കൊച്ചി: പെരുമ്പാവൂരില്‍ അതിഥി തൊഴിലാളികള്‍ക്കിടയില്‍ പൊലീസിൻ്റെയും എക്സൈസിൻ്റെയും വ്യാപക പരിശോധന. പരിശോധനയില്‍ മയക്കുമരുന്നുമായി ബന്ധപ്പെട്ട് ഒൻപത് കേസുകള്‍ രജിസ്റ്റർ ചെയ്തു. ലോഡ്ജുകളില്‍ നടന്ന പരിശോധനയില്‍ രേഖകളില്ലാതെ താമസിച്ച മൂന്ന് സത്രീകളെ കസ്റ്റഡിയിലെടുത്തു. ജില്ലാ പോലീസ് മേധാവി കെ.എസ് സുദർശൻ്റെ മേല്‍നോട്ടത്തില്‍ പെരുമ്പാവൂർ എഎസ്പി ഹാർദിക് മീണയുടെ നേതൃത്വത്തിലായിരുന്നു പരിശോധനകള്‍. അതിഥി തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങള്‍, ലോഡ്ജുകള്‍, മാർക്കറ്റ്, ബസുകളില്‍ പോലും പരിശോധന നടത്തി.നൂറിലേറെ ഉദ്യോഗസ്ഥർ പ്രത്യേക സംഘങ്ങളായി തിരിഞ്ഞാണ് പരിശോധന നടത്തിയത്. ഡോഗ് സ്ക്വാഡ്, ബോംബ് സ്ക്വാഡ് എന്നിവരും പരിശോധനയില്‍ പങ്കാളികളായി. പെരുമ്പാവൂരില്‍ അതിഥി തൊഴിലാളികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാൻ നാട്ടുകാരെയും വിവിധ സംഘടനകളെയും ഉള്‍പ്പെടുത്തിക്കൊണ്ട് ജാഗ്രത സമിതി രൂപീകരിക്കാൻ ജില്ലാ പോലീസ് മേധാവിയുടെ അധ്യക്ഷതയില്‍ നടത്തിയ യോഗത്തില്‍ തീരുമാനമായി. സമിതിയുടെ കണ്‍വീനർ പെരുമ്പാവൂർ സബ് ഡിവിഷണല്‍ പോലീസ് ഓഫീസറും ജോയിന്റ് കണ്‍വീനർ പെരുമ്പാവൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടറും ആയിരിക്കും.വെങ്ങോല, വാഴക്കുളം പഞ്ചായത്ത് പെരുമ്പാവൂർ മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലെ പ്രസിഡൻ്റ്, വൈസ് പ്രസിഡൻ്റ് മുൻസിപ്പല്‍ ചെയർമാൻ, അംഗങ്ങള്‍, രാഷ്ട്രീയ-മത-സാമൂഹ്യ-സാംസ്ക്കാരിക സംഘടന ഭാരവാഹികർ, അതിഥിത്തൊഴിലാളി പ്രതിനിധികള്‍ എന്നിവർ ഭാരവാഹികളാണ്. തൊഴിലാളികളുടെ ഇടയിലുള്ള മയക്കുമരുന്ന് – മദ്യം, ലൈംഗിക കുറ്റകൃത്യങ്ങളടക്കം സമഗ്രമായി പഠിച്ച് അന്വേഷിച്ച് നടപടിയെടുക്കും. തൊഴിലാളികളുടെയും കുടുംബാംഗങ്ങളുടെയും വിവര ശേഖരണം നടത്തും. ശക്തമായ ബോധവത്കരണം നടത്താനും തീരുമാനമുണ്ട്. അതിഥി തൊഴിലാളികളുടെ മക്കള്‍ക്ക് മികച്ച പഠന സൗകര്യങ്ങള്‍ ലഭ്യമാക്കും. അതിഥി തൊഴിലാളികള്‍ക്കായി മെഡിക്കല്‍ ക്യാമ്പും നടത്തും. നിയമവിരുദ്ധ പ്രവർത്തനം നടത്തുന്ന ലോഡ്ജുകള്‍ക്കെതിരെ കർശന നടപടിയെടുക്കും. എല്ലാ മാസവും ആദ്യ ആഴ്ച പെരുമ്പാവൂർ സബ് ഡിവിഷണല്‍ പൊലീസ് ഓഫീസില്‍ സമിതി യോഗം ചേരും. പ്രതിമാസ യോഗങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരങ്ങളുടെയും നിർദേശങ്ങളുടെയും അടിസ്ഥാനത്തില്‍ പൊലീസ് പ്രവർത്തനങ്ങള്‍ വിപുലമാക്കും.