ബെംഗളൂരു: മംഗളൂരുവിനെയും തമിഴ്‌നാടിനെയും ബന്ധിപ്പിക്കുന്ന പുതിയ രണ്ടു ട്രെയിൻ സർവീസുകളുടെ ഫ്ളാഗ് ഓഫ് മാർച്ച് ഒന്നിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കും.മധുരയിൽ നടക്കുന്ന പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നാല് പുതിയ ട്രെയിൻ സർവീസുകൾ ഫ്ലാഗ് ഓഫ് ചെയ്യും.

മംഗളൂരു സെൻട്രൽ-രാമേശ്വരം-മംഗളൂരു സെൻട്രൽ എക്സ്പ്രസ്, തംബരത്തിനും മംഗളൂരുവിനും ഇടയിലുള്ള അമൃത് ഭാരത് എക്സ്പ്രസ്, കോയമ്പത്തൂർ-ധനബാദ് അമൃത് ഭാരത് എക്സ‌്പ്രസും നാഗർകോവിൽ-ചാർള-പള്ളി അമൃത് ഭാരത് എക്സ്പ്രസ് എന്നിവയാണ് ഫ്ലാഗ് ഓഫ് ചെയ്യുന്നത്.മംഗളൂരു സെൻട്രൽ-രാമേശ്വരം-മംഗളൂരു സെൻട്രൽ എക്‌സ്പ്രസ് (16622) എല്ലാ ശനിയാഴ്ചകളിലും വൈകുന്നേരം 7.30 ന് മംഗളൂരു സെൻട്രലിൽ നിന്ന് പുറപ്പെട്ട് പാലക്കാട്, മധുര, മാനാമധുരൈ വഴി ഞായറാഴ്‌ച രാവിലെ 10.50 ന് രാമേശ്വരത്ത് എത്തിച്ചേരും.മടക്കയാത്രയിൽ, ട്രെയിൻ നമ്പർ 16621 ഞായറാഴ്ചകളിൽ ഉച്ചകഴിഞ്ഞ് 3.30 ന് രാമേശ്വരത്ത് നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 6.55 ന് മംഗളൂരു സെൻട്രലിൽ എത്തിച്ചേരും.ദീർഘകാലമായി മംഗളൂരു-രാമേശ്വരം റൂട്ടിൽ പുതിയ ട്രെയിൻ വേണമെന്ന് യാത്രക്കാർ ആവശ്യപ്പെടുന്നുണ്ട്. തീർത്ഥാടന കേന്ദ്രമായ രാമേശ്വരത്തേക്കുള്ള ഈ ട്രെയിൻ ധാരാളം യാത്രക്കാർക്ക് പ്രയോജനപ്പെടും. കർണാടകയും-തമിഴ്‌നാടും തമ്മിലുള്ള വാണിജ്യ-വ്യവസായ ബന്ധവും ശക്തിപ്പെടുത്താൻ പുതിയ ട്രെയിനുകൾ സഹായിക്കുന്നതാണ്.