ബെംഗളൂരു: മുന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വീണ്ടും കര്‍ണാടകത്തിലെ കോലാറിലേക്ക്. ലോക്‌സഭ അംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കിയതിനെതിരെ കോണ്‍ഗ്രസ് ഏപ്രില്‍ അഞ്ചിന് കോലാറില്‍ തന്നെ സംഘടിപ്പിക്കുന്ന റാലിയില്‍ രാഹുല്‍ ഗാന്ധി പ്രസംഗിക്കും.2019ല്‍ കോലാറില്‍ നടന്ന തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് ലോക്‌സഭാംഗത്വത്തില്‍ നിന്ന് സൂറത്ത് കോടതി അയോഗ്യനാക്കിയത്.
ഇതിനെ തുടര്‍ന്ന് വലിയ പ്രക്ഷോഭങ്ങള്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ നടന്നുവരികയാണ്. ഈ സാഹചര്യത്തിലാണ് കര്‍ണാടക കോണ്‍ഗ്രസ് കോലാറില്‍ തന്നെ രാഹുലിനെ പങ്കെടുപ്പിച്ചു കൊണ്ട് റാലി സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്.ജനാധിപത്യ തത്വങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്ന രാഹുല്‍ ഗാന്ധിക്കൊപ്പമാണ് ജനങ്ങള്‍ എന്ന ശക്തമായ സന്ദേശം നല്‍കുക എന്ന ആശയത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. കുറഞ്ഞത് ഒരു ലക്ഷം പേരെങ്കിലും പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് റാലിയുടെ ഉത്തരവാദിത്വമുള്ള കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് രാമലിംഗ റെഡ്ഡി പറഞ്ഞു.
രാഹുല്‍ പങ്കെടുക്കുന്ന പൊതുയോഗത്തിന് പിന്നാലെ കോണ്‍ഗ്രസ് നേതാക്കളുടെ സത്യാഗ്രഹം നടക്കും. രാഹുലിനെ അയോഗ്യനാക്കിയ നടപടിക്കെതിരെയുള്ള പ്രതിഷേധം മാത്രമാണ് റാലിയെന്നും വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധമില്ലെന്നും രാമലിംഗ റെഡ്ഡി കൂട്ടിച്ചേര്‍ത്തു.
മുതിർന്ന ഉദ്യോഗസ്ഥൻ പീഡിപ്പിക്കുന്നുവെന്ന പരാതിയുമായി കർണാടകയിലെ പോലീസുകാർ
ബെംഗളൂരു : സ്റ്റേഷൻ ഇൻസ്പെക്ടറുടെ ചുമതലയുള്ള മുതിർന്ന ഉദ്യോഗസ്ഥൻ പീഡിപ്പിക്കുന്നുവെന്നാരോപിച്ച് രാഷ്ട്രപതി ദ്രൗപദി മുർമുവിന് കത്തെഴുതി പോലീസുകാർ. ബെംഗളൂരുവിലെ സുബ്രഹ്മണ്യനഗർ സ്റ്റേഷനിലെ പോലീസുകാർ എഴുതിയ കത്ത് സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.താഴ്ന്ന ഉദ്യോഗസ്ഥരെ കൈക്കൂലിവാങ്ങാൻ നിർബന്ധിച്ച് ഈ ഉദ്യോഗസ്ഥൻ പണമുണ്ടാക്കാൻ ശ്രമിക്കുന്നെന്നും ഒമ്പത് പേജുള്ള കത്തിൽ പറയുന്നു.
കൈക്കൂലിവാങ്ങി പണം കൊണ്ടുവന്നാലേ അവധി തരുകയുള്ളൂവെന്ന് ഉദ്യോഗസ്ഥൻ പറയുന്നതായും കത്തിലുണ്ട്.പണം കൊണ്ടുവന്ന് കൊടുക്കുന്നവർക്ക് അവധിയും മറ്റ് ആനുകൂല്യങ്ങളും നൽകുന്നു. മക്കളെ സ്വിമ്മിങ് പൂളിൽ കൊണ്ടുപോകാൻ പോലീസ് വാഹനം ദുരുപയോഗം ചെയ്യുന്നതായും ആരോപിച്ചു. സ്റ്റേഷനിൽനിന്ന് ഇയാളെ മാറ്റണമെന്ന് കത്തിൽ ആവശ്യപ്പെടുന്നു.