മൈസൂരു: ദസറയുടെ സമാപന ചടങ്ങ് വീക്ഷിക്കാനെത്തിയത് 5 ലക്ഷത്തിലേറെ പേർ. ജംബോ സവാരി ആരംഭിച്ച അംബാവിലാസ് കൊട്ടാരം മുതൽ ബന്നിമണ്ഡപം വരെയുള്ള 5 കിലോമീറ്റർ ദൂരത്തിലാണ് ഇത്രയും പേർ തടിച്ചുകൂടിയത്. കോവിഡ് നിയന്ത്രണങ്ങൾ കാരണം 2 വർഷമായി ദസറയുടെ ആഘോഷച്ചടങ്ങുകൾ വെട്ടി ചുരുക്കിയിരുന്നു. 5000 പൊലീസിനെയാണ് ജംബോ സവാരി റുട്ടിൽ മാത്രം സുരക്ഷയ്ക്കായി നിയോഗിച്ചിരുന്നത്.
മൈസൂരുവിലെ വിനോദസഞ്ചാരമേഖലയ്ക്കും പുത്തൻ ഉണർവാണ് ദസറ സീസൺ സമ്മാനിച്ചത്. ഹോട്ടലുകളിലും ലോഡ്ജുകളിലും നേരത്തെ തന്നെ ബുക്കിങ് പൂർത്തിയായതോടെ പലരും സമീപ ജില്ലകളിലും മറ്റും താമസിച്ചാണ് ദസറ കാണാനെത്തിയത്.
അംബാരി പദവിയിൽ ഹാട്രിക് തികച്ച് അഭിമന്യു
ദസറ ജംബോ സവാരിക്ക് നേതൃത്വം നൽകുന്ന അംബാരി ആന പദവിയിൽ ഹാട്രിക് തികച്ച് അഭിമന്യു. തുടർച്ചയായ മൂന്നാം വർഷമാണ് ചാമുണ്ഡിദേവിയുടെ വിഗ്രഹം വഹിച്ചുള്ള 750 കിലോ ഭാരം വരുന്ന സുവർണ ഹൗഡ പല്ലക്കിലേറ്റി 57-കാരൻ അഭിമന്യു വിജയകരമായി സവാരി പൂർത്തിയാക്കിയത്.
കുടക് ഹെബ്ബാള വനത്തിൽ നിന്ന് 1977ൽ പിടികൂടിയ അഭിമന്യുവിനെ മത്തി ഗോഡ് സംരക്ഷണ കേന്ദ്രത്തിലാണ് പാർപ്പിച്ചിരിക്കുന്നത്. ജംബോ സവാരിയിൽ 21-ാം തവണയാണ് അഭിമന്യു പങ്കെടുക്കുന്നത്. 2019 ൽ അംബാരി ആനയായ അർജുന 60 വയസ്സ് പൂർത്തിയാക്കി വിരമിച്ചതോടെയാണ് പകരം അഭിമന്യുവിനെ തിരഞ്ഞെടുത്തത്.
