ന്യൂഡല്‍ഹി: രാജ്യത്ത് 2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ചു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടേതാണ് തീരുമാനം.സെപ്റ്റംബര്‍ 30 വരെ നോട്ടുകള്‍ മാറ്റിയെടുക്കാമെന്ന് ആര്‍.ബി.ഐ വ്യക്തമാക്കിയിട്ടുണ്ട്. അതുവരെ നോട്ടുകളുടെ നിയമപ്രാബല്യം തുടരും. നിലവില്‍ കൈവശമുള്ള 2000-ത്തിന്റെ നോട്ടുകള്‍ ഉപയോഗിക്കുന്നതിന് തടസ്സമില്ലെന്നും അധികൃതര്‍ അറിയിച്ചു. 2000ത്തിന്റെ നോട്ടുകള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത് നിര്‍ത്തണമെന്ന് ബാങ്കുകള്‍ക്ക് ആര്‍ബിഐ നിര്‍ദേശം നല്‍കിയെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.
ആര്‍ബിഐയുടെ ‘ക്ലീന്‍ നോട്ട് പോളിസി’യുടെ ഭാഗമായാണ് 2000 രൂപ നോട്ടുകള്‍ പിന്‍വലിക്കുന്നത്. മെയ് 23 മുതല്‍ ഏത് ബാങ്കില്‍ നിന്നും 2000ത്തിന്റെ നോട്ടുകള്‍ മാറ്റിയെടുക്കാമെന്ന് ആര്‍ബിഐ അറിയിച്ചു. എന്നാല്‍ ഒറ്റത്തവണ 20,000 രൂപ വരെ മാത്രമേ മാറ്റാന്‍ സാധിക്കൂ. 2016 നവംബര്‍ എട്ടിനാണ് പ്രചാരത്തിലുണ്ടായിരുന്ന 500ന്റെയും 1000ത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ച് 2000 ത്തിന്റെ നോട്ടുകള്‍ ആര്‍ബിഐ ഇറക്കിയത്.
2023 സെപ്റ്റംബര്‍ 30 വരെ 2000-ത്തിന്റെ നോട്ടുകള്‍ നിക്ഷേപിക്കുന്നതിനും മാറ്റിയെടുക്കുന്നതിനും ബാങ്കുകള്‍ സൗകര്യം ഒരുക്കും. 2018-ന് ശേഷം 2000 രൂപ നോട്ടുകള്‍ അച്ചടിച്ചിട്ടില്ല. നോട്ടുകള്‍ അച്ചടിച്ച ലക്ഷ്യം കൈവരിച്ചെന്നും ആര്‍.ബി.ഐ അറിയിച്ചു.
ജൂണ്‍ ഒന്നിന് സംസ്ഥാനത്തെ സ്കൂളുകളില്‍ പ്രവേശനോത്സവം
ജൂണ്‍ ഒന്നിന് സംസ്ഥാനത്തെ സ്കൂളുകളിൽ പ്രവേശനോത്സവം നടത്തുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി. പ്രവേശനോത്സവത്തിലൂടെ ഗംഭീര വരവേല്‍പ്പാണ് കുട്ടികള്‍ക്ക് നല്‍കുക. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രവേശനോത്സവത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം നിര്‍വഹിക്കും.
തിരുവനന്തപുരം മലയന്‍കീഴ് ഗവണ്‍മെന്റ് ബോയ്സ് എല്‍പിഎസിലാണ് സംസ്ഥാനതല ഉദ്ഘാടനം നടക്കുന്നത്.കൈറ്റ് വിക്ടേഴ്സ് ചാനല്‍ വഴി എല്ലാ സ്‌കൂളിലും ഉദ്ഘാടന ചടങ്ങ് തത്സമയം പ്രദര്‍ശിപ്പിക്കും.