ചെന്നൈ: ഇന്ത്യയിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ടവരെന്ന് സംശയിക്കുന്ന എട്ടുപേരെ അറസ്റ്റ് ചെയ്തു.പിടിയിലായവരിൽ ആറുപേർ ബംഗ്ലദേശ് പൗരൻമാരാണ്.ഇവർക്ക് ലഷ്കർ ബന്ധമുണ്ടെന്ന് ഡൽഹി പോലീസ് അറിയിച്ചു. ഭീകരബന്ധം സംശയിക്കുന്ന എട്ടുപേരെ തമിഴ്‌നാട്ടിൽനിന്നും ബംഗാളിൽനിന്നുമാണ് ഡൽഹി പോലീസ് അറസ്റ്റ് ചെയ്തത്.ഇന്ത്യയിൽ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ട ഈ സംഘത്തിൽ ബംഗ്ലാദേശികളുണ്ടെന്നും തിരിച്ചറിയൽ രേഖയ്ക്കായി വ്യാജ ആധാർകാർഡ് ഉണ്ടാക്കിയെന്നും പോലീസ് പറയുന്നു. തമിഴ്‌നാട് തിരുപ്പുരിലെ വിവിധയിടങ്ങളിലെ വസ്ത്ര നിർമാണ ശാലകളിൽ ജോലി ചെയ്യുന്ന ആറു പേരെയും മറ്റ് രണ്ടുപേരെ പശ്ചിംബഗാളിൽനിന്നുമാണ് പിടികൂടിയത്.ഇവരിൽനിന്ന് നിരവധി മൊബൈൽ ഫോണും 16 സിം കാർഡും കണ്ടെത്തി. പത്ത് ദിവസം മുമ്പ് മെട്രോ സ്റ്റേഷനിലടക്കം ഡൽഹി, കൊൽക്കത്ത നഗരങ്ങളിലെ വിവിധയിടങ്ങളിലും കശ്മീർ സ്വതന്ത്രമാക്കുക, കശ്‌മീരിലെ വംശഹത്യ അവസാനിപ്പിക്കുക എന്നീ പോസ്റ്ററുകൾ ഒട്ടിച്ചത് ഈ സംഘമാണെന്ന് പോലീസ് പറയുന്നു. പിടികൂടിയവരെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി ഡൽഹിയിലേക്ക് കൊണ്ടുപോയി.ലഷ്‌കർ ഇ തായ്ബ ഡൽഹി ചെങ്കോട്ടയിലടക്കം ഭീകരാക്രമണത്തിന് പദ്ധതിയിടുന്നതായുള്ള ഇന്റലിജൻസ് മുന്നറിയിപ്പ് വന്നതിന് പിന്നാലെയാണ് അറസ്റ്റ്.