കര്‍ണാടകയില്‍ സംഘ്പരിവാര്‍-ഹിന്ദുത്വ തീവ്രവാദ സംഘടനകള്‍ ഹിജാബ് ധരിച്ച് വിദ്യാലയങ്ങളില്‍ എത്തിയ പെണ്‍കുട്ടികളെ ആക്രമിച്ച് തിരിച്ചയച്ച് കൊണ്ടിരിക്കുന്നതിനിടെ അതിനെ ഒറ്റക്ക് സധൈര്യം ചെറുത്ത കോളജ് വിദ്യാര്‍ഥിനിയായ മുസ്കാന്‍ ഖാന്‍ എന്ന പെണ്‍കുട്ടി ലോക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് മുസ്കാന് അഭിനന്ദനങ്ങളും ലഭിച്ചിരുന്നു.മാധ്യമങ്ങളിലെ ചര്‍ച്ചകളില്‍ പങ്കെടുത്ത് മുസ്കാന് നടത്തിയ അഭിപ്രായ പ്രകടനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
വിഷയം ഇപ്പോള്‍ മറ്റൊരു തലത്തില്‍ ചര്‍ച്ചക്ക് എത്തിയിരിക്കുകയാണ്. മുസ്കാനെ അഭിനന്ദിച്ചുകൊണ്ട് കഴിഞ്ഞ ദിവസം അല്‍-ഖാഇദ നേതാവ് അയ്മന്‍ അല്‍ സവാഹിരിയുടേത് എന്ന പേരില്‍ ഒരു വീഡിയോ പുറത്തുവന്നിരുന്നു.
വീഡിയോ പുറത്തുവന്നതിന് ശേഷം മുസ്കാനും കുടുംബത്തിനുമെതിരെ രൂക്ഷ പ്രതികരണവുമായി ഹിന്ദുത്വ തീവ്രവാദ സംഘങ്ങള്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. ഇപ്പോള്‍ വീഡിയോക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് മുസ്കാന്റെ പിതാവ്.ഭീകര സംഘടനാ നേതാവിന്റെ പ്രസ്താവന തെറ്റാണെന്നും കുടുംബം ഇന്ത്യയില്‍ സമാധാനത്തോടെ ജീവിച്ചുവരികയാണെന്നും പിതാവ് മാധ്യമങ്ങളെ അറിയിച്ചതായി എന്‍.ഡി ടി.വി റിപ്പോര്‍ട്ട് ചെയ്തു.
ഇത്തരം സംഭവങ്ങള്‍ കുടുംബത്തിന്റെ സമാധാനം കെടുത്തുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം സത്യാവസ്ഥ കണ്ടെത്താന്‍ പൊലീസിനും സംസ്ഥാന സര്‍ക്കാരിനും ഏത് അന്വേഷണവും ആരംഭിക്കാമെന്നും പറഞ്ഞു
.”ഞങ്ങള്‍ക്ക് വീഡിയോയെ പറ്റി ഒന്നും അറിയില്ല. അയാള്‍ ആരാണെന്ന് ഞങ്ങള്‍ക്ക് അറിയില്ല. ഞാന്‍ ഇന്ന് അയാളെ ആദ്യമായി കാണുന്നു. അയാള്‍ അറബിയില്‍ എന്തോ പറഞ്ഞിട്ടുണ്ട്. ഞങ്ങളെല്ലാം ഇവിടെ സ്നേഹത്തോടെയും വിശ്വാസത്തോടെയും സഹോദരങ്ങളെപ്പോലെയാണ് ജീവിക്കുന്നത്” -സവാഹിരിയുടെ വീഡിയോയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി മുഹമ്മദ് ഹുസൈന്‍ ഖാന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
മുസ്‌കാനെ പുകഴ്‌ത്തിയ സവാഹിരിയെ കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു -“ആളുകള്‍ അവര്‍ക്കാവശ്യമുള്ളതെന്തും പറയുന്നു. ഇത് അനാവശ്യമായി പ്രശ്‌നമുണ്ടാക്കുന്നു. ഞങ്ങള്‍ നമ്മുടെ രാജ്യത്ത് സമാധാനത്തോടെയാണ് ജീവിക്കുന്നത്. അയാള്‍ ഞങ്ങളെക്കുറിച്ച് സംസാരിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. കാരണം അയാള്‍ക്ക് ഞങ്ങളുമായി ബന്ധമില്ല. നമ്മള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാനുള്ള ശ്രമമാണ്”. മുസ്കാന്‍ ഒരു വിദ്യാര്‍ഥിനിയാണെന്നും അവള്‍ക്ക് പഠിക്കാന്‍ ആഗ്രഹമുണ്ടെന്നും പിതാവ് പറഞ്ഞു.