ബംഗളൂരുവില്‍ രണ്ടു കൊലക്കേസുകളില്‍ പ്രതിയായതിനെത്തുടര്‍ന്ന് മരിച്ചെന്ന് പ്രചരിപ്പിച്ച് മുങ്ങിയ ഗുണ്ടാത്തലവൻ രണ്ടുവര്‍ഷത്തിനുശേഷം പിടിയില്‍.കടുബീസനഹള്ളി സ്വദേശി മല്ലികാർജുൻ (മല്ലി-39) ആണ് ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്.രണ്ടുവർഷംമുമ്പ് രാജനകുണ്ഡെയിലും പരിസരത്തുമായി നടന്ന രണ്ട് കൊലപാതകങ്ങളിൽ ഇയാൾ പ്രതിയായിരുന്നു. തുടർന്ന് പോലീസ് തിരച്ചിൽ ആരംഭിച്ചതോടെ മുങ്ങി. ഇയാളെ അന്വേഷിച്ച് വീട്ടിലെത്തിയ വൈറ്റ്ഫീൽഡ് പോലീസിന് മല്ലികാർജുൻ മരിച്ചെന്ന മറുപടിയാണ് ലഭിച്ചത്.
സുഹൃത്തുക്കളും സമീപവാസികളുമെല്ലാം ഇതേവിവരമാണ് പങ്കുവെച്ചത്. വീട്ടുകാർ മല്ലികാർജുന്റെ വ്യാജ മരണസർട്ടിഫിക്കറ്റും ഹാജരാക്കിയിരുന്നു. എന്നാൽ, ഇവരുടെ പെരുമാറ്റത്തിൽ സംശയമുണ്ടായിരുന്നതിനാൽ മല്ലികാർജുൻ മരിച്ചിട്ടില്ലെന്ന നിഗമനത്തിലായിരുന്നു പോലീസ്. പിന്നീട് കേസ് സെൻട്രൽ ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു.