൗദി ഒടുവില്‍ ചരിത്രജയവുമായാണ് ഗ്രൗണ്ട് വിട്ടത്.
ലോകകപ്പ് ഫുട്ബോള്‍ ട്രാക്ക് ചെയ്യാന്‍ ജിയോ സിനിമ അല്ലാതെയുള്ള മാര്‍ഗങ്ങള്‍ ഇവയാണ്
ഖത്തറിൽ ലോകകപ്പ് നടക്കുമ്പോൾ നാടും നഗരവുമെല്ലാം അതാഘോഷിക്കുകയാണ്. ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർ തങ്ങളുടെ പ്രിയപ്പെട്ട ടീമുകളുടെയും കളിക്കാരുടെയും പിന്നാലെയാണ്. ഓഫീസ് സമയം, വിദ്യാഭ്യാസം, യാത്ര, മറ്റ് കാരണങ്ങൾ കാരണം ആഗ്രഹിക്കുന്ന സമയത്ത് കളി കാണാൻ പറ്റാത്ത നിരവധി പേരുണ്ട്. അവർക്ക് ഫുട്ബോൾ ട്രാക്കിംഗ് ആപ്പുകൾ ഒരു ആശ്വാസമാണ്. ഗെയിമുകൾ, പ്രധാനപ്പെട്ട താരങ്ങളുടെ പരിക്കുകൾ അടക്കമുള്ള വിശേഷങ്ങള്‍, വരാനിരിക്കുന്ന മത്സരങ്ങൾ, പ്ലെയർ റെക്കോർഡുകൾ എന്നിവയ്ക്കൊപ്പം കളി ട്രാക്കുചെയ്യാനും ഈ ആപ്പുകൾ ഉപയോക്താക്കളെ സഹായിക്കുന്നു. ഫോട്ട്മോബ്, ഗൂഗിൾ, ഫിഫ + , വേൾഡ് ഫുട്ബോൾ സ്കോർസ്, വൺ ഫുട്ബോൾ എന്നിവയാണ് ഇതിൽ പ്രധാനപ്പെട്ടവ.
ഫോട്ട്മോബ്
ലോകകപ്പ് പോലുള്ളവയിൽ ഫുട്ബോൾ ട്രാക്കിംഗ് ഏറ്റെടുക്കുന്നതിനുള്ള മികച്ച ആപ്ലിക്കേഷനാണ് ഫോട്ട്മോബ്. നിങ്ങളുടെ പ്രിയപ്പെട്ട ടീമുകളെയും കളിക്കാരെയും തിരഞ്ഞെടുക്കാൻ ഈ ആപ്പ് നിങ്ങളെ സഹായിക്കും. ഈ ടീമുകൾ/കളിക്കാർ എന്നിവയെ കുറിച്ചുള്ള അപ്ഡേഷൻ കൃതൃമായി അറിയാനാകും. സ്കോറുകൾ, മത്സരങ്ങൾ, പരിക്ക് അപ്ഡേറ്റുകൾ, വരാനിരിക്കുന്ന ഗെയിമുകൾ എന്നിവ ഈ അപ്ഡേഷനിൽ ഉൾപ്പെടുന്നു. ഇവ ഹോം സ്ക്രീനിൽ പിൻ ചെയ്ത് ഇടുകയുമാകാം.
ഗൂഗിൾ സെർച്ച്
മിക്ക ആൻഡ്രോയിഡ് ഫോണുകളിലും നിലവിലുള്ള ഡിഫോൾട്ട് ഗൂഗിൾ സെർച്ച് ആപ്പ് ആരാധകർക്ക് സഹായകമാകുന്ന മികച്ച ഓപ്ഷനാണ്. നിങ്ങളുടെ പ്രിയപ്പെട്ട ടീമുകളെ ട്രാക്ക് ചെയ്യാനും വാർത്തകൾ അറിയാനും പ്രത്യേക സ്പോർട്സ് ഓറിയന്റ് ഫീച്ചറുകൾ നിങ്ങളെ അനുവദിക്കുന്നു. നിങ്ങളുടെ പ്രിയപ്പെട്ട ടീമുകളെയോ കളിക്കാരെയോ തിരയുക. ഏതെങ്കിലും ആപ്പിൽ നിന്നുള്ള സ്കോർ നിരീക്ഷിക്കാൻ പ്രിയപ്പെട്ട ടീം കളിക്കുമ്പോൾ ഹോംപേജിലേക്ക് ലൈവ് മാച്ച് സ്കോറുകൾ പിൻ ചെയ്യാനും കഴിയും.
ഫിഫ+
ടൂർണമെന്റിലൂടെ നിങ്ങളുടെ പ്രിയപ്പെട്ട ടീമുകളെ ട്രാക്ക് ചെയ്യാനും കളിക്കാർ, ടീമുകൾ, മത്സരങ്ങൾ എന്നിവയെക്കുറിച്ചുള്ള വാർത്തകൾ പിന്തുടരാനും സഹായിക്കുന്ന ഔദ്യോഗിക ആപ്പാണ് ഫിഫ+. ഫാന്റസി ഗെയിമും ഈ ആപ്പിൽ ലഭ്യമാണ്.
വേൾഡ് ഫുട്ബോൾ സ്കോർസ്
ഈ ലിസ്റ്റിൽ ഉപയോഗിക്കാവുന്ന ഏറ്റവും സിമ്പിളായ ആപ്പാണ് വേൾഡ് ഫുട്ബോൾ സ്കോർസ്. ഇതിൽ നിങ്ങളുടെ പ്രിയപ്പെട്ട ടീമുകളെ തിരഞ്ഞെടുക്കാൻ ആവശ്യപ്പെടുന്നില്ല. മാത്രമല്ല ടൂർണമെന്റിൽ മുഴുവനും ശ്രദ്ധ കേന്ദ്രീകരിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ ആപ്പ് സഹായകമാണ്.
വൺഫുട്ബോൾ
ലോകകപ്പിലെ മത്സരങ്ങളും കളിക്കാരും ടൂർണമെന്റുകളും യുവേഫ ചാമ്പ്യൻസ് ലീഗ് പോലുള്ള മറ്റ് ലീഗ് മത്സരങ്ങളും ടൂർണമെന്റുകളും ട്രാക്ക് ചെയ്യുന്ന ഒരു ആപ്പാണ് വൺഫുട്ബോൾ.