ബെംഗളൂരു : കർണാടകത്തിലെ ശിവമോഗയിൽ സർക്കാർ ആശുപത്രിയിൽ മൊബൈൽഫോൺ ഫ്ലാഷ് ലൈറ്റിന്റെയും ഡോക്ടർമാരുടെ തലയിൽ പിടിപ്പിച്ച ഹെഡ് ലൈറ്റിന്റെയും വെളിച്ചത്തിൽ പോസ്റ്റ് മോർട്ടം നടത്തി. ഹൊസനഗര താലൂക്കിലെ റിപ്പൺപേട്ട് ഗവ. ആശുപത്രിയിലാണ് സംഭവം.റിപ്പൺപേട്ടിനടുത്തുള്ള ഗുരുമത് ഗ്രാമത്തിലെ കൃഷിയിടത്തിൽ മരിച്ച ലോകേശപ്പയുടെ (68) മൃതദേഹത്തിലാണ് വേണ്ടത്ര വെളിച്ചമില്ലാതെ പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയത്.
രാത്രി പോസ്റ്റ്മോർട്ടം നടത്തുന്നതിനിടെ മോർച്ചറിയിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതോടെയാണിത്. സംഭവം ജനങ്ങളുടെ വലിയപ്രതിഷേധത്തിനിടയാക്കി. നൂറുകണക്കിന് രോഗികൾ ചികിത്സയ്ക്കെത്തുന്ന ആശുപത്രിയിൽ വൈദ്യുതി ബന്ധം ശരിയായരീതിയിൽ ലഭ്യമാക്കാൻ അധികൃതർ തയ്യാറാകുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു.
മരിച്ചയാളുടെ ബന്ധുക്കളുടെ നിർബന്ധപ്രകാരമാണ് രാത്രി പോസ്റ്റ്മോർട്ടം നടത്തിയതെന്ന് ശിവമോഗ ജില്ലാ ഹെൽത്ത് ഓഫീസർ ഡോ. രാജേഷ് സുരഗിഹള്ളി പറഞ്ഞു.മൊബൈൽ ഫോൺ വെളിച്ചത്തിലല്ല, ഹെഡ്ലൈറ്റിന്റെ വെളിച്ചത്തിലാണ് പോസ്റ്റ് മോർട്ടം നടത്തിയതെന്നും പറഞ്ഞു. താലൂക്ക് ഹെൽത്ത് ഓഫീസറോട് റിപ്പോർട്ട് തേടിയെന്നും അറിയിച്ചു.
ഉയരക്കുറവ് മൂലം വിവാഹം മുടങ്ങി; മാനസിക സംഘര്‍ഷത്തില്‍ യുവതി ജീവനൊടുക്കി
റാഞ്ചി (ജാര്‍ഖണ്ഡ്): വിവാഹം മുടങ്ങിയതിലെ മനോവിഷത്തില്‍ യുവതി ജീവനൊടുക്കി. റാഞ്ചിയിലെ പുഡങ് പൊലീസ് ഒപി പരിധിയില്‍ താമസക്കുന്ന 22 കാരിയായ ശ്വേതയാണ് ആത്മഹത്യ ചെയ്‌തത്. ശ്വേതയ്‌ക്ക് തന്‍റെ ഉയരത്തെക്കുറിച്ച് ആശങ്കയുണ്ടായിരുന്നതായി ബന്ധുക്കള്‍ പറയുന്നു. നേരത്തെ മൂന്ന് തവണ ഉയരക്കുറവ് മൂലം ശ്വേതയുടെ വിവാഹം മുടങ്ങിയിരുന്നെന്നും ഇത് പെണ്‍കുട്ടിയെ കടുത്ത മാനസിക സംഘര്‍ഷത്തിലേക്ക് നയിച്ചിരുന്നതാണ് വിവരം.
നിശ്ചയിച്ച വിവാഹാലോചനകള്‍ മുടങ്ങിയതിനെ തുടര്‍ന്ന് ശ്വേത വിഷാദത്തില്‍ ആയിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. ഉയരക്കുറവ് വലിയ പ്രശ്‌നമല്ലെന്നും ഇക്കാര്യത്തില്‍ അപകര്‍ഷതാബോധം പാടില്ലെന്നും പെണ്‍കുട്ടിയോട് തങ്ങള്‍ പറയാറുണ്ടെന്നും എന്നാല്‍ അവള്‍ക്ക് ഇക്കാര്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരുന്നില്ലെന്നുമാണ് കുടുംബം പറയുന്നത്.റാഞ്ചിയിലെ പുഡങ് ഒപി മേഖലയില്‍ മൂത്ത സഹോദരി ശില്‍പയ്‌ക്കൊപ്പമാണ് ശ്വേത താമസിച്ചിരുന്നത്.
ഇവര്‍ താമസിച്ചിരുന്ന ദശരഥ് എൻക്ലേവ് ഫ്ലാറ്റ് നമ്ബര്‍ 603 ലാണ് യുവതി ജീവനൊടുക്കിയത്. സംഭവ സമയം സഹോദരി ശില്‍പ വീട്ടില്‍ ഉണ്ടായിരുന്നില്ല.അയല്‍വാസികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തിയാണ് ശ്വേതയെ ആശുപത്രിയില്‍ എത്തിച്ചത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചതായി പൊലീസ് അറിയിച്ചു. ശ്വേതയുടെ മാതാപിതാക്കള്‍ ബിഹാറിലെ അര്‍വാളിലാണ് താമസം.