
ബെംഗളൂരു : ഗ്രാമവികസന-പഞ്ചായത്ത് രാജ് മന്ത്രി കെഎസ് ഈശ്വരപ്പയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് നിയമസഭാംഗങ്ങൾ നിയമസഭയിലും കൗൺസിലിലും നടത്തുന്ന രാപ്പകൽ പ്രതിഷേധം ശനിയാഴ്ചയും തുടർന്നു. ഈശ്വരപ്പയെ പുറത്താക്കുകയും അദ്ദേഹത്തിനെതിരെ ക്രിമിനൽ കേസെടുക്കുകയും ചെയ്യാതെ ഞങ്ങളുടെ പ്രതിഷേധം പിൻവലിക്കുന്ന പ്രശ്നമില്ലെന്ന് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ പറഞ്ഞു.
ഒരു ദിവസം ചെങ്കോട്ടയിൽ ദേശീയ പതാകയ്ക്ക് പകരം കാവി പതാക സ്ഥാപിക്കുമെന്ന ഈശ്വരപ്പയുടെ പ്രസ്താവനയിൽ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് വ്യാഴാഴ്ച മുതൽ കോൺഗ്രസ് പ്രതിഷേധത്തിലാണ്. ഇത്തരമൊരു പ്രസ്താവന നടത്താൻ ആർഎസ്എസാണ് ഈശ്വരപ്പയെ പ്രേരിപ്പിച്ചതെന്നും നമ്മുടെ ദേശീയ പതാകയെയും ദേശീയ ഗാനത്തെയും ആർഎസ്എസ് ഒരിക്കലും മാനിച്ചിട്ടില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു.തിങ്കളാഴ്ച എല്ലാ താലൂക്ക് ആസ്ഥാനങ്ങളിലും ജില്ലാ ആസ്ഥാനങ്ങളിലും പ്രതിഷേധ പ്രകടനം നടത്താൻ ഭാരവാഹികളോട് കോൺഗ്രസ് ആവശ്യപ്പെട്ടു, സർക്കാരിൽ സമ്മർദം ശക്തമാക്കാനാണ് പാർട്ടിയുടെ തീരുമാനം. പ്രതിഷേധിക്കാനും ഡെപ്യൂട്ടി കമ്മീഷണർമാർ മുഖേന ഗവർണർക്ക് മെമ്മോറാണ്ടം സമർപ്പിക്കാനും ഞങ്ങൾ ഇതിനകം തന്നെ ഞങ്ങളുടെ പ്രവർത്തകർക്ക് ആഹ്വാനം നൽകിയിട്ടുണ്ടെന്നും കെപിസിസി പ്രസിഡന്റ് ഡികെ ശിവകുമാർ പറഞ്ഞു.