
ന്യൂഡൽഹി: ബെംഗളൂരുവിൽ താമസമാക്കിയ രോഹിങ്ക്യൻ അഭയാർത്ഥികളെ നാടുകടത്താൻ ഉടൻ പദ്ധതിയില്ലെന്ന് കർണാടക സർക്കാർ സുപ്രീംകോടതിയെ സത്വവാങ്മൂലത്തിൽ അറിയിച്ചു. നിലവിൽ ബെംഗളൂരു സിറ്റിയിൽ മാത്രം 72 രോഹിങ്ക്യൻ അഭയാർത്ഥികളെ ബെംഗളൂരു സിറ്റി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. രോഹിങ്ക്യൻ അഭയാർത്ഥികൾ നഗരത്തിന്റെ വിവിധ മേഖലകളിൽ തൊഴിൽ ചെയ്യുന്നുണ്ടെന്നും, അവരെ തടങ്കൽ കേന്ദ്രത്തിലോ, അവർക്കെതിരെ മറ്റ് നടപടികളോ പൊലീസ് സ്വീകരിച്ചിട്ടില്ലെന്നും കർണാടക സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. അഡ്വ.വി.എൻ.രഘുപതി മുഖേനയാണ് സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചത്.
അനധികൃത കുടിയേറ്റവുമായി ബന്ധപ്പെട്ടുള്ളവരെ തിരിച്ചറിയാനും, ഒരുവർഷത്തിനുള്ളിൽ നാടുകടത്താനും തടങ്കിൽ വയ്ക്കാനുമുള്ള ആവശ്യം ഉന്നയിച്ചുള്ള ഹർജിയിലാണ് കർണാടക സർക്കാർ സുപ്രീം കോടതിയിൽ മറുപടി പറഞ്ഞത്. അതേസമയം അഭിഭാഷകൻ അശ്വനികുമാർ ഉപാധ്യ സ്ഥാപിച്ച ഹർജി തള്ളണമെന്ന ആവശ്യവും ഉയർന്നു. ബെംഗളൂരുവിൽ കഴിയുന്ന 72 രോഹിങ്ക്യൻ അഭയാർത്ഥികളുടെയും വിവരവും കോടതിയിൽ സമർപ്പിച്ചിരുന്നു.