ബെംഗളൂരു: കടുത്തജലക്ഷാമംകാരണം ബെംഗളൂരുവിലെ പൊതുശൗചാലയങ്ങളിലെ നിരക്ക് ഇരട്ടിയാക്കി. ശൗചാലയം ഉപയോഗിക്കുന്നതിന് രണ്ടുമുതൽ അഞ്ചുരൂപവരെ ഈടാക്കിയിരുന്ന സ്ഥാനത്ത് ഇനിമുതൽ നാലുമുതൽ പത്തുരൂപവരെ നൽകേണ്ടിവരും. വെള്ളം കൂടുതൽ വേണമെങ്കിൽ അധികനിരക്കും നൽകണം. ടാങ്കറിൽ വെള്ളമെത്തിക്കുന്നതിന്റെ ചെലവ് കുത്തനെ കൂടിയത് ചൂണ്ടിക്കാട്ടിയാണ് പൊതുശൗചാലയങ്ങളുടെ നടത്തിപ്പുകാർ നിരക്ക് വർധിപ്പിച്ചിരിക്കുന്നത്.നിലവിൽ പൊതുശൗചാലയങ്ങളിൽ ഭൂരിഭാഗവും കുളിക്കാനുള്ള സൗകര്യമൊരുക്കുന്നില്ല. ജലക്ഷാമം അതിരൂക്ഷമായ മേഖലകളിൽ ചില ശൗചാലയങ്ങൾ താത്കാലികമായി അടയ്ക്കുകയും ചെയ്തു.
പൊതുശൗചാലയങ്ങളെ കൂടുതലായി ആശ്രയിക്കുന്ന ഓട്ടോതൊഴിലാളികളും കൂലിത്തൊഴിലാളികളുമാണ് ഇതോടെ പ്രതിസന്ധിയിലായത്. യാത്രചെയ്യുന്ന സ്ത്രീകളും ബുദ്ധിമുട്ടനുഭവിക്കുന്നു. നഗരത്തിലെ മാളുകളിലെ ശൗചാലയങ്ങൾ ഉപയോഗിക്കുന്നവരുടെ എണ്ണം കുത്തനെ വർധിച്ചിട്ടുമുണ്ട്.വെള്ളത്തിന്റെ ദുരുപയോഗം തടയുന്നതിന് നേരത്തേ ബെംഗളൂരു കോർപ്പറേഷൻ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. പൈപ്പുവെള്ളമുപയോഗിച്ച് വാഹനം കഴുകുന്നതിനും ചെടിനനയ്ക്കുന്നതിനും പിഴ ഈടാക്കിവരുകയാണ്.
ഇതിനൊപ്പം പാർപ്പിടസമുച്ചയങ്ങളിലെ മലിനജല സംസ്കരണ പ്ലാന്റുകളിൽനിന്നുള്ള 50 ശതമാനം വെള്ളവും പാർപ്പിടസമുച്ചയത്തിൽത്തന്നെ ഉപയോഗിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.ഇതോടെ, ഇവിടങ്ങളിൽ ടാങ്കറുകളിൽ വെള്ളമെത്തിക്കേണ്ട സാഹചര്യം ഒഴിവാകുമെന്നാണ് വിലയിരുത്തൽ. വെള്ളത്തിന്റെ ഉപയോഗം സൂക്ഷിച്ചുവേണമെന്ന് ബോധവത്കരിക്കുന്ന പ്രചാരണപരിപാടികളും നഗരത്തിൽ സജീവമാണ്.
ഇടവിട്ടുള്ള മഴ: ഡെങ്കിപ്പനി വ്യാപിക്കാൻ സാധ്യത, ജാഗ്രതാ നിര്‍ദ്ദേശവുമായി അധികൃതര്‍
ഇടവിട്ടുള്ള മഴ കാരണം ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള കൊതുകുജന്യ രോഗങ്ങള്‍ വർധിക്കാൻ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.ഡെങ്കിപ്പനി, ചിക്കുൻഗുനിയ, മലേറിയ, ഫൈലേറിയസിസ്, സിക്ക തുടങ്ങിയ ഗുരുതര രോഗങ്ങള്‍ കൊതുക് വഴി പരത്താൻ സാധ്യതയുണ്ട്. അതിനാല്‍ കൊതുകിന്റെ ഉറവിട നശീകരണത്തിന് പ്രാധാന്യം നല്‍കണം. വീടിനകത്തും പുറത്തും വെള്ളം കെട്ടി നില്ക്കാൻ അനുവദിക്കരുത്. കൊതുകുകടി ഏല്‍ക്കാതിരിക്കാൻ മുൻകരുതലുകള്‍ സ്വീകരിക്കണം. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കണമെന്നും മന്ത്രി നിർദേശം നല്കി.
എന്താണ് ഡെങ്കിപ്പനി?ഈഡിസ് ഈജിപ്റ്റി കൊതുകുകള്‍ പരത്തുന്ന ഡെങ്കൂ വൈറസ് മൂലമുണ്ടാകുന്ന രോഗമാണ് ഡെങ്കിപ്പനി. കെട്ടിക്കിടക്കുന്ന ശുദ്ധജലത്തിലാണ് ഇത്തരം കൊതുകുകള്‍ മുട്ടയിട്ട് വളരുന്നത്. കൊതുകുവഴി മാത്രമേ ഡെങ്കിപ്പനി ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് പകരുകയുള്ളൂ.
രോഗ ലക്ഷണങ്ങള്മുതിർന്നവരെയും കുട്ടികളെയും ഒരുപോലെ ബാധിക്കുന്ന രോഗമാണ് ഡെങ്കിപ്പനി. ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍ സാധാരണ വൈറല്‍ പനിയില്‍ നിന്ന് വ്യത്യസ്തമല്ലാത്തതിനാല്‍ പലപ്പോഴും ഡെങ്കിപ്പനി തിരിച്ചറിയാൻ വൈകുന്നു. പെട്ടെന്നുള്ള കടുത്ത പനിയാണ് തുടക്കം. ആരംഭത്തില്‍ തലവേദന, പേശിവേദന, വിശപ്പില്ലായ്മ, മനം പുരട്ടല്‍, ഛർദി, ക്ഷീണം, തൊണ്ടവേദന, ചെറിയ ചുമ തുടങ്ങിയ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. ഈ രോഗലക്ഷണങ്ങള്‍ എല്ലാം തന്നെ സാധാരണ പനിയോട് സാമ്യമുള്ളവയാണ്. കണ്ണിനു പുറകിലെ വേദന ഡെങ്കിപ്പനിയുടെ പ്രത്യേകതയാണ്.