ബെംഗളൂരു: പിടിച്ചു പറി കേസിൽ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ തടവുകാരനായ മകനെ കാണാൻ അമ്മ എത്തിയത് ലഹരിമരുന്നമായി.അഞ്ചുലക്ഷം രൂപ വിലമതിക്കുന്ന ഹാഷിഷ് ഓയിൽലുമായാണ് മുഹമ്മദ് ബിലാൽ എന്ന മകനെ കാണാൻ അമ്മ ജയിലിൽ എത്തിയത്.
സംഭവത്തിൽ ശിക്കാരിപാളയ സ്വദേശിനി പ്രവീൺ താജ് അറസ്റ്റിലായി. പിടിച്ചുപറിക്കേസിൽ ജയിലിലുള്ള മുഹമ്മദ് ബിലാലിനാണ് അമ്മ ഹാഷിഷ് ഓയിൽ എത്തിച്ചു നൽകിയത്. മകന് വസ്ത്രങ്ങൾ കൊണ്ടുവന്ന സഞ്ചിയിലായിരുന്നു ലഹരിമരുന്ന്.പോലീസ് ഇത് പിടിച്ചതിന് പിന്നാലെ മകന് വസ്ത്രങ്ങൾ കൊണ്ടുവന്ന സഞ്ചിയിൽ ലഹരിമരുന്നുള്ള കാര്യം അറിയില്ലായിരുന്നുവെന്നും മകന്റെ സുഹൃത്തുക്കൾ നൽകിയ സഞ്ചിയാണെന്നും പ്രവീൺ താജ് പോലീസിന് മൊഴിനൽകി.
മറ്റാരുടെയോ ഫോണിൽനിന്ന് മകൻ വിളിച്ച് സുഹൃത്തുക്കൾ നൽകുന്ന സഞ്ചിയിൽ വസ്ത്രങ്ങൾ കൊടുത്തുവിടാൻ ആവശ്യപ്പെട്ടിരുന്നതായി സ്ത്രീ പോലീസിനെ അറിയിച്ചു.സ്ഥിരം കുറ്റവാളിയായ മുഹമ്മദ് ബിലാലിനെ 2020-ലെ പിടിച്ചുപറിക്കേസിൽ കാനനകുണ്ട പോലീസാണ് അറസ്റ്റു ചെയ്തത്.
കഴിഞ്ഞ ദിവസം പ്രവീൺ താജ് ജയിലിൽ മകന് വസ്ത്രങ്ങൾ കൊണ്ടുവന്ന തുണിസഞ്ചി പോലീസ് ഉദ്യോഗസ്ഥർ പരിശോധിച്ചപ്പോൾ 200 ഗ്രാം ഹാഷിഷ് ഓയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ സ്ത്രീയെ പിടികൂടി പരപ്പന അഗ്രഹാര പോലീസിന് കൈമാറി.