നമ്മ മെട്രോയിലെ പ്രതിദിന യാത്രക്കാരുടെ എണ്ണത്തില്‍ ബുധനാഴ്ച പുതിയ റെക്കോഡ് കുറിച്ചു. സ്വാതന്ത്ര്യദിന തലേന്ന് 9,17,365 പേരാണ് ബംഗളൂരു മെട്രോയില്‍ യാത്ര ചെയ്തത്.ഈ മാസം ആറിന് 8,26,883 പേർ സഞ്ചരിച്ച റെക്കോഡാണ് തകർന്നത്. ആഴ്ച പിന്നിട്ടപ്പോഴേക്കും 90,482 യാത്രക്കാരുടെ വർധന. മെട്രോയില്‍ യാത്രക്കാർ പൊതുവേ വർധിക്കുന്നുണ്ടെന്ന് ബംഗളൂരു മെട്രോ റെയില്‍ കോർപറേഷൻ ലിമിറ്റഡ് (ബി.എം.ആർ.സി.എല്‍) പറഞ്ഞു. 2022 ആഗസ്റ്റ് 15ന് 8.25 ലക്ഷം യാത്രക്കാർ മെട്രോയില്‍ കയറിയതായിരുന്നു മുമ്ബത്തെ റെക്കോഡ്. ഈ വർഷം ഫെബ്രുവരിയില്‍ 7.05 ലക്ഷമായിരുന്നു ശരാശരി പ്രതിദിന യാത്രക്കാർ.
ജനുവരിയില്‍ 7.01 ലക്ഷവും 2023 ഡിസംബറില്‍ 6.88 ലക്ഷവുമായിരുന്നു. ഈ വർഷം ജൂണില്‍ ആകെ 2,23,69774 യാത്രക്കാരാണ് മെട്രോയില്‍ കയറിയത്. ജൂണ്‍ 19ന് 8,08,071 പേർ സഞ്ചരിച്ചിരുന്നു. ജൂണ്‍ മൂന്നിനാണ് ഏറ്റവും കൂടുതല്‍ വരുമാനം ലഭിച്ചത്. അന്ന് 2.51 കോടി രൂപയായിരുന്നു ലഭിച്ചത്. യാത്രക്കാരുടെ എണ്ണം വർധിച്ചതില്‍ ബി.എം.ആർ.സി.എല്‍ നന്ദി അറിയിച്ചു. നമ്മ മെട്രോയുടെ കൂടുതല്‍ പാതകള്‍ ഉടൻ യാഥാർഥ്യമാകുന്നതോടെ പ്രതിദിന യാത്രക്കാരുടെ എണ്ണം 10 ലക്ഷം കടക്കുമെന്നാണ് കണക്കുകൂട്ടല്‍.
നിലവിലെ ഗ്രീൻ ലൈൻ (തെക്ക് – വടക്ക് ഇടനാഴി) നാഗസാന്ദ്രയില്‍ നിന്ന് മാധവാരയിലേക്ക് നീട്ടിയത് ഒക്ടോബറില്‍ ഗതാഗതയോഗ്യമാകും. യെല്ലോ ലൈൻ (ആർ.വി റോഡ് -ബൊമ്മസാന്ദ്ര പാത) ഈ വർഷം അവസാനത്തോടെ യാഥാർഥ്യമാക്കാനാണ് ബി.എം.ആർ.സി.എല്‍ ലക്ഷ്യമിടുന്നത്. നമ്മ മെട്രോ രണ്ടാംഘട്ടം, രണ്ട് എ, രണ്ട് ബി പദ്ധതികള്‍ കൂടി യാഥാർഥ്യമാകുമ്ബോള്‍ യാത്രക്കാരുടെ എണ്ണത്തില്‍ വൻ കുതിപ്പുണ്ടാവുമെന്ന പ്രതീക്ഷയിലാണ് ബി.എം.ആർ.സി.എല്‍