
മുംബൈ: ലീസ് പേമെന്റ് മുടങ്ങിയ പശ്ചാത്തലത്തില്‍ ബിഗ് ബസാര്‍ (Big bazar) സൂപ്പര്‍മാര്‍ക്കറ്റിന്റെയടക്കം പ്രവര്‍ത്തനം ഏറ്റെടുക്കാനുള്ള റിലയന്‍സ് ഇന്റസ്ട്രീസിന്റെ (Reliance) നീക്കത്തിനിടെ ഓണ്‍ലൈന്‍, ഓഫ്ലൈന് പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ച് ഫ്യൂചര്‍ റീടെയ്ല്‍ (Future Retail).
ഫ്യൂചര്‍ ഗ്രൂപ്പിന്റെ ഇടമസ്ഥതയിലായിരുന്ന ബിഗ് ബസാര്‍ സ്റ്റോറുകളിലടക്കം റിലയന്‍സ് ബോര്‍ഡുകള്‍ സ്ഥാപിച്ച് മുന്നോട്ട് പോകാനാണ് റിലയന്‍സ് ഇന്റസ്ട്രീസ് തീരുമാനം. ഇതോടെയാണ് ഫ്യൂചര്‍ റീടെയ്ല്‍ കടകള്‍ അടച്ചുപൂട്ടിയത്. 1700 ഔട്ട്ലെറ്റുകളാണ് ഫ്യൂചര്‍ റീടെയ്ല്‍ ഗ്രൂപ്പിനുള്ളത്. ഇതില്‍ 200 സ്റ്റോറുകള്‍ റിലയന്‍സ് റീബ്രാന്റ് ചെയ്യും. ഇതെല്ലാം ബിഗ് ബസാര്‍ സ്റ്റോറുകളായിരിക്കും. എന്നാല്‍ ഇതേക്കുറിച്ച് റിലയന്‍സോ, ഫ്യൂചര്‍ റീടെയ്ല്‍ ഗ്രൂപ്പോ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഞായറാഴ്ച രാജ്യത്തെമ്ബാടും ബിഗ് ബസാര്‍ സ്റ്റോറുകള്‍ അടഞ്ഞുകിടന്നു. രണ്ട് ദിവസത്തേക്ക് സ്റ്റോറുകള്‍ തുറക്കില്ലെന്നാണ് ട്വിറ്ററില്‍ ഇതേക്കുറിച്ച് പരാതിപ്പെട്ട ഒരു ഉപഭോക്താവിന് ബിഗ് ബസാറില്‍ നിന്ന് ലഭിച്ച മറുപടി. ഫ്യൂചര്‍ ഇ കൊമേഴ്സ് മൊബൈല്‍ ആപ്പും വെബ്സൈറ്റും ഇന്ന് പ്രവര്‍ത്തനക്ഷമമായിരുന്നില്ല.
രണ്ട് പതിറ്റാണ്ട് മുന്‍പ് കിഷോര്‍ ബിയാനി രാജ്യത്തിന് മുന്നില്‍ അവതരിപ്പിച്ച പുതിയൊരു റീടെയ്ല്‍ ബിസിനസ് മാതൃകയായിരുന്നു ബിഗ് ബസാര്‍. 2020ല്‍ ഫ്യൂചര്‍ റീടെയ്ല്‍ ആസ്തികള്‍ റിലയന്‍സിന് വില്ക്കാന് തീരുമാനിച്ചതായിരുന്നു. എന്നാല്‍ ആമസോണ്‍ കമ്ബനി നിയമപോരാട്ടം തുടങ്ങിയതോടെ ഇത് രണ്ട് വര്‍ഷമായി യാഥാര്‍ത്ഥ്യമായിട്ടില്ല. ഈ ഘട്ടത്തിലാണ് ഒരു വിഭാഗം ബിഗ് ബസാര്‍ സ്റ്റോറുകള്‍ റിലയന്‍സ് ഗ്രൂപ്പ് ഏറ്റെടുക്കുന്നത്. നിയമപോരാട്ടം നടക്കുന്നതിനിടെയാണ് റിലയന്‍സ് ഇന്റസ്ട്രീസിന്റെ നീക്കം. അതേസമയം, തൊഴിലാളികള്‍ക്ക് തൊഴില്‍ സുരക്ഷിതത്വം ഉറപ്പാക്കുമെന്ന കാര്യത്തില്‍ റിലയന്‍സ് ഉറപ്പ് നല്‍കുകയും ചെയ്തു.
- കോൺഗ്രസ് മേക്കേദാട്ട് പദയാത്ര-രണ്ടാം പരിപാടിക്ക് ഇന്ന് മുതൽ തുടക്കം
- റഷ്യന്‍ പിന്തുണയുള്ള മാധ്യമങ്ങള്‍ക്ക് പരസ്യവരുമാനം നല്‍കില്ലെന്ന് ഗൂഗിള്‍
