പാലക്കാട്: പാലക്കാട് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രൻ വോട്ടർമാർക്ക് പണം നല്‍കിയെന്ന പരാതിയില്‍ കേസെടുക്കാന്‍ നിര്‍ദേശം.തെരഞ്ഞെടുപ്പ് കമ്മീഷനാണ് കേസെടുത്ത് അന്വേഷണം നടത്താന്‍ പൊലീസിന് നിര്‍ദേശം നല്‍കിയത്.പരാതിയില്‍ ഫ്‌ലൈയിംഗ് സ്‌ക്വാഡ് അന്വേഷണം നടത്തി ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. രത്തന്‍ യു ഖേല്‍ക്കര്‍ അറിയിച്ചു. മാധ്യമങ്ങളില്‍ പരാമര്‍ശിക്കപ്പെട്ട കണ്ണാടി സ്വദേശിനി ശ്രീമതി ദേവുവിന്റെ (65) മൊഴി ഫ്‌ലൈയിംഗ് സ്‌ക്വാഡ് രേഖപ്പെടുത്തി. എന്നാല്‍ തനിക്ക് പണം ലഭിച്ചിട്ടില്ലെന്ന് അവര്‍ മൊഴി നല്‍കിയിട്ടുണ്ട്. പ്രധാന സാക്ഷി പണം ലഭിച്ചത് നിഷേധിച്ചെങ്കിലും, സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് കൂടുതല്‍ വിശദമായ അന്വേഷണം ആവശ്യമാണെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ കളക്ടര്‍ വ്യക്തമാക്കി.ഏപ്രില്‍ 8-ന് പാലക്കാട് കണ്ണാടി പഞ്ചായത്തിലെ തെരുവക്കുറിശ്ശി ഭാഗത്ത് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പണം വിതരണം ചെയ്തു എന്നായിരുന്നു പരാതി. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം ഉടന്‍ തന്നെ ഫ്‌ലൈയിംഗ് സ്‌ക്വാഡിനെ സ്ഥലത്തേക്ക് അയച്ചു. ജനപ്രാതിനിധ്യ നിയമത്തിന്റെയും പെരുമാറ്റച്ചട്ടത്തിന്റെയും ലംഘനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് നിരീക്ഷകര്‍ക്കും പോലീസ് വിഭാഗത്തിനും റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ജില്ലാ കളക്ടര്‍ നല്‍കിയിട്ടുണ്ട്. റിപ്പോര്‍ട്ട് പരിശോധിച്ച് ശേഷം കൂടുതല്‍ നടപടികള്‍ സ്വീകരിക്കുന്നതാണെന്ന് അദ്ദേഹം അറിയിച്ചു.