ബംഗളൂരു: നിര്‍ദിഷ്ട മൈസൂരു-കുശാല്‍നഗര്‍ റെയില്‍പാതയുമായി ബന്ധപ്പെട്ട നടപടികളുമായി മൈസൂരു റെയില്‍വേ ഡിവിഷന്‍ മുന്നോട്ട്.88 കിലോമീറ്ററാണ് മൈസൂരുവില്‍നിന്ന് കുശാല്‍നഗറിലേക്കുള്ള ദൂരം. രണ്ടു മണിക്കൂറാണ് റോഡുമാര്‍ഗമുള്ള യാത്രാസമയം. റെയില്‍പാത വരുന്നതോടെ ഇതിനേക്കാള്‍ കുറഞ്ഞ സമയംകൊണ്ട് മൈസൂരുവില്‍നിന്ന് കുശാല്‍നഗറിലെത്താന്‍ സാധിക്കും.കര്‍ണാടകയില്‍ റെയില്‍വേ ശൃംഖലയില്ലാത്ത ഏക ജില്ലയാണ് കുടക്.
റെയില്‍ പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ ഇതിനു പരിഹാരമാകും. കുടകിലേക്കുള്ള വിനോദസഞ്ചാരികള്‍ക്കും റെയില്‍പാത പ്രയോജനകരമാകും. 2023 മാര്‍ച്ചോടെ പാതയുടെ വിശദ പദ്ധതിരേഖ (ഡി.പി.ആര്‍) റെയില്‍വേ ബോര്‍ഡിനു സമര്‍പ്പിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.2018-19 ബജറ്റിലാണ് മൈസൂരു-കുശാല്‍നഗര്‍ റെയില്‍പാത കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. 1854 കോടി രൂപയാണ് പ്രതീക്ഷിക്കുന്ന നിര്‍മാണച്ചെലവ്. 2022-23 ബജറ്റില്‍ പദ്ധതിക്കായി 1000 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്.
ബെലഗോള, യെല്‍വാല, ബിലിക്കെരെ, ഹുന്‍സൂര്‍, പെരിയപട്ടണ തുടങ്ങി ഒമ്ബതു സ്റ്റേഷനുകളാണുണ്ടാകുക.അതേസമയം, പദ്ധതിക്കെതിരെ പരിസ്ഥിതിപ്രവര്‍ത്തകര്‍ എതിര്‍പ്പുയര്‍ത്തുന്നുണ്ട്. പാത കടന്നുപോകുന്ന മേഖലയില്‍ വൃക്ഷങ്ങള്‍ മുറിക്കണമെന്നതാണ് എതിര്‍പ്പിനു കാരണം. കേന്ദ്ര സര്‍ക്കാറിന്‍റെ അനുമതിയുള്ള പദ്ധതിയായതിനാല്‍ എതിര്‍പ്പ് കാര്യമാക്കാതെ മുന്നോട്ടുപോകാന്‍തന്നെയാണ് അധികൃതരുടെ തീരുമാനം. സര്‍വേയുടെ പുരോഗതി വിലയിരുത്താന്‍ മൈസൂരു-കുടക് എം.പി പ്രതാപസിംഹയുടെ നേതൃത്വത്തില്‍ മൈസൂരു റെയില്‍വേ ഡിവിഷന്‍ ഉദ്യോഗസ്ഥരുടെ യോഗം ഈയടുത്ത് ചേര്‍ന്നിരുന്നു.
സര്‍വേയുടെ പുരോഗതി സംബന്ധിച്ച കാര്യങ്ങള്‍ ഉദ്യോഗസ്ഥര്‍ എം.പിയെ അറിയിച്ചിട്ടുണ്ട്.നിലവില്‍, പദ്ധതിക്കായി ഏറ്റെടുക്കേണ്ട ഭൂമിയുടെ അളവ് കണ്ടെത്താന്‍ അന്തിമസര്‍വേ പുരോഗമിക്കുകയാണ്. ഏകദേശം 522 ഹെക്ടര്‍ ഭൂമി വേണ്ടിവരുമെന്നാണ് പ്രാഥമിക കണക്ക്. സര്‍വേ പൂര്‍ത്തിയാക്കി ഡി.പി.ആര്‍ സമര്‍പ്പിച്ചശേഷം സ്ഥലമേറ്റെടുക്കല്‍ ആരംഭിക്കും.
