ബെംഗളൂരു: കർണാടകയുടെ മലനാട്, തീരദേശ ജില്ലകളിൽ സാറ്റലൈറ്റ് ഫോൺവിളികൾ വീണ്ടും സജീവമായതായി രഹസ്യാന്വേഷണ ഏജൻസി റിപ്പോർട്ട്. കഴിഞ്ഞ 10 ദിവസങ്ങൾക്കിടെ മംഗളൂരുവിനു സമീപത്തെ നടയ്ക്കൽ, ചിക്കമഗളൂരുവിലെ കുളെ വനമേഖല, ഉത്തര കന്നഡയിലെ യെല്ലാപുര, സിർസി എന്നിവിടങ്ങളിൽ നിന്നാണ് ഇത്തരം കോളുകൾ ട്രാക്ക് ചെയ്തത്.
നക്സൽ സ്വാധീനമുള്ള പ്രദേശങ്ങൾ കൂടിയാണിവ. കഴിഞ്ഞ വർഷം 3 തവണ ഇത്തരം ഫോൺവിളികൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് തീരദേശ, വനമേഖലകൾ കേന്ദ്രീകരിച്ച് വിദേശ സഹായത്തോടെ സ്ലീപ്പർ സെല്ലുകൾ പ്രവർത്തിക്കുന്നുണ്ടോ എന്ന് റിസർച് ആൻഡ് ആനാലിസിസ് വിങ്ങും (റോ), ഇന്റലിജൻസ് ബ്യൂറോയും (ഐബി) പരിശോധിച്ചിരുന്നു.മുംബൈ ഭീകരാക്രമണത്തിനു ശേഷം ഷിപ്പിങ് ഡയറക്ടറേറ്റ് ജനറൽ നിരോധിച്ച ഇനം സാറ്റലൈറ്റ് ഫോണുകളാണ് വ്യാപകമായി ഉപയോഗിച്ചു വരുന്നത്.