മോസ്കോ: യുക്രെയ്നില്‍ കുടുങ്ങിയവരെ സുരക്ഷിതമായി പുറത്തെത്തിക്കുന്നതിന് താല്കാലിക വെടിനിര്‍ത്തില്‍ പ്രഖ്യാപിച്ച് റഷ്യ.
ഇന്ത്യന്‍ സമയം ഉച്ചക്ക് 12.30ന് വെടിനിര്‍ത്തല്‍ നിലവില്‍ വരും. റഷ്യന്‍ വാര്‍ത്ത ഏജന്‍സിയായ സ്പുട്നിക് ന്യൂസാണ് ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.മരിയുപോള്‍, വൊള്‍നോവാഹ എന്നിവിടങ്ങളിലെ രക്ഷാപ്രവര്‍ത്തനത്തിനായാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. മറ്റ് മേഖലകളില്‍ വെടിനിര്‍ത്തല്‍ ഉണ്ടാവുമോയെന്നതില്‍ വ്യക്തതയില്ല. വെടിനിര്‍ത്തലിന്റെ സമയപരിധിയെ സംബന്ധിച്ച് റഷ്യന്‍ അധികൃതര്‍ പ്രതികരിച്ചിട്ടില്ല.
എന്നാല്‍, ആറ് മണിക്കൂര്‍ സമയത്തേക്ക് വെടിനിര്‍ത്തല്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. മരിയുപോള്‍, വൊള്‍നോവാഹ എന്നിവിടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ ഒഴിപ്പിക്കാന്‍ മനുഷത്വ ഇടനാഴികള്‍ ഒരുക്കുമെന്നും റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. യുക്രെയ്ന് ഇതുവരെ ഇതുസംബന്ധിച്ച് പ്രതികരിച്ചിട്ടില്ല.
അതേസമയം, വെടിനിര്‍ത്തല്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളെ ഒഴിപ്പിക്കുന്നതിന് സഹായകമാവുമോയെന്നത് സംബന്ധിച്ച കേന്ദ്രസര്‍ക്കാര്‍ പ്രതികരിച്ചിട്ടില്ല. യുക്രെയ്നിലെ സുമി, ഖാര്‍ക്കീവ് നഗരങ്ങളിലാണ് ഇന്ത്യക്കാര്‍ കൂടുതലായി കുടുങ്ങിക്കിടക്കുന്നത്. നേരത്തെ ഇന്ത്യക്കാരെ ഒഴിപ്പിക്കാനായി വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് റഷ്യയോട് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.
- കുറഞ്ഞ വേദനമുള്ള വനിതാ ജീവനക്കാർക്ക് 500 സൈക്കിൾ നൽകി ഗ്രീൻ പീസ് ഇന്ത്യ
- കർണാടക ബജറ്റ്: സർജപൂർ-ഹെബ്ബാൽ മെട്രോ പാതക്ക് പുതിയ പാത