ബെംഗളൂരു: എടിഎമ്മില്‍ നിറയ്ക്കാൻ കൊണ്ടുപോയ 7 കോടി രൂപ തട്ടിയെടുത്ത കേസില്‍ പിടികൂടിയ പണത്തിന് രാവും പകലും കാവലിരുന്ന് പോലീസ് ഉദ്യോഗസ്ഥർ.ബെംഗളൂരുവിലെ സിദ്ധാപൂർ പൊലീസ് സ്റ്റേഷനിലാണ് നാലുമാസമായി ഏഴ് കോടി രൂപയ്ക്ക് പോലീസ് ജീവൻ പണയംവെച്ച് കാവലിരിക്കുന്നത്. 2025 നവംബറിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

എടിഎമ്മില്‍ പണം നിറയ്ക്കാൻ ഉപയോഗിച്ച വാനില്‍ നിന്ന് ഏഴ് കോടി രൂപ കൊള്ളയടിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ടതാണ് തുക. കേസില്‍, സിഎംഎസ് കമ്പനിയിലെ മുൻ ജീവനക്കാരനായ സേവ്യർ, ഗോവിന്ദ്പുര പൊലീസ് സ്റ്റേഷൻ കോണ്‍സ്റ്റബിള്‍ അന്നപ്പ നായിക്, സിഎംഎസിലെ മറ്റ് 5 ജീവനക്കാർ എന്നിവരുള്‍പ്പെടെ ആകെ 7 പേരെ അറസ്റ്റ് ചെയ്തു. പ്രതികളില്‍ നിന്ന് 7 കോടി രൂപയും പൊലീസ് കണ്ടെടുത്തിരുന്നു.എന്നാല്‍, കഴിഞ്ഞ നാല് മാസമായി തുക മുഴുവൻ പൊലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ജീവൻ വരെ പണയം വെച്ചും പണത്തിന് കാവല്‍ നില്‍ക്കുകയാണ് ഇവർ. രാത്രിയില്‍ സ്റ്റേഷന്റെ വാതിലുകള്‍ അടച്ചിടും. സ്റ്റേഷനില്‍ വരുന്ന ആരെകുറിച്ചും വിശദമായി അന്വേഷിക്കും. പരാതി നല്‍കുന്നവരെ മാത്രമേ അകത്തേക്ക് കടത്തിവിടൂ. പുലർച്ചെ 2 മണിക്ക് ശേഷം പ്രവേശനം നിയന്ത്രിക്കുന്നത് ഉള്‍പ്പെടെ അസാധാരണമായ സുരക്ഷാ നടപടികള്‍ സ്റ്റേഷൻ ഏർപ്പെടുത്തിയിട്ടുണ്ട്.കേസുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത നിരവധി വസ്തുക്കളും പണവും പോലീസ് സ്റ്റേഷനിലുണ്ട്. കോടതിയില്‍ നിന്ന് ഉത്തരവ് വരുന്നതുവരെ അവ സുരക്ഷിതമായി സൂക്ഷിക്കേണ്ടത് ഉത്തരവാദിത്തമാണെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു.