Home Featured ‘ജയ് ശ്രീറാം’ വിളിക്കാൻ ആവശ്യപ്പെട്ട് മുസ്ലിം യുവാവിന് ക്രൂര മർദനം; വാവിട്ട് കരഞ്ഞ് കുഞ്ഞു മകൾ, അക്രമം യു.പിയിലെ കാൺപൂരിൽ

‘ജയ് ശ്രീറാം’ വിളിക്കാൻ ആവശ്യപ്പെട്ട് മുസ്ലിം യുവാവിന് ക്രൂര മർദനം; വാവിട്ട് കരഞ്ഞ് കുഞ്ഞു മകൾ, അക്രമം യു.പിയിലെ കാൺപൂരിൽ

by മാഞ്ഞാലി

ലഖ്നോ: ‘ജയ് ശ്രീറാം’ വിളിക്കാന്‍ ആവശ്യപ്പെട്ട് മുസ്‍ലിം യുവാവിന് ക്രൂരമര്‍ദനം. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് സംഭവം. ജയ് ശ്രീറാം വിളിപ്പിക്കുകയും തെരുവിലൂടെ നടത്തി മര്‍ദിക്കുകയും ചെയ്തു. മകളോടൊപ്പം പോകുന്നതിനിടെയായിരുന്നു ക്രൂരത. ആള്‍ക്കൂട്ടം വളഞ്ഞിട്ട് മര്‍ദിക്കുന്നതിന്‍റെയും മകള്‍ പിതാവിനെ തല്ലരുതെന്ന് കരഞ്ഞുപറയുന്നതിന്‍റെയും ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെയാണ് പുറത്തുവന്നത്. ബുധനാഴ്ചയായിരുന്നു സംഭവം.

ബംജ്രംഗ്ദള്‍ പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു. പ്രദേശത്ത് യുവതികളെ മുസ്‍ലിങ്ങള്‍ മതപരിവര്‍ത്തനം നടത്തുന്നതായി ബജ്രംഗ്ദള്‍ നേരത്തെ ആരോപിച്ചിരുന്നു.

ഇതിനെതിരെ ബജ്രംഗ്ദള്‍ യോഗം വിളിച്ചുചേര്‍ക്കുകയും ചെയ്തു. യോഗം അവസാനിച്ച ഉടനെയാണ് അക്രമം നടന്നത്.

പൊലീസെത്തിയാണ് യുവാവിനെയും മകളെയും അക്രമികളില്‍ നിന്ന് രക്ഷപ്പെടുത്തിയത്. പൊലീസ് കൊണ്ടുപോകുന്നതിനിടെയും അക്രമികള്‍ മര്‍ദിക്കുന്നത് വിഡിയോയില്‍ കാണാം.

സംഭവത്തില്‍ പത്തു പേര്‍ക്കെതിരെ കേസെടുത്തതായി പൊലീസ് പറഞ്ഞു. കാണ്‍പൂരിലെ 45കാരനായ ഇ-റിക്ഷ ഡ്രൈവര്‍ക്കാണ് മര്‍ദനേറ്റതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. റിക്ഷ ഓടിക്കുന്നതിനിടെ ഒരു സംഘം വന്ന് അസഭ്യം പറയുകയും തന്നെയും കുടുംബത്തെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നെന്നാണ് ഇയാള്‍ പൊലീസില്‍ പറഞ്ഞത്.

അക്രമം നടന്ന പ്രദേശത്തെ മുസ്‍ലിം കുടുംബത്തിന്‍റെ ബന്ധുവാണ് ഇയാള്‍. ഈ കുടുംബവും അയല്‍ക്കാരായ ഹിന്ദു കുടുംബവും തമ്മില്‍ കേസ് നടന്നുവരികയാണ്. ഈ സംഭവത്തില്‍ ബജ്രംഗ്ദള്‍ ഇടപെട്ടിരുന്നു.

തുടര്‍ന്ന് മുസ്‍ലിം കുടുംബത്തിനെതിരെ ബജ്രംഗ്ദള്‍ ലവ് ജിഹാദ് ആരോപണം ഉന്നയിക്കുകയും നിര്‍ബന്ധിത പരിവര്‍ത്തനം നടത്തിവരുന്നതായി പ്രചരിപ്പിക്കുകയുമായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ അക്രമികള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് കാണ്‍പൂര്‍ പൊലീസ് പറഞ്ഞു.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group