ബെംഗളൂരു: നഗരത്തിൽ സെൻട്രൽ ക്രൈം ബ്രാഞ്ച് നർക്കോട്ടിക്സ് വിഭാഗം ചൊവ്വാഴ്ച നടത്തിയ വ്യത്യസ്ത പരിശോധനയിൽ ആകെ അഞ്ച് കോടി വിലയുള്ള മയക്കുമരുന്ന് ഉത്പന്നങ്ങൾ പിടികൂടി. എം.ഡി.എം.എ., കഞ്ചാവ് എന്നിവയാണ് പിടി കൂടിയത്. സംഭവത്തിൽ ആകെ അഞ്ചുപേരാണ് അറസ്റ്റിലായത്.മൈസൂരു റോഡിലെ നയന്ദ ഹള്ളി സിഗ്‌നലിന് സമീപം നടത്തിയ പരിശോധനയിൽ 343 കിലോ കഞ്ചാവ് പിടികൂടി. സംഭവത്തിൽ ദൊഡ്ഡബിദരക്കല്ല സ്വദേശി രവികുമാറി(27)നെ അറസ്റ്റ് ചെയ്തു. 3.57 കോടി രൂപ വിലമതിക്കുന്ന കഞ്ചാവാണ് ഇയാളിൽനിന്ന് പിടികൂടിയത്. ലഹരി കടത്താൻ ഉപയോഗിച്ച വാഹനവും മൊബൈൽ ഫോണും ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടു ത്തു.രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആർ.കെ. പുരത്തെ ഒരു ലോഡിൽ നടത്തിയ പരിശോധനയിൽ 3.912 ഗ്രാം കഞ്ചാവും എം.ഡി.എം.എ.യും കണ്ടെടുത്തു. 1.40 കോടിയുടെ ലഹരിപദാർഥങ്ങളാണ് കണ്ടടുത്തത്. ഇവിടെനിന്ന് നാലുപേരാണ് അറസ്റ്റിലായത്. മൊത്തവിതരണക്കാരാണ് പിടിയിലായതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ അഞ്ച് പേരെയും ജുഡീഷ്യൽകസ്റ്റഡിയിൽ വിട്ടു.