മംഗളൂരു: കർണാടകയുടെ പ്രധാന തീരദേശ നഗരമായ മംഗളൂരുവിന്റെ റെയില്‍വേ വികസന സ്വപ്നങ്ങള്‍ക്ക് തടസ്സമാവുകയാണ് പാഡില്‍ ബൈപാസ് എന്ന ആരോപണത്തിന് ശക്തിയേറുന്നു.ബെംഗളൂരു – ഗോവ വന്ദേ ഭാരത് ട്രെയിൻ പാഡില്‍ ബൈപാസിലൂടെ ഓടിക്കാൻ റെയില്‍വേ പദ്ധതിയിടുന്നുവെന്ന വാർത്തകള്‍ കൂടി വന്നതോടെ പ്രതിഷേധത്തിന് ആക്കം കൂടി. നഗരത്തിലെ രണ്ട് പ്രധാന സ്റ്റേഷനുകളെ (മംഗളൂരു ജങ്ഷൻ, മംഗളൂരു സെൻട്രല്‍) തൊടാതെയാണ് വന്ദേ ഭാരത് പോവുക. ഇത് മംഗളൂരുവിലെ യാത്രക്കാരെ പ്രകോപിപ്പിച്ചിരിക്കുകയാണ്.മംഗളൂരുവിനെ റെയില്‍വേ ഭൂപടത്തില്‍ നിന്നു തന്നെ ഒഴിവാക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് യാത്രക്കാരുടെ സംഘടനകള്‍ ആരോപിക്കുന്നു. മംഗളൂരുവിനെ ബൈപാസ് ചെയ്ത് പാഡില്‍ വഴി വന്ദേ ഭാരത് എക്സ്പ്രസ് ഉള്‍പ്പെടെയുള്ള ട്രെയിനുകള്‍ ഓടിക്കാനുള്ള നീക്കം മംഗളൂരുവിൻ്റെ വളർച്ചയെ തടയുമെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. നഗരത്തെ തഴയാനുള്ള തീരുമാനം ചില രാഷ്ട്രീയ ആസൂത്രണങ്ങളുടെ ഭാഗമാണെന്നും ആരോപണമുണ്ട്.പാഡില്‍ ബൈപാസ് സമയം ലാഭിക്കുന്ന കാര്യത്തില്‍ വളരെ സഹായിക്കുമെന്നാണ് റെയില്‍വേ പറയുന്നത്. എന്നാല്‍ ഈ പ്രചാരണങ്ങള്‍ തെറ്റാണെന്ന് വിമർശകർ പറയുന്നു. മംഗളൂരു ജംഗ്ഷനിലേക്ക് ട്രെയിനുകള്‍ എത്താൻ 3 മണിക്കൂർ അദികം എടുക്കുമെന്ന വാദത്തെ വിമർശകർ തള്ളുന്നു. യഥാർത്ഥത്തില്‍, ബൈപാസ് വഴി പോകുമ്പോള്‍ ബണ്ട്വാള്‍ മുതല്‍ സുരത്ക്കല്‍ വരെ ഒന്നര മണിക്കൂറില്‍ കൂടുതല്‍ എടുക്കുന്നുണ്ട്. ഈ സമയം കൊണ്ട് മംഗളൂരു ജംഗ്ഷനില്‍ എത്തി ലോക്കോ മാറ്റം നടത്തി യാത്ര തുടരാൻ സാധിക്കും. എന്നാല്‍ ഈ സൗകര്യം മനഃപൂർവം അവഗണിക്കപ്പെടുകയാണ്.പാഡില്‍ എന്ന സ്ഥലത്ത് റെയില്‍വേ സ്റ്റേഷൻ ഇല്ലെന്നതും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. യഥാർത്ഥ സ്റ്റേഷൻ മംഗളൂരു ജംങ്ഷനാണ്. ഇത് പാഡില്‍ ഭാഗത്ത് നിന്ന് ഏകദേശം 4.4 കിലോമീറ്റർ അകലെയാണ്. ഈ സ്റ്റേഷൻ മംഗളൂരു നഗരവുമായി ശരിയായ റോഡ് ബന്ധമില്ലാത്ത സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. ഈ സ്റ്റേഷനിലേക്ക് മംഗളൂരുവില്‍ നിന്ന് ഏകദേശം 7 കിലോമീറ്റർ ദൂരമുണ്ട്. എന്നിട്ടും പാഡിലിനെ മംഗളൂരുവിൻ്റെ പ്രധാന റെയില്‍വേ ഹബ്ബായി ചിത്രീകരിച്ചാണ് ട്രെയിനുകളുടെ വഴി മാറ്റുന്നതെന്നാണ് ആരോപണം.സൂരത്ക്കല്‍, ബണ്ട്വാള്‍ സ്റ്റേഷനുകളെ മംഗളൂരു സ്റ്റേഷനുകള്‍ക്ക് പകരമായി ഉപയോഗിക്കാമെന്ന വാദത്തെയും യാത്രക്കാരുടെ സംഘടനകള്‍ തള്ളുന്നു. സൂരത്ക്കല്‍ റെയില്‍വേ സ്റ്റേഷൻ മംഗളൂരു നഗര കേന്ദ്രത്തില്‍ നിന്ന് 21 കിലോമീറ്റർ അകലെയാണ്. ബണ്ട്വാള്‍ സ്റ്റേഷൻ 24 കിലോമീറ്റർ അകലെയാണ്. ഈ സ്റ്റേഷനുകളില്‍ ഇറങ്ങുന്നവർക്ക് ഓട്ടോറിക്ഷയോ ടാക്സിയോ എടുത്ത് നഗരത്തിലെത്താൻ പണവും സമയവും നഷ്ടപ്പെടും.മംഗളൂരുവിനും ബംഗളൂരുവിനും ഇടയില്‍ ഒരു പ്രത്യേക വന്ദേ ഭാരത് എക്സ്പ്രസ് വേണമെന്ന ആവശ്യം അവഗണിക്കപ്പെടുകയാണെന്ന പ്രശ്നവും യാത്രക്കാർ ഉന്നയിക്കുന്നു. ഈ പ്രശ്നത്തിന് ഒട്ടൊക്കെ പരിഹാരമാകും എന്ന് കരുതിയ വന്ദേ ഭാരത് ട്രെയിനാണ് ഇപ്പോള്‍ പാഡില്‍ വഴി തിരിച്ചുവിടാൻ ശ്രമിക്കുന്നതെന്നും വിമർശകർ പറയുന്നു.