ബെംഗളൂരു∙ നമ്മ മെട്രോ പ്രതിദിന യാത്രക്കാരുടെ എണ്ണം വീണ്ടും 8 ലക്ഷത്തിനടുത്തെത്തി. ഈ മാസം രണ്ടാം തവണയാണ് യാത്രക്കാരുടെ എണ്ണം കൂടുന്നത്. 18ന് 7.96 ലക്ഷം പേരും 15ന് 7.92 ലക്ഷം പേരുമാണ് മെട്രോയിൽ യാത്ര ചെയ്തത്. 18ന് സിഇടി പ്രവേശന പരീക്ഷയ്ക്കെത്തിയവരും 15ന് ഐപിഎൽ ക്രിക്കറ്റ് മത്സരത്തിനെത്തിയവരുമാണ് മെട്രോയിൽ യാത്ര ചെയ്തത്. 2022 ഓഗസ്റ്റ് 15നാണ് ആദ്യമായി പ്രതിദിന യാത്രക്കാരുടെ എണ്ണം 8.25 ലക്ഷം കടന്നത്.
ലാൽബാഗ് പുഷ്പമേളയും കോൺഗ്രസ് റാലിയുമാണ് അന്ന് യാത്രക്കാരുടെ എണ്ണം റെക്കോർഡിലെത്തിച്ചത്. മെട്രോ വൈറ്റ്ഫീൽഡിലിലേക്ക് നീട്ടിയതോടെ പ്രതിദിന യാത്രക്കാരുടെ എണ്ണം 8–10 ലക്ഷം വരെയായി ഉയരുമെന്നാണ് ബിഎംആർസി കണക്കുകൂട്ടിയിരുന്നത്. എന്നാൽ വൈറ്റ്ഫീൽഡ് പാത തുറന്ന് മാസങ്ങൾ കഴിഞ്ഞിട്ടും യാത്രക്കാരുടെ എണ്ണം കാര്യമായി കൂടിയില്ല.
ഫീഡർ ബസ് അറിയാൻ ക്യുആർ കോഡ്: ബിഎംടിസി മെട്രോ ഫീഡർ ബസുകളുടെ വിവരങ്ങൾ അറിയാൻ സ്റ്റേഷനുകളിൽ സ്ഥാപിച്ച ക്യുആർ കോഡ് സംവിധാനം കാര്യക്ഷമമെന്ന് ബിഎംആർസി. ഓരോ സ്റ്റേഷനുകളിൽ നിന്നുമുള്ള ഫീഡർ സർവീസുകളുടെ റൂട്ടും സമയവും ഉൾപ്പെടെ അറിയാൻ സാധിക്കും. നേരത്തെ ഫീഡർ ബസുകളുടെ വിവരങ്ങൾ അറിയാത്തതിനാൽ പലരും സ്വകാര്യ വാഹനങ്ങളെ കൂടുതലായി ആശ്രയിച്ചിരുന്നു. കൂടാതെ തുടർയാത്ര സൗകര്യത്തിനായി ആരംഭിച്ച ഇലക്ട്രിക് ഓട്ടോ സർവീസും യാത്രക്കാരെ ആകർഷിക്കുന്നുണ്ട്.
ക്യുആർ കോഡ് ടിക്കറ്റും ഹിറ്റ്യാത്രക്കാരുടെ എണ്ണം വർധിക്കുന്നതിനൊപ്പം മെട്രോയിൽ ക്യുആർ കോഡ് ടിക്കറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണവും കൂടുന്നു. നിലവിലെ യാത്രക്കാരിൽ 15.69 ശതമാനം പേരാണ് ക്യുആർ കോഡ് ടിക്കറ്റ് ഉപയോഗിക്കുന്നത്. നേരത്തെ ഇത് 10 ശതമാനത്തിൽ താഴെയായിരുന്നു. 53.40 ശതമാനവുമായി സ്മാർട്ട് കാർഡ് ഉപയോഗിക്കുന്നവരാണ് മുന്നിൽ. 30.91 ശതമാനം പേർ ടോക്കൺ ടിക്കറ്റ് ഉപയോഗിക്കുന്നുണ്ട്. സ്മാർട്ട് കാർഡും ക്യുആർ കോഡ് ടിക്കറ്റും ഉപയോഗിക്കുന്നവർക്ക് 5 ശതമാനം നിരക്കിളവ് നൽകുന്നുണ്ട്.