കന്‍റോണ്‍മെന്‍റ്, യശ്വന്തപുര റെയില്‍വേ സ്‌റ്റേഷനുകളും വിമാനത്താവള മാതൃകയില്‍ നവീകരിക്കുന്നു
ബംഗളൂരു: കന്‍റോണ്‍മെന്‍റ്, യശ്വന്തപുര റെയില്‍വേ സ്‌റ്റേഷനുകള്‍ വിമാനത്താവള മാതൃകയില്‍ നവീകരിക്കുന്നു. വിമാനത്താവളങ്ങളിലെ ടെര്‍മിനലിന് സമാനമായാണ് സ്റ്റേഷനുകള്‍ നവീകരിക്കുന്നത്. പദ്ധതിയുടെ പ്രാരംഭ നടപടികള്‍ക്ക് തുടക്കമായി.രണ്ടു സ്‌റ്റേഷനുകളുടെയും ടെന്‍ഡര്‍ നടപടികള്‍ പുരോഗമിക്കുകയാണെന്ന് റെയില്‍വേ അറിയിച്ചു. കന്‍റോണ്‍മെന്‍റ് റെയിവേ സ്‌റ്റേഷന്‍റെ നവീകരണം 2024 ഫെബ്രുവരിയോടെ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
ഇതിനൊപ്പം കെ.എസ്.ആര്‍ ബംഗളൂരു, ഹുബ്ബള്ളി, മൈസൂരു, മംഗളൂരു സെന്‍ട്രല്‍ തുടങ്ങിയ റെയില്‍വേ സ്‌റ്റേഷനുകള്‍ ആധുനികവത്കരിക്കാനുള്ള നടപടികളും തുടങ്ങും.പൊതു- സ്വകാര്യ പങ്കാളിത്തത്തോടെ അത്യാധുനിക സൗകര്യങ്ങളാണ് റെയില്‍വേ സ്‌റ്റേഷനുകളിലൊരുക്കുക. വിമാനത്താവളങ്ങളിലെ ടെര്‍മിനലുകളുടെ മാതൃകയിലായിരിക്കുമിത്. ഇരിപ്പിടങ്ങള്‍, സി.സി. കാമറകള്‍, വൃത്തിയുള്ള ശൗചാലയങ്ങള്‍, വിശ്രമമുറികള്‍, എസ്‌കലേറ്ററുകള്‍, വാഹനങ്ങള്‍ നിര്‍ത്താനുള്ള വിശാലമായ പാര്‍ക്കിങ് സൗകര്യം തുടങ്ങിയവ ഇവിടെയുണ്ടാകും.
യശ്വന്തപുര, കന്റോണ്‍മെന്‍റ് റെയില്‍വേ സ്‌റ്റേഷന്‍ എന്നിവ ഭാവിയില്‍ പൂര്‍ത്തിയാകുന്ന മെട്രോ പാതകളുമായി ബന്ധിപ്പിക്കാനും പദ്ധതിയുണ്ട്.ബ്രിട്ടീഷുകാരുടെ കാലത്ത് നിര്‍മിച്ച കന്‍റോണ്‍മെന്‍റ് റെയില്‍വേ സ്‌റ്റേഷനില്‍ പുതുതായി നിര്‍മിക്കുന്ന കെട്ടിടങ്ങള്‍ പരമ്ബരാഗത ശൈലിയിലായിരിക്കും ഉണ്ടാവുക. ഈ ആവശ്യമുന്നയിച്ച് നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സംഘടനകളും വ്യക്തികളും അധികൃതരെ സമീപിച്ചിരുന്നു.
ഭാവിയില്‍ നവീകരിക്കാനുദ്ദേശിക്കുന്ന ഹുബ്ബള്ളി, മൈസൂരു, മംഗളൂരു സെന്‍ട്രല്‍ തുടങ്ങിയ റെയില്‍വേ സ്‌റ്റേഷനുകളിലും അതത് മേഖലകളുടെ പാരമ്ബര്യത്തെയും സംസ്‌കാരത്തെയും പ്രതിഫലിപ്പിക്കുന്ന കെട്ടിടങ്ങളായിരിക്കും നിര്‍മിക്കുക.വിമാനത്താവളത്തിന്‍റെ മാതൃകയില്‍ നവീകരണം പൂര്‍ത്തിയായ ബൈയ്യപ്പനഹള്ളിയിലെ വിശ്വേശ്വരയ്യ റെയില്‍വേ സ്‌റ്റേഷന്‍ ഇതിനോടകം പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്.
കേന്ദ്രീകൃത എ.സി, ഏഴ് പ്ലാറ്റ്‌ഫോമുകള്‍, എസ്‌കലേറ്ററുകള്‍, വിശാലമായ പാര്‍ക്കിങ് സ്ഥലം എന്നിവയെല്ലാം ഈ ടെര്‍മിനലിന്‍റെ പ്രത്യേകതയാണ്. 4200 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണത്തില്‍ 314 കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച ടെര്‍മിനലില്‍ 50,000 പേരെ ഒരേസമയം ഉള്‍ക്കൊള്ളാനാകും.രാജ്യത്തെ ആദ്യത്തെ ശീതീകരിച്ച റെയില്‍വേ കോച്ച് ടെര്‍മിനല്‍ എന്ന ഖ്യാതിയുമുണ്ട് ഇതിന്.