കാണ്‍പുര്‍: ഇന്‍സ്റ്റഗ്രാമില്‍ റീല്‍സ് ഉണ്ടാക്കുന്നവര്‍ക്കൊപ്പം വിഷ പാമ്പുമായി പോസ് ചെയ്തയാള്‍ക്ക് ദാരുണാന്ത്യം. ഉത്തര്‍ പ്രദേശിലാണ് സംഭവം. റീല്‍സ് ഷൂട്ട് ചെയ്യുന്നതിനായി വിഷ പാമ്പിനെ കഴുത്തിലിട്ട് പോസ് ചെയ്തപ്പോഴാണ് അമ്പത്തിയഞ്ചുകാരന് കടിയേറ്റത്. ഉന്നാവോ ജില്ലയിലെ ഔരാസ് പ്രദേശത്ത് വെള്ളിയാഴ്ചയാണ് സംഭവം. ഉടന്‍ തന്നെ ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പാമ്പിനൊപ്പം റീല്‍സ് എടുക്കുന്നതിനിടെ കടിയേറ്റെന്ന് മനസിലായി ബഹളം വച്ചതോടെ നാട്ടുകാര്‍ പാഞ്ഞെത്തി.
ഉടന്‍ തന്നെ ഇവര്‍ സമീപമുള്ള ആശുപത്രിയിലേക്ക് എത്തിച്ചു. ഇവിടെ നിന്ന് വിദഗ്ധ ചികിത്സ നല്‍കുന്നതിനായി ലക്‌നോയിലെ കിംഗ് ജോര്‍ജ്‌സ് മെഡിക്കല്‍ സര്‍വകലാശാലയിലേക്ക് കൊണ്ടുപോവുകയും ചെയ്തു. ഇവിടെ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്. 55 വയസുകാരനായ ബജ്‍രംഗി സാധുവാണ് മരണപ്പെട്ടത്. ലക്നോയിലെ കഖോരിയിലെ ബനിയ ഖേര സ്വദേശിയാണ് ബജ്‍രംഗി. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അദ്ദേഹം ഭാവന ഖേര ഗ്രാമത്തിലാണ് താമസിക്കുന്നത്.
കൈവണ്ടിയിൽ സൗന്ദര്യവർദ്ധക വസ്തുക്കൾ വിൽക്കുന്ന ജോലിയാണ് അദ്ദേഹം ചെയ്തിരുന്നത്. വെള്ളിയാഴ്ച സുബൈദാര്‍ എന്നയാളുടെ പഞ്ചര്‍ കടയില്‍ പാമ്പിനെ കണ്ടെത്തി. വടി കൊണ്ട് പാമ്പിനെ അടിച്ച് കൊല്ലാന്‍ സുബൈദാര്‍ ശ്രമിക്കുമ്പോഴാണ് ബജ്‍രംഗി ഇടപ്പെട്ടത്. പാമ്പിനെ കൊല്ലുന്നതിലൂടെ പാപം ക്ഷണിച്ചു വരുത്തരുതെന്ന് ബജ്‍രംഗി സുബൈദാറിനോട് പറഞ്ഞു.
തുടര്‍ന്ന് പാമ്പിനെ ബജ്‍രംഗി പെട്ടിയിലുമാക്കി. ഇതില്‍ കൗതുകം തോന്നിയ ചിലര്‍ ചേര്‍ന്നാണ് റീല്‍സ് ഉണ്ടാക്കുന്നതിനായി പാമ്പിനെ പുറത്തെടുക്കാന്‍ അഭ്യര്‍ത്ഥിച്ചത്. ഇതോടെ പാമ്പുമായി ബജ്‍രംഗി വീഡിയോയ്ക്ക് പോസ് ചെയ്യാന്‍ തുടങ്ങി. പാമ്പിന്‍റെ വായ തുറക്കാതിരിക്കാന്‍ കൈ കൊണ്ട് മുറിക്കെ പിടിച്ചാണ് ബജ്‍രംഗി പോസ് ചെയ്തത്. ഇതിനിടെ പാമ്പ് ബജ്‍രംഗിയെ കടിക്കുകയായിരുന്നു.
പ്രസവശസ്ത്രക്രിയക്കിടെ വൈദ്യുതി മുടങ്ങിയതോടെ യുവതി മരിച്ചു
കോയമ്ബത്തൂര്‍: പ്രസവശസ്ത്രക്രിയക്കിടെ വൈദ്യുതി മുടങ്ങിയതില്‍ ഗുരുതരാവസ്ഥയിലായ 22കാരി മരിച്ചു. തമിഴ്നാട്ടിലെ അന്നൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രസവശസ്ത്രക്രിയക്കിടെയാണ് സംഭവം നടന്നത്.വൈദ്യുതി മുടങ്ങിയതിനെത്തുടര്‍ന്നായിരുന്നു യുവതിയുടെ ആരോഗ്യസ്ഥിതി മോശമായത്.
തുടര്‍ന്ന് മറ്റൊരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.അന്നൂര്‍ ഊത്തുപ്പാളയം സ്വദേശി വിഘ്നേശ്വരന്റെ ഭാര്യ വാന്മതിയാണ് (22) ശനിയാഴ്ച സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. തിങ്കളാഴ്ചയാണ് യുവതിയെ പ്രസവത്തിനായി അന്നൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബുധനാഴ്ചയായിരുന്നു ഇവരുടെ ശസ്ത്രക്രിയ നിശ്ചയിച്ചിരുന്നത്. രാവിലെ തന്നെ യുവതിക്ക് അനസ്തേഷ്യ നല്‍കിയിരുന്നു.
ശസ്ത്രക്രിയ നടക്കുന്നതിനിടെയാണ് ഇവിടെ വൈദ്യുതി മുടങ്ങിയത്. ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഇത് ഫലം കണ്ടില്ല. ഇതോടെ യുവതി സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. സ്വകാര്യ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.യുവതിയുടെ മരണത്തിന് പിന്നാലെ കുടുംബാംഗങ്ങള്‍ സര്‍ക്കാര്‍ ആശുപത്രിക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തി.