കൊല്‍ക്കത്ത: ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് പശ്ചിമ ബംഗാളിലും പ്രതിഷേധം ശക്തമാകുന്നു.ബംഗാള്‍ ന്യൂനപക്ഷ ഫെഡറേഷന്റെ നേതൃത്വത്തില്‍ ഇന്ന് കൊല്‍ക്കത്ത ഉള്‍പ്പെടെയുള്ള വിവിധ ഇടങ്ങളില്‍ വൻ പ്രതിഷേധ പ്രകടനങ്ങള്‍ അരങ്ങേറി. ഖമനേയിയുടെ വധത്തിന് കാരണക്കാരായ അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു എന്നിവർക്കെതിരെ അന്താരാഷ്ട്ര കോടതി കൊലപാതക കുറ്റത്തിന് കേസെടുക്കണമെന്ന ആവശ്യമുന്നയിച്ചായിരുന്നു പ്രതിഷേധം. ആഗോളതലത്തില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന അമേരിക്കൻ – ഇസ്രയേല്‍ സൈനിക നീക്കത്തിനെതിരെ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ട് പോകാനാണ് പ്രതിഷേധക്കാരുടെ തീരുമാനം.

ഇന്ത്യയില്‍ ജാഗ്രതപശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ ജാഗ്രത നിര്‍ദ്ദേശം. അല്‍ഖ്വയ്ദ, ഐ എസ് സംഘടനകളുടെ ആക്രമണ സാഹചര്യം പരിഗണിച്ച് സുരക്ഷ കൂട്ടാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആഭ്യന്ത്രമന്ത്രാലയം നിര്‍ദ്ദേശം നല്‍കി. നവമാധ്യമങ്ങളില്‍ നിരീക്ഷണം കടുപ്പിക്കണം, ആളുകള്‍ കൂടുന്ന സ്ഥലത്ത് കര്‍ശന പരിശോധന നടത്തണം, ജൂത സ്ഥാപനങ്ങള്‍ക്കും, ഇറാന്‍റെ സ്ഥാപനങ്ങള്‍ക്കും സുരക്ഷ കൂട്ടണം. അല്‍ഖ്വയ്ദ , ഐ എസ് ആക്രമണ സാഹചര്യം മുന്‍ നിര്‍ത്തിയാണ് ആഭ്യന്തര മന്ത്രാലയം കര്‍ശന ജാഗ്രത നിർദ്ദേശം പുറത്തിറക്കിയത്. പശ്ചമേഷ്യയിലെ സാഹചര്യം മുന്‍നിര്‍ത്തി തീവ്രവാദ ശക്തികള്‍ സംഘര്‍ഷത്തിന് ശ്രമിച്ചേക്കാമെന്നാണ് വിലയിരുത്തല്‍. ഇറാന് അനുകൂലമായി തീവ്ര പ്രസംഗം നടത്തുന്നവരെ നിരീക്ഷിക്കണം.
പ്രതിഷേധങ്ങള്‍ സംഘര്‍ഷമാകാതെ നിയന്ത്രിക്കണമെന്നും ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശിച്ചു. അതിനിടെ ശ്രീനഗറില്‍ പൊലീസും ഖമനേയി അനുകൂലികളായ വിഘടനവാദി സംഘടന പ്രവര്‍ത്തകരും ഏറ്റുമുട്ടി. ജാഗ്രത നിര്‍ദ്ദേശം നിലനില്‍ക്കുന്നതിനിടെയാണ് ശ്രീനഗറില്‍ പ്രതിഷേധക്കാരും പൊലീസും ഏറ്റുമുട്ടിയത്. ഖമനേയി അനുകൂല മുദ്രാവാക്യവുമായെത്തിയ വിഘനവാദി സംഘനകള്‍ പൊലീസിന് നേരെ കല്ലെറിഞ്ഞു. തുരത്തിയോടിക്കാന്‍ ശ്രമിച്ചെങ്കിലും കല്ലേറ് തുടര്‍ന്നതോടെ കണ്ണീര്‍ വാതകം പ്രയോഗിച്ചു. വിവിധ സംഘടനകള്‍ ആഹ്വാനം ചെയ്ത ബന്ദ് കശ്മീരില്‍ തുടരുന്നതിനിടെയാണ് ഈ അനിഷ്ട സംഭവം നടന്നത്. കഴിഞ്ഞ ദിവസം പ്രകടനം നടന്ന സ്ഥലങ്ങളില്‍ ഇന്ന് വലിയ സുരക്ഷ വിന്യാസമുണ്ട്. ഇന്‍റര്‍ നെറ്റിന്‍റെ വേഗത കുറച്ചു. രണ്ട് ദിവസത്തേക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.