
ബെംഗളൂരു: യെഡിയൂരപ്പ മുഖ്യ മന്ത്രിയായിരിക്കെ പഴ്സനൽ അസിസ്റ്റന്റ് (പിഎ) ആയിരുന്ന ഉമേഷിന്റെയും വിവിധ കരാറുകാരുടെയും വ്യവസായികളുടെയും വീടുകളിലും ഓഫിസുകളിലും ഉൾപ്പെടെ അൻപതിലേറെ സ്ഥലങ്ങളിൽ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തി. ബെംഗളൂരുവിലെ രാജാജിനഗർ, സഹകാർനഗർ, ഹെഗ്ഡെ നഗർ, ഭാഷ്യം സർക്കിൾ എന്നിവിടങ്ങൾക്കു പുറമേ ബാഗൽകോട്ട്, ബെളഗാവി, വിജയപുര, ദാവനഗെരെ ജില്ലകളിലാണ് റെയ്ഡ് നടന്നത്. ഉമേഷിനു പുറമേ യെഡിയൂരപ്പയുടെ കുടുംബവുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ആന്ധ്രപ്രദേശ്,തെലങ്കാന സ്വദേശികളായ കരാ റുകാർ, വ്യവസായികൾ തുടങ്ങിയവരുടെയും സ്ഥലങ്ങൾ റെയ്ഡ് ചെയ്തു. വസ്തുവകകളുടെയും ബാങ്ക് നിക്ഷേപങ്ങളുടെയും രേഖകൾ പിടിച്ചെടുത്തു.
ബിജെപി സംസ്ഥാന വൈസ്പ്രസിഡന്റ് കൂടിയായ ബി.വൈ. വിജയേന്ദ്രയെ ബൊമ്മെ മന്ത്രിസഭയിൽ ഉൾപ്പെടുത്താത്തതിന് എതിരെ നേരത്തെ യെഡിയൂരപ്പ അനുകൂലികൾ രംഗത്തുവന്നിരുന്നു. ഇക്കഴിഞ്ഞ ദിവസം നടന്ന നിർവാഹക സമിതി യോഗത്തിൽ വിജയേന്ദ്രയെ ആദ്യം ഉപതിരഞ്ഞെടുപ്പു പ്രചാരണ സമിതിയിൽ ഉൾപ്പെടുത്താത്തതും ഒച്ചപ്പാടിന് ഇടയാക്കി .തുടർന്ന് ബി ജെ പി ദേശീയ നേതൃത്വത്തിന്റെ ശ്രദ്ധ ക്ഷണിക്കാനായി ട്വിറ്റർ പ്രചാരണവും നടന്നിരുന്നു. ഇതിനൊക്കെയുള്ള മറുപടിയാണ് റെയ്ഡെന്നും അഭ്യൂഹമുണ്ട്.