റോഡ് വീതിക്കൂട്ടാൻ 54 മരങ്ങൾ വെട്ടിമാറ്റാൻ ബിബിഎംപിയുടെ അനുമതി
ബെംഗളൂരു: ബല്ലാരി റോഡിലെ പാലസ് ഗ്രൗണ്ടിന് മുമ്പുള്ള (ഗേറ്റ് നമ്പർ 4 മുതൽ 9 വരെ) 54 മരങ്ങൾ വെട്ടിമാറ്റാൻ ബിബിഎംപിയുടെ വനം വകുപ്പ് അനുമതി നൽകിയിട്ടുണ്ട്. കാവേരി ജംക്ഷനും മെഹ്ക്രി സർക്കിളിനും ഇടയിൽ നിലവിലുള്ള റേച്ചിലേക്ക് രണ്ട് അധിക പാതകൾ ചേർക്കുന്നതിനായി പതിറ്റാണ്ടുകൾ പഴക്കമുള്ള മരങ്ങളാണ് നീക്കം ചെയ്യുക.സ്ഥലത്ത് മൂന്ന് മരങ്ങൾ നിലനിർത്താനും രണ്ടെണ്ണം സ്ഥലം മാറ്റാനും വകുപ്പ് ബിബിഎംപിക്ക് നിർദേശം നൽകി.
ബല്ലാരി റോഡിലെ ഗതാഗതക്കുരുക്ക് സംബന്ധിച്ച് ബിബിഎംപിയുടെ പ്രോജക്ട് സെൽ സാധ്യതാ പഠനവും വിശദമായ പ്രോജക്ട് റിപ്പോർട്ടും (ഡിപിആർ) തയ്യാറാക്കുന്നതുവരെ പദ്ധതി താൽക്കാലികമായി നിർത്തിവയ്ക്കാൻ പാരിസ്ഥിതിക കാരണങ്ങളെ പിന്തുണയ്ക്കുന്ന പൗരന്മാർ പൗരസമിതിയോട് ആവശ്യപ്പെട്ടു. ഒരു മാസത്തിനകം സാധ്യതാ പഠനം തയ്യാറാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതിനിടെ, ബല്ലാരി റോഡിലെ ഗതാഗത തടസ്സങ്ങളിലൊന്നായ പാലസ് ഗ്രൗണ്ടിന് മുന്നിലെ ചെറിയ ഭാഗം റോഡ് ഇൻഫ്രാസ്ട്രക്ചർ വിഭാഗം വീതികൂട്ടിത്തുടങ്ങി. പുതിയ പാതകൾ വരുന്നതോടെ ഗതാഗതം സുഗമമാകും. തടസ്സമില്ലാത്ത ഗതാഗതം ഉറപ്പാക്കാൻ പാലസ് ഗ്രൗണ്ടിലേക്കുള്ള പ്രവേശനവും പുറത്തുകടക്കലും നിയന്ത്രിക്കുമെന്നും ബിബിഎംപിയുടെ ചീഫ് എഞ്ചിനീയർ (റോഡ് ഇൻഫ്രാസ്ട്രക്ചർ ഡിപ്പാർട്ട്മെന്റ്) ബിഎസ് പ്രഹ്ലാദ് പറഞ്ഞു .
കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള പ്രധാന ലിങ്കായ ബല്ലാരി റോഡിൽ ഒന്നിലധികം ചെറിയ ഫ്ളൈ ഓവറുകളോ നീളമുള്ളതോ ആയ ഒന്നിലധികം ഫ്ള ഓവറുകളും ബിബിഎംപി പരിഗണിക്കുന്നുണ്ട്.