കർണാടക: പരിസ്ഥിതി പ്രശ്നം രൂക്ഷമാകുന്ന സാഹചര്യത്തിൽ ചാമുണ്ഡിമലയിലേക്ക് സ്വകാര്യ വാഹനങ്ങളെ നിരോധിക്കാൻ സർക്കാർനീക്കം. ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡിയാണ് ഇക്കാര്യം നിയമസഭയിൽ അറിയിച്ചത്. ഈ വേനലവധിക്കു മുൻപ് ഗതാഗത നിയന്ത്രണം നടപ്പാക്കാനാണ് ആലോചന. ഇതോടെ മലമുകളിലുള്ള ഗതാഗതക്കുരുക്കും വാഹന പാർക്കിങ് വെല്ലുവിളികളും കുറയ്ക്കാൻ സാധിക്കുമെന്നാണ് കണ ക്കുകൂട്ടലെന്ന് മന്ത്രി അറിയിച്ചു. വാഹനപ്പെരുപ്പം കാരണം മലയിടിച്ചിൽ കൂടുമെന്ന പരിസ്ഥിതി വിദഗ്ധരുടെ അഭിപ്രായം മുഖവിലക്കെടുത്താണ് തീരുമാനമെന്നും മന്ത്രി അറിയിച്ചു.എല്ലാത്തരം സ്വകാര്യ വാഹനങ്ങൾക്കും മലയിലേക്കുള്ള നിയന്ത്രണം ഏർപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്. പാർക്കിങ് ഏരിയയിൽനിന്ന് മലമുകളിലേക്ക് പൊതുഗതാഗത സംവിധാനം ഏർപ്പെടുത്താനാണ് തീരുമാനം. ഇതിനായി കൂടുതൽ കർണാടക ആർ.ടി.സി. ബസുകൾ ഉപയോഗിച്ച് ഷട്ടിൽ സർവീസ് നടത്തും. തമിഴ്നാട്ടിലെ പഴനി ക്ഷേത്രത്തിലും കർണാടകയിലെ തന്നെ ഹിമവദ് ഗോപാലസ്വാമി കുന്നുകളി ലും ഈ തരത്തിലുള്ള വാഹന നിയന്ത്രണമാണ് നടപ്പാക്കുന്നത്.ആഷാഡ വെള്ളിയാഴ്ച ഉത്സവ ദിവസങ്ങൾ, ദസറ എന്നീ സമയങ്ങളിൽ പതിനായിരക്കണക്കിനാളുകളാണ് ദിവസവും ചാമുണ്ഡി മലയിലെ ത്തുന്നത്. ഇത് രൂക്ഷമായ ഗതാഗതക്കുരുക്കിനും പാർക്കിങ് പ്രശ്നങ്ങൾക്കും കാരണമാകുന്നുണ്ട്. കുന്നിൻമുകളിലെ വാഹനത്തിരക്ക് കുറയ്ക്കുന്നതിനായി മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ 2024-ൽ പ്രത്യേകയോഗം നടന്നിരുന്നു.യോഗത്തിൽ മലയടിവാരത്ത് വാഹന പാർക്കിങ് സൗകര്യത്തിനായി വിശാലമായ സ്ഥലം നീക്കി വെക്കാൻ അന്ന് തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി അഞ്ച് ഏക്കർ സ്ഥലം അനുവദിച്ചിരുന്നു. ഭക്തരുടെ സൗകര്യത്തിനായി ഇവിടെ വിശാലമായ വാഹന പാർക്കിങ് സൗകര്യം ഏർപ്പെടുത്തുമെന്നും ഗതാഗത മന്ത്രി അറിയിച്ചു.