ബെംഗളൂരു: അപ്പാർട്ട്മെന്റിന്റെ നാലാം നിലയിൽ നിന്ന് ബുദ്ധിമാന്ദ്യമുള്ള അഞ്ച് വയസുകാരിയെ അമ്മ താഴേക്ക് എറിഞ്ഞു കൊന്നു. ദാരുണമായ സംഭവത്തിന്റെ സിസിടിവിയിൽ ദൃശ്യങ്ങൾ പുറത്ത് വന്നു.കുഞ്ഞിനെ എറിഞ്ഞ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരുവിലാണ് സംഭവം. ദിതി എന്ന് പേരിട്ടിരിക്കുന്ന കുഞ്ഞിന് ജനനം മുതൽ ബുദ്ധിമാന്ദ്യമുണ്ടായിരുന്നു.
മൂന്ന് മാസം മുമ്പും കുഞ്ഞിനെ ഒഴിവാക്കാൻ അമ്മ ശ്രമിച്ചിരുന്നതായും വിവരമുണ്ട്. ഒരു ഫാക്ടറി സ്റ്റേഷനിൽ കുട്ടിയെ അവർ ഉപേക്ഷിച്ച് പോരുകയായിരുന്നു. എന്നാൽ, ഇവരുടെ ഭർത്താവ് കുഞ്ഞിനെ കണ്ടെത്തി വീട്ടിൽ തിരികെ എത്തിച്ചു.നാലാം നിലയിൽ നിന്നാണ് കുഞ്ഞിനെ സുഷമ എന്ന യുവതി താഴേക്ക് എറിഞ്ഞത്.
കുഞ്ഞ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. പിന്നാലെ ഇവരും നാലാം നിലയിൽ നിന്ന് താഴേക്ക് ചാടാൻ ശ്രമിച്ചെങ്കിലും ഇവരെ അയൽവാസികൾ ചേർന്ന് തടയുകയായിരുന്നു. കുട്ടിയുടെ ആരോഗ്യം മോശമായതിനാൽ അമ്മ സുഷമ ഏറെ നാളായി വിഷാദത്തിലായിരുന്നു.
കുഞ്ഞുമായി ബാൽക്കണിയിലെത്തുന്ന യുവതി കുറച്ചു നേരം പരിസരം വീക്ഷിച്ചുകൊണ്ട് നടക്കുന്നതായി ദൃശ്യങ്ങളിൽ കാണാം . പിന്നാലെ കുട്ടിയെ താഴെയിടാൻ ഒരു ശ്രമം നടത്തുന്നു. എന്നാൽ അമ്മയെ കെട്ടിപ്പിടിച്ച് ചേർന്ന് നിൽക്കുന്ന കുഞ്ഞിന് താഴേക്കിടയില്ലാതെ വീണ്ടും അവർ പിന്നെയും എടുത്ത് നടന്നു.