Home Featured ടിപ്പുവിനെ കൊന്നതാര്? -കര്‍ണാടക തെരഞ്ഞെടുപ്പ് അടുത്തതോടെ പുതിയ വിവാദം

ടിപ്പുവിനെ കൊന്നതാര്? -കര്‍ണാടക തെരഞ്ഞെടുപ്പ് അടുത്തതോടെ പുതിയ വിവാദം

ബംഗളൂരു: ഏപ്രില്‍ -മെയ് മാസങ്ങളില്‍ കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ടിപ്പു സുല്‍ത്താനുമായി ബന്ധപ്പെട്ട് വീണ്ടും പുതിയ വിവാദം.ടിപ്പു സുല്‍ത്താനെ കൊന്നതാരാണെന്നതാണ് വിവാദത്തിനിടവെച്ചിരിക്കുന്നത്. ടിപ്പു സുല്‍ത്താനെ കൂട്ടുപിടിച്ച്‌ കര്‍ണാടകയിലെ പ്രബലരായ വൊക്കലിഗ സമുദായത്തിന്റെ വോട്ട് നേടാനുള്ള ശ്രമമാണ് ബി.ജെ.പി നടത്തുന്നത്.എല്ലാതവണയും ടിപ്പു സുല്‍ത്താനെതിരെ വി.ഡി. സവര്‍ക്കറെ ഉയര്‍ത്തിക്കാട്ടാറുള്ള പാര്‍ട്ടി, ഇത്തവണ പറയുന്നത്, ബ്രിട്ടീഷുകാരോ മറാത്താ സൈന്യമോ അല്ല, രണ്ട് വൊക്കലിഗ നേതാക്കന്‍മാരാണ് ടിപ്പു സുല്‍ത്താനെ കൊന്നത് എന്നാണ്. എന്നാല്‍ ഇവരുടെ വാദത്തെ പ്രമുഖ വൊക്കലിഗ നേതാവ് തള്ളിക്കളഞ്ഞു.

പക്ഷേ, ബി.ജെ.പി അവകാശവാദത്തില്‍ നിന്ന് പിന്തിരിഞ്ഞിട്ടില്ല.പഴയ മൈസൂരു ഭാഗത്തുള്ള ഒരു വിഭാഗം ജനങ്ങളുടെ അവകാശവാദമാണിത്. ഉറി ഗൗഡ, നന്‍ജെ ഗൗഡ എന്നീ വൊക്കലിഗ നേതാക്കളാണ് ടിപ്പു സുല്‍ത്താനെ കൊന്നതെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. അദ്ദണ്ഡ കരിയപ്പയുടെ ടിപ്പു നിജകനസുഗലു (ടിപ്പുവിന്റെ യഥാര്‍ഥ സ്വപ്നങ്ങള്‍) എന്ന പുസ്തകത്തെ ആസ്പദമാക്കിയുള്ള നാടകത്തില്‍ ഇക്കാര്യമാണ് പറയുന്നത്.ചരിത്രകാരന്‍മാര്‍ ഇക്കാര്യം എതിര്‍ത്തിരുന്നു. എന്നാല്‍ വൊക്കലിഗ നേതാക്കന്‍മാരായ സി.ടി രവി, ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറിയും മന്ത്രിമാരായ അശ്വത് നാരായണ്‍, ഗോപാലയ്യ തുടങ്ങിയവരും ഈ അവകാശവാദത്തെ പിന്തുണക്കുന്നു.വൊക്കലിഗ സമുദായം കൂടുതലായും കോണ്‍ഗ്രസിന്റെയും എച്ച്‌.ഡി കുമാരസാമിയുടെയും അനുയായികളാണ്.

അവര്‍ ഉറി ഗൗഡയും നന്‍ജെ ഗൗഡയും വെറും കഥാപാത്രങ്ങള്‍ മാത്രമാണെന്ന് പറയുന്നു. എന്നാല്‍ കേന്ദ്ര സഹമന്ത്രി ശോഭ കരന്ദ്‍ലജെ, അശ്വത് നാരായണ്‍ എന്നിവരെ പോലുള്ള ബി.ജെ.പി നേതാക്കന്‍മാര്‍ ഉറി ഗൗഡയും നന്‍ജെ ഗൗഡയും ജീവിച്ചിരുന്നതിന് തെളിവുകളുണ്ടെന്ന് അവകാശപ്പെടുന്നു.സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മന്ത്രിയും നിര്‍മ്മാതാവുമായ മുനിരത്ന ‘ഉറി ഗൗഡ നന്‍ജെ ഗൗഡ’ എന്ന പേരില്‍ സിനിമ എടുക്കുമെന്ന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

അതേസമയം, വൊക്കലിഗക്കാരുടെ നേതാവായ ആദിചുഞ്ചനഗിരി മഠത്തിലെ മുഖ്യ മഠാധിപതി നിര്‍മ്മലാനന്ദനാഥ മഹാസ്വാമി ഈ തീരുമാനത്തെ തടഞ്ഞു.എന്തെങ്കിലും തീരുമാനമെടുക്കുന്നതിന് മുമ്ബ് ടിപ്പു സുല്‍ത്താന്റെ ഘാതകരെന്ന് ആരോപിക്കപ്പെടുന്നവരെക്കുറിച്ചുള്ള വിവരങ്ങളും ചരിത്ര രേഖകളും ശേഖരിച്ച്‌ മഠത്തിന് സമര്‍പ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.സ്വാമി മന്ത്രി മുനിരത്‌നയെ കാണുകയും പദ്ധതിയുമായി മുന്നോട്ട് പോകരുതെന്ന് ആവശ്യപ്പെടുകയും ചെയ്തു.

ഇതുവരെയും ടിപ്പു വധവുമായി ബന്ധപ്പെട്ട് വൊക്കലിഗ സമുദായംഗങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. അതിനാല്‍ സമുദായത്തെ പ്രതിനിധീകരിക്കുന്ന രണ്ട് വ്യക്തിത്വങ്ങളെ സിനിമയാക്കുന്നത് ശരിയല്ലെന്ന് സ്വാമി പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. പദ്ധതിയുമായി മുന്നോട്ടുപോകില്ലെന്ന് അദ്ദേഹം ഉറപ്പു നല്‍കിയിട്ടുണ്ടെന്നും സ്വാമി പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